ആഗോള കത്തോലിക്കാസഭയിൽ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാൻ തിരുസംഘ (കോണ്ഗ്രിഗേഷൻ ഫോർ കാത്തലിക് എഡ്യൂക്കേഷൻ)ത്തിന്റെ അംഗീകാരമുള്ള, സീറോ മലബാർ സഭാ സിനഡിന്റെ കീഴിലുള്ള ഏക സ്വതന്ത്ര ദൈവശാസ്ത്ര ഫാക്കൽറ്റിയാണ് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം. ഇന്ത്യൻ പ്രസിഡന്റായിരുന്ന ഗ്യാനി സെയിൽസിംഗ് 1982-ൽ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഈ ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രം തത്വശാസ്ത്രത്തിൽ ബിരുദവും ദൈവശാസ്ത്രത്തിൽ ബിരുദ-ബിരുദാനന്തര ബിരുദങ്ങളും നല്കി വരുന്നു. 2017-ൽ പൗരസ്ത്യ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിച്ചു.
ഇതുവരെ പൗരസ്ത്യവിദ്യാപീഠത്തിൽനിന്ന് വിവിധ ദൈവശാസ്ത്ര വിഷയങ്ങളിലായി രണ്ടായിരത്തോളം പേർ ബിരുദവും 248 പേർ ബിരുദാനന്തര ബിരുദവും 29 പേർ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇപ്പോൾ ഇവിടെ മുന്നൂറോളം ബിരുദ വിദ്യാർഥികളും അന്‍പത് ബിരുദാനന്തര വിദ്യാർഥികളും 22 ഡോക്ടറൽ ഗവേഷകരുമുണ്ട്. ദ്വിവത്സര ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിലും ആഴ്ചതോറുമുള്ള ബൈബിൾ ക്ലാസുകളിലും അനേകം അല്മായർ പങ്കെടുക്കുന്നു.
ഏതൊരു സർവകലാശാലയ്ക്കുമെന്നപോലെ പൗരസ്ത്യവിദ്യാപീഠത്തിനും ഓണററി ഡോക്ടറേറ്റു നല്‍കാനുള്ള അധികാരമുണ്ട്. വിദ്യാപീഠത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ അധികാരം വിനിയോഗിക്കുന്നത്. ദൈവശാസ്ത്ര വിഷയങ്ങളിൽ അനിതര സാധാരണമായ സംഭാവനകൾ കാഴ്ചവച്ചിട്ടുള്ള വ്യക്തികളെയാണ് ഓണററി ഡോക്ടറേറ്റിനു പരിഗണിക്കുക. പൗരസ്ത്യവിദ്യാപീഠത്തിന്റെ സിൻഡിക്കറ്റ്, ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൗലികവും സമഗ്രവുമായ സംഭാവനകളെക്കുറിച്ചു പഠിച്ചശേഷം, ചാൻസലർ കൂടിയായ മേജർ ആർച്ച് ബിഷപ്പിനു റിപ്പോർട്ടു സമർപ്പിച്ചു. തുടർന്ന് റോമിലെ പരിശുദ്ധ സിംഹാസനം ആവശ്യമായ അന്വേഷണത്തിനുശേഷം മാർ പവ്വത്തിൽ ഡോക്ടറൽ ബിരുദത്തിന് അർഹനാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.
സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ ദൈവശാസ്ത്രമേഖലകളിലെ മാർ പവ്വത്തിലിന്റെ സംഭാവനകളാണ് ഈ തീരുമാനത്തിൽ മുഖ്യമായും പരിഗണിക്കപ്പെട്ടത്. ഭാരതത്തിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് എന്ന നിലയിൽ, "തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മ'യാണ് എന്ന ചിന്ത ഭാരതസഭയിൽ സജീവമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും പഠന വിധേയമായി. "ഉറവിടങ്ങളിലേക്ക് മടങ്ങുക' എന്ന വത്തിക്കാൻ കൗണ്‍സിലിന്റെ ആഹ്വാനത്തിനനുസൃതമായി ആരാധനക്രമ പുനരുദ്ധാരണത്തിൽ വലിയ പങ്കുവഹിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ തനിമയും വ്യതിരക്തതയും വീണ്ടെടുക്കുന്നതിൽ പവ്വത്തിൽ പിതാവ് പ്രദർശിപ്പിച്ച ഒൗത്സുക്യവും പ്രത്യേകം പരാമർശിക്കപ്പെട്ടു.
ഭാരതത്തിലെ മാത്രമല്ല, ലോകമെന്പാടുമുള്ള മറ്റു സഭാവിഭാഗങ്ങളുമായുള്ള സംവാദങ്ങളിലെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം, നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയം, ഇന്റർചർച്ച് കൗണ്‍സിൽ ഫോർ എഡ്യൂക്കേഷൻ എന്നിവയിലെ നേതൃത്വം, മതസൗഹാർദമേഖലയിൽ ഇന്റർ റിലിജിയസ് ഫെലോഷിപ്പിന്റെ സ്ഥാപനം എന്നീ കാര്യങ്ങളും വിലയിരുത്തലിൽ നിർണായകമായി.
ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
(പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റാണു ലേഖകൻ)
പൗരസ്ത്യവിദ്യാപീഠവും ഓണററി ഡോക്ടറേറ്റും
11:37 PM Aug 13, 2019 | Deepika.com