ചാത്തന്നൂർ : സിപിഐ ചിറക്കര ലോക്കൽ കമ്മിറ്റി അംഗത്തെ സി പി ഐ യുടെ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗം വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചു.
വെട്ടേറ്റ ഉളിയനാട് പുത്തൻ വീട്ടിൽ ബിനു ( 47 ) വിനെ നെടുങ്ങോലത്തെ ഗവ.ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിനുവിന്റെ ഭാര്യ ശ്രീകല (37) യ്ക്കും മർദനമേറ്റ് പരിക്കുണ്ട്. വീട്ടിൽ കയറി വെട്ടിയ സി പി ഐ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സുനിൽ കുമാറിനെ വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി സഹിതം ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ബിനുവിന്റെ വീട്ടിലെത്തിയ സുനിൽകുമാർ ബിനുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടാനാണ് ശ്രമിച്ചതെന്ന് പറയുന്നു. തടഞ്ഞതിനാൽ ചെവിയ്ക്കും മറ്റു മാണ് പരിക്ക്. വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ശ്രീകലയ്ക്ക് മർദനമേറ്റത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചതും ഇവരെ ആശുപത്രിയിലെത്തിച്ചതും.
സിപിഐയിലെ വിഭാഗീയതയാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണമെന്നറിയുന്നു. ചിറക്കര സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും പാർട്ടിയിൽ കുറെക്കാലമായി തുടർന്നു വരികയായിരുന്നു. ചിറക്കര സർവീസ് സഹകരണ ബാങ്കിൽ അടുത്തിടെ നിയമനം നടത്തിയപ്പോൾ സി പി എം, സി പി ഐയ്ക്ക് രണ്ടു സീറ്റ് നല്കിയിരുന്നു. ഇതിൽ മുൻ ജില്ലാ പഞ്ചായത്തംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മായാസുരേഷിന്റെ മകൾ സിനിക്കും ബിനുവിന്റെ ഭാര്യ ശ്രീകലയ്ക്കുമാണ് സിപിഐ നിയമനം നല്കിയത്.
ഇതേ തുടർന്നുള്ള തർക്കങ്ങൾ പാർട്ടിയിൽ രൂക്ഷമായി നടന്നു വരികയായിരുന്നു. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ തൊട്ടടുത്ത ദിവസങ്ങളിൽ വിഷയത്തിൽ ഇടപെടാമെന്നും പ്രശ്നം പരിഹരിക്കാമെന്നും ഉറപ്പു നല്കിയിരുന്നതാണ്. അതിന് മുമ്പ് തന്നെ വീട്ടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചതിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയത തന്നെയാണ് എന്ന് സി പി ഐക്കാർ ചൂണ്ടിക്കാട്ടി.
സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തെ സഹപ്രവർത്തകൻ വീട്ടിൽ കയറി വെട്ടി
11:16 PM Feb 07, 2023 | Deepika.com