പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അടിയാളന്മാരുടെ ഉണർത്തുപാട്ടുകാരനായ കവി ചാത്തന്നൂർ സുരേഷ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കരിയുത്രാടത്തിന്റെ ദുരന്ത സങ്കീർത്തനം ആലപിച്ച കറുത്ത ശരീരത്തിനുള്ളിൽ വെൺമ നിറഞ്ഞ മനസ് സൂക്ഷിച്ച ചാസു, ഇനി കാവ്യലോകത്തിന്റെയും ഉറ്റ സുഹൃത്തുക്കളുടെയും മനസിൽ വിങ്ങുന്ന ഓർമയായി.
കരിയുത്രാടത്തിലെ ജാതകന്റെ ജന്മ ഫലം അനുഗ്രഹീതമായ വരികളിൽ കോരിച്ചൊരിഞ്ഞ, സുഹൃത്തുക്കളുടെ ചാസു ഭൗതിക ജീവിതത്തോട് വിട വാങ്ങി.
വിദ്യാഭ്യാസകാലം മുതൽ സമൂഹത്തിന്റെ തിന്മകൾക്കെതിരെ പ്രതികരിച്ച്, പ്രതീക്ഷയോടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും അതിന്റെ യുവജന സംഘടനയുടെ ചാത്തന്നൂർ പഞ്ചായത്തിലെ നേതാവാകുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ ചതി മനസിലാക്കി ആ പ്രസ്ഥാനത്തോട് വിട പറഞ്ഞ മട്ടിൽ പിന്മാറി പിന്നെ സർക്കാർ ഉദ്യോഗസ്ഥനായി. അന്നും ചാത്തന്നൂർ സുരേഷ് കുമാർ എന്ന കവി സമൂഹത്തിന് വേണ്ടി പട പൊരുതി കൊണ്ടിരുന്നു- കവിതകളിലൂടെ.
പ്രണയ ദുരന്തത്തിന്റെ ഇരയായ ഇടപ്പള്ളിയുടെ ഓർമകൾ സജീവമാക്കി നിലനിർത്തുന്നതിനായി ഒരു പ്രസ്ഥാനം ആരംഭിച്ചു. ഇടപ്പള്ളി സ്മാരക സമിതി. ഇതിന്റെ സംഘാടകൻ ചാത്തന്നൂർ സുരേഷായിരുന്നു പ്രഥമ പ്രസിഡന്റ്. സമിതിയുടെ ഉദ്ഘാടനം അന്ന് ചാത്തന്നൂരിൽ നിർവഹിച്ചത് ചങ്ങമ്പുഴയുടെ സഹോദരൻ ചങ്ങമ്പുഴ പ്രഭാകരനായിരുന്നു. പുതിയ കവികളെ സമൂഹത്തിൽ പരിചയപ്പെടുത്താനും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.|
വിദ്യാഭ്യാസ കാലം മുതൽ കവിത എഴുതിയാണ് സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠിതനായത്. കരിയുത്രാടമായിരുന്നു ചാത്തന്നൂർ സുരേഷ് കുമാറിനെ കാവ്യലോകത്ത് പ്രതിഷ്ഠിച്ച കവിത. കുട്ടിച്ചാത്തന്റെ വീട്, അപ്പുണ്ണി, ഗ്രീഷ്മക്കുറിപ്പ് എന്നിവയാണ് മറ്റ് കവിതാ സമാഹാരങ്ങൾ.
അധ്യാപകരായ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിൽ രാമന്റേയും ഭാനുമതിയുടെയും മകനായിരുന്നു. സിപിഎം അനുകൂല സംഘടനകളുടെ പ്രവർത്തകനായിരുന്നു ആദ്യ കാലഘട്ടം. പിന്നീട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഉദ്യോഗസ്ഥനായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി തുടങ്ങി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പദവിയിലിരിക്കേ സർവീസിൽ നിന്നും വിരമിച്ചു. വിശ്രമ ജീവിതവും സാഹിത്യ പ്രവർത്തനങ്ങളുമായി കഴിയുകയായിരുന്നു.
കഴിഞ്ഞ 30 - ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയായിരുന്നു അന്ത്യം. സാഹിത്യ- സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന ഈ പ്രതിഭ ഇനി സുഹൃത് സദസുകളിലെ കരി ഉത്രാടത്തിൽ പിറന്ന കാവ്യ നക്ഷത്രമായി ജ്വലിക്കും.
കരിയുത്രാടത്തിന്റെ കവി യവനികയ്ക്കുള്ളിൽ മറഞ്ഞു
11:16 PM Feb 07, 2023 | Deepika.com