പുനലൂർ: മാനസികാസ്വാസ്ഥ്യം ബാധിച്ച മുപ്പതിനു മേൽ പ്രായം തോന്നിക്കുന്ന ഇതരസംസ്ഥാന യുവാവിനെ ഗാന്ധിഭവന് ഏറ്റെടുത്തു. കുറെ നാളുകളായി നഗരപ്രദേശങ്ങളിൽ അലഞ്ഞു നടന്നിരുന്ന ഇയാൾ പുനലൂര്‍ റെയില്വേസ്റ്റേഷന് റോഡിനരികിലുള്ള മുളങ്കൂട്ടത്തിനിടയിലാണ് അന്തിയുറങ്ങിയിരുന്നത്.
ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ അവസ്ഥ നാട്ടുകാര്‍ പല സന്നദ്ധസംഘടനകളെയും അറിയിച്ചെങ്കിലും നടപടിയായിരുന്നില്ല. ദയനീയാവസ്ഥ ഗാന്ധിഭവൻ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അഭയകേന്ദ്രമൊരുങ്ങിയത്. പുനലൂര്‍ നഗരസഭ ചെയർപേഴ്സൺ ബി. സുജാത, മുന്‍ നഗരസഭാ ചെയര്മാന്മാരായ എം.എ. രാജഗോപാല്‍, വി.പി. ഉണ്ണികൃഷ്ണന്, മുന്‍ ജില്ലാപഞ്ചായത്ത് അംഗം എസ്.ഇ. സഞ്ജയ്ഖാന്‍, പുനലൂര്‍ പോലീസ് എസ്എച്ച്ഒ. ടി. രാജേഷ്കുമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തില്‍ ഗാന്ധിഭവന് രക്ഷാധികാരി കെ. ധര്മരാജന്, സിഇഒ വിന്‍സെന്റ് ഡാനിയേല്‍, മീഡിയ ചീഫ് ആയുഷ് ജെ. പ്രതാപ് എന്നിവര്‍ ചേര്‍ന്ന് ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
മുളങ്കാട്ടിൽ നിന്നും യുവാവിനെ ഗാന്ധിഭവന് ഏറ്റെടുത്തു
11:14 PM Feb 08, 2023 | Deepika.com