കൊല്ലം: മദ്യാസക്തിയുടെ ദുരന്തങ്ങൾ പേറുന്ന ജനതയെ അവഗണിച്ചുകൊണ്ട് മദ്യക്കച്ചവടത്തെ വരുമാന വർധനവിനുളള ചൂഷണോപാദിയായി മാത്രം കാണുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാവപ്പെട്ട ജനങ്ങളുടെ കുടിയ്ക്കാനുളള ബലഹീനതയെ ചൂഷണം ചെയ്ത് അവരുടെ അധ്വാനഫലം തട്ടിയെടുക്കാനുളള സർക്കാർ ശ്രമം അപകടകരവും അപലപനീയവുമാണ്. മദ്യത്തിന്റെ അമിത വിലവർധന ചെലവ് കുറഞ്ഞ ലഹരിയിലേക്ക് തിരിയുന്നതിനും വ്യാജ വാറ്റും സ്പിരിറ്റ് കളളക്കടത്തു വർധിക്കുന്നതിനും അത് മദ്യദുരന്തങ്ങൾക്ക് ഇടയാക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മനസാക്ഷിയും മനഷ്യത്വവും നഷ്ടപ്പെട്ട മദ്യനയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് യോഗം ആരോപിച്ചു. മദ്യത്തിന്റെ ഉല്പാദനവും വിതരണവും പടിപടിയായി കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. മദ്യത്തിന്റെ അതിരുവിട്ട ലഭ്യത നിയന്ത്രിക്കുന്നതിനും മയക്കു മരുന്നുകളുടെ വ്യാപനം തടയുന്നതിനുമുളള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. സതേണ്‍ റിജണൽ ഡയറക്ടർ ഫാ. ടി. ജെ ആന്റണി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഏ.ജെ ഡിക്രൂസ്, എം.എഫ് ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, ഇ എമേഴ്സണ്‍, ബിനു മൂതാക്കര, എസ് സ്റ്റീഫൻ, മേഴ്സി യേശുദാസ്, ബി സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ, എം.മാനുവൽ, ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മദ്യത്തെ വരുമാനവർധനയ്ക്കുളള മാർഗമായി മാറ്റരുത്: കെസിബിസി
11:14 PM Feb 08, 2023 | Deepika.com