തൊണ്ണൂറാം വയസിലെത്തിയ അഭിവന്ദ്യ പവ്വത്തിൽ പിതാവിന് അഭിനന്ദനങ്ങളും സ്നേഹം നിറഞ്ഞ പ്രാർഥനാശംസകളും നേരുന്നു. പഠിച്ചും പഠിപ്പിച്ചും ചിന്തിച്ചും ചിന്തിപ്പിച്ചും പ്രാർഥിച്ചും പ്രാർഥിപ്പിച്ചും പിതാവ് ജീവിച്ച 89 വർഷം സംഭവബഹുലവും വിശ്രമരഹിതവുമായിരുന്നു. ദൈവഹിതം തിരിച്ചറിഞ്ഞ് സഭയ്ക്കും സമൂഹത്തിനുംവേണ്ടി സ്വയം സമർപ്പിച്ച ധന്യമായ ജീവിതം. അതു മുഴുവൻ ശക്തമായ ഇടപെടലുകളുടെയും സൃഷ്ടിപരമായ ദർശനങ്ങളുടെയും പക്വവും ആത്മാർഥവുമായ പ്രതികരണങ്ങളുടേതുമായിരുന്നു.
സഭാചാര്യനായ പവ്വത്തിൽ പിതാവ് സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന ചലനങ്ങളെ അപ്പപ്പോൾ അറിയുകയും ആവശ്യാനുസരണം അവയോട് പ്രതികരിക്കുകയും ചെയ്യുന്ന ജാഗ്രതയുള്ള അജപാലകൻ എന്ന ഖ്യാതി നേടിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്. ബഹുമുഖ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നിവയാണ് ഒരു മെത്രാന്റെ പ്രഥമ കടമകൾ. വിശ്വാസവും സന്മാർഗവും സംബന്ധിച്ച കാര്യങ്ങൾ തെറ്റുകൂടാതെയും ആധികാരികമായും ദൈവജനത്തെ പഠിപ്പിച്ച്, വിശുദ്ധിയുടെയും സത്യത്തിന്റെയും പാതയിൽ അവരെ നയിക്കുക എന്നതിലാണ് ഒരു മെത്രാന്റെ ശ്രദ്ധ പ്രധാനമായും പതിയേണ്ടത്. ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തിയിട്ടുള്ള ആചാര്യനാണ് പവ്വത്തിൽ പിതാവ്. വിശ്രമജീവിതത്തിലും ഇക്കാര്യത്തിൽ പിതാവിന് വിശ്രമമില്ല. പ്രായാധിക്യത്തെയും ശാരീരിക ബുദ്ധിമുട്ടുകളെയും മറികടക്കുന്ന ഇച്ഛാശക്തിയും ദൗത്യബോധവുമാണ് അദ്ദേഹത്തിന്റേത്.
ആധികാരികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽനിന്ന് സ്വായത്തമാക്കുന്ന പ്രബോധനങ്ങളാണ് ആനുകാലിക പ്രസക്തമായി അദ്ദേഹം ഉദ്ബോധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വിമർശനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും സാധിക്കുന്നത്. ഒഴുക്കിനനുസരിച്ച് ഒഴുകുന്ന അലസവും ആദർശശൂന്യവുമായ നിലപാട് സ്വാർഥതയും ഭീരുത്വവുമാണ്. ഇരുത്തംവന്ന ഉത്തമരായ നേതാക്കളുടെ വഴിയും ശൈലിയും അതല്ല. ഇക്കാര്യത്തിൽ പവ്വത്തിൽ പിതാവ് ഉത്തമ നേതൃഗുണങ്ങൾക്കു മാതൃകയും വഴികാട്ടിയുമാണ്.
സഭയിൽ ആത്മീയാചാര്യൻ എന്ന നിലയിൽ സഭയുടെ ശ്ലൈഹിക പാരന്പര്യത്തോടു പൂർണ വിശ്വസ്തത പുലർത്തി അതു ജീവിക്കുകയും ദൈവജനത്തെ അത് പരിശീലിപ്പിച്ചു നയിക്കുകയും ചെയ്യുക എന്നതു മെത്രാന്റെ സർവപ്രധാന ദൗത്യമാണ്. സഭയുടെ ആരാധനാ പൈതൃക സംരക്ഷണവും അതനുസരിച്ചുള്ള ജീവിതവും അതിന്റെ വിശ്വസ്തമായ ആചരണവുമാണ് അതിന്റെ മർമം. തന്റെ ആചാര്യശുശ്രൂഷയിലുടനീളം ഇക്കാര്യത്തിൽ പിതാവ് അതീവ ജാഗ്രത പുലർത്തി.
വിദ്യാഭ്യാസരംഗത്ത് പവ്വത്തിൽ പിതാവിന്റെ നേതൃത്വവും ഇടപെടലുകളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതും പൊതുസമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളതുമാണ്. ഭരണഘടനാനുസൃതമായ ന്യൂനപക്ഷാവകാശങ്ങളിൽ പ്രത്യേക പ്രാധാന്യമുള്ളതാണു വിദ്യാഭ്യാസാവകാശങ്ങൾ. അവയുടെ സംരക്ഷണത്തിനുവേണ്ടി വിശ്രമമില്ലാതെ പോരാടിയ ചരിത്രമാണ് പിതാവിന്റേത്. ഇതര ക്രൈസ്തവസഭകളും വിദ്യാഭ്യാസ പ്രവർത്തകരുമായെല്ലാം സഹകരിച്ചുള്ള പിതാവിന്റെ നേതൃത്വം പ്രശംസാർഹവും ഏവരും അംഗീകരിച്ചിട്ടുള്ളതുമാണ്.
സഭൈക്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പിതാവിനു കഴിഞ്ഞിട്ടുണ്ട്. ആത്മാർഥതയും വിശ്വാസ്യതയുമുള്ളതാണു പവ്വത്തിൽ പിതാവിന്റെ ഇടപെടലുകളും സമീപനങ്ങളുമെന്നു വിവിധ സഭാനേതാക്കൾ എടുത്തുപറഞ്ഞിട്ടുണ്ട്. സഭയിലും സമൂഹത്തിലുമുള്ള തന്റെ പ്രവർത്തനങ്ങൾക്കു ദിശാബോധവും ഉൗർജവും പകർന്നതിൽ രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പ്രബോധനങ്ങൾക്കു നിർണായക പങ്കുണ്ട്.
സീറോമലബാർ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കുന്നതിലും ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിലും സുവിശേഷവത്കരണത്തിനും പ്രവാസികളായ സഭാമക്കളുടെ അജപാലന സ്വാതന്ത്ര്യത്തിനുമൊക്കെ പിതാവ് നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. കേരളസഭയിലും ഭാരതസഭയിലും ഉന്നതപദവികൾ അലങ്കരിച്ചുകൊണ്ട് പിതാവ് നല്കിയ നേതൃത്വവും മറക്കാനാവില്ല. ഉൗഷ്മളവും ക്രിയാത്മകവുമായ വ്യക്തിബന്ധങ്ങളുടെ ഉടമയാണ് പവ്വത്തിൽ പിതാവ്. 90-ലെത്തുന്പോഴും പിതാവിന്റെ ചിന്തയ്ക്കും ജാഗ്രതയ്ക്കും മങ്ങലേറ്റിട്ടില്ല.
വടവാതൂർ പൗരസ്ത്യവിദ്യാപീഠം ഡോക്ടറേറ്റ് നൽകി പിതാവിനെ ആദരിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഇങ്ങനെയൊരു അംഗീകാരത്തിനു തികച്ചും അർഹനായ വ്യക്തിയാണ് അദ്ദേഹം.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
സൃഷ്ടിപരമായ ദർശനങ്ങളും ശക്തമായ ഇടപെടലുകളും
11:42 PM Aug 13, 2019 | Deepika.com