കഴിഞ്ഞവർഷം ഉണ്ടായ സമാനതകളില്ലാത്ത വെള്ളപ്പൊക്കദുരന്തത്തിൽനിന്നു കേരളം കരകയറും മുൻപേതന്നെ വീണ്ടും അതേ അവസ്ഥ ആവർത്തിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് ഈ ദിവസങ്ങളിൽ കേരളജനത അനുഭവിച്ചത്. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കം കേരളത്തെ മൊത്തമായും ബാധിച്ചുവെങ്കിലും മധ്യകേരളത്തിലാണു കൂടുതൽ ദുരന്തം വിതച്ചത്. എന്നാൽ മറ്റു ജില്ലകളെക്കാൾ വടക്കൻ ജില്ലകളെയാണ് ഈ വർഷത്തെ വെള്ളപ്പൊക്കം തീവ്ര ദുരിതത്തിലാക്കിയത്. വെള്ളപ്പൊക്കം, കൊടുംവരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാനിടയില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാനാവില്ല എന്നു വേണം അനുമാനിക്കാൻ.
പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയ്ക്കു മനുഷ്യനിർമിതമായ മാറ്റങ്ങൾ ഉണ്ടാകുന്പോൾ അപ്രതീക്ഷിതമായ മാറ്റങ്ങൾ പ്രകൃതിയിലും ഉണ്ടാകും എന്നത് സാധാരണ ഒരു തത്വമാണ്. പ്രകൃതിയുടെ സ്വാഭാവിക താളത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ് ഉയർന്ന അന്തരീക്ഷ ഊഷ്മാവ് (ചൂട്). അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിക്കുന്നതിനുതകുന്ന തരത്തിലുള്ള ജീവിതരീതിയാണ് വിദ്യാസന്പന്നരെന്ന് അനുമാനിക്കുന്ന കേരളജനത ഇന്നു പിന്തുടരുന്നത്.
ഉദാഹരണത്തിനു വാഹനങ്ങളിൽനിന്നു പുറന്തള്ളുന്ന പുക അന്തരീക്ഷത്തിലെ ചൂട് കൂട്ടും എന്നതു തർക്കമറ്റ കാര്യമാണ്. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിന് പ്രായോഗികമായ കാര്യമല്ലെങ്കിലും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി വാഹനങ്ങൾ കൃത്യമായി സർവീസ് ചെയ്തും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന പുതുതലമുറ വാഹനങ്ങൾ ഉപയോഗിച്ചും പ്രകൃതിക്ക് ഏൽക്കാനിടയുള്ള ആഘാതം കുറയ്ക്കാവുന്നതാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് മാലിന്യനിർമാർജനം നടത്തുക എന്ന പ്രവണത നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോൾ സർവസാധാരണമാണ്. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്പോൾ ഉണ്ടാകുന്ന വാതകങ്ങൾ പ്രകൃതിക്കും മനുഷ്യനും അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ സമ്മാനിക്കാൻ ശേഷിയുള്ളവയാണെന്ന ബോധ്യത്തോടുകൂടിത്തന്നെയാണു പലരും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് ടാറിംഗിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സംവിധാനങ്ങൾ കേരളത്തിൽ ഉള്ളപ്പോഴാണ് ഏറ്റവും എളുപ്പമാർഗം എന്ന രീതിയിൽ പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത്.
പ്ലാസ്റ്റിക്കുകൾ പൊതുനിരത്തുകളിൽ കത്തിക്കുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കുമെന്ന കാര്യമായതിനാൽ അത്തരം പ്രവൃത്തികളെ നിരുത്സാഹപ്പെടുത്താനോ അല്ലെങ്കിൽ നിയമസംവിധാനങ്ങളെ ഉണർത്താനോ കഴിയണം. ഭരണസംവിധാനങ്ങളും ഭരണകർത്താക്കളും പലതും കണ്ടില്ല എന്നു നടിക്കുന്പോൾ അവരുടെ മൗനവും ഒരുപക്ഷേ പിന്നീടുള്ള പ്രകൃതിദുരന്തത്തിന് ഇടയാക്കിയേക്കാം. ചിലപ്പോൾ അവർതന്നെ അത്തരം ദുരന്തങ്ങളുടെ ഇരയായെന്നും വരാം.
മലയോരമേഖലകളിൽ വൻ മരങ്ങൾ മുറിച്ചുമാറ്റുന്നതും ശാസ്ത്രീയമല്ലാത്ത രീതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. അത്തരം മുന്നറിയിപ്പുകൾ അവഗണിക്കുന്നതുമൂലം സംസ്ഥാനത്തെ നല്ലൊരു ജനവിഭാഗമാണ് വെള്ളപ്പൊക്കം പോലുള്ള പല പ്രകൃതിദുരന്തങ്ങൾക്കും പിന്നീട് ഇരകളായി മാറുന്നത്. ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുമായി ഖജനാവിലെ പണം വിനിയോഗിക്കേണ്ടതായി വരുന്പോൾ അതു സംസ്ഥാനത്തിന്റെ വളർച്ചയെത്തന്നെയല്ലേ മുരടിപ്പിക്കുന്നത്? മാത്രവുമല്ല, സുഖസമൃദ്ധിയിൽ ജീവിക്കേണ്ട ജനസമൂഹം ദുരിതക്കയത്തിൽ ആവുകയും ചെയ്യും.
വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്പോൾ അനുഭവങ്ങളിൽനിന്നു പാഠം പഠിച്ച് നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ പൂർണമായും മനുഷ്യനു നിയന്ത്രിക്കാനാകില്ല എന്ന വസ്തുത നിലനിൽക്കെത്തന്നെ അവയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കാൻ നമുക്കു സാധിക്കും എന്ന അടിയുറച്ച ബോധ്യത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.
തൊഴിലുറപ്പ് പദ്ധതിക്കായി ധാരാളം പണം വർഷംതോറും ചെലവഴിക്കാറുണ്ട്. ഇത്തരം പദ്ധതികളുടെ ഭാഗമായി ഓരോരുത്തരുടെയും തൊടിയിലും കൃഷിയിടങ്ങളിലും സ്ഥലസൗകര്യമനുസരിച്ച് മഴക്കുഴികൾ സൗജന്യമായി നിർമിച്ചുനൽകാൻ ഭരണസംവിധാനങ്ങൾക്ക് സാധിച്ചാൽ ലക്ഷക്കണക്കിന് ലിറ്റർ ജലം അത്തരം കുഴികളിൽ സംഭരിക്കാനും അതുവഴി പെട്ടെന്നുണ്ടാകാനിടയുള്ള വെള്ളപ്പൊക്കത്തിന്റെ ആഘാതം ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കും. മാത്രവുമല്ല, ഭൂമിയിലേക്ക് ധാരാളം വെള്ളം ഇറങ്ങി വരൾച്ച ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യും. ഇത്തരം പദ്ധതികൾ പല പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നടത്തപ്പെടാറുണ്ടെങ്കിലും അത് കാര്യക്ഷമമായ വിധത്തിൽ കേരളം മുഴുവനും വ്യാപിപ്പിക്കാനും മായം കലരാത്ത രീതിയിൽ അത്തരം പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാനുമുള്ള നടപടിക്രമങ്ങൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
പുഴകളിലും തോടുകളിലും നദികളിലും ഡാമുകളിലും വർഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും എക്കലും കല്ലുകളും നീക്കം ചെയ്ത് അവയുടെ സ്വാഭാവിക ആഴം നിലനിർത്താൻ സാധിച്ചാൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ ഒരു പരിധിവരെ സാധിക്കും. മലയോരമേഖലകളിൽ ധാരാളം മരങ്ങൾ വച്ചുപിടിപ്പിച്ചാൽ അവയുടെ വേരുകൾ ആഴത്തിലിറങ്ങി മണ്ണിനെ ഉറപ്പിച്ചുനിർത്തും. അതുവഴി മണ്ണിടിച്ചിൽ ഒരു പരിധിവരെ ഇല്ലാതാകും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതുമൂലം ജല ബാഷ്പീകരണവും വർധിക്കുന്നു. ഒരുപക്ഷേ ഇതായിരിക്കാം പെയ്യുന്ന മഴയ്ക്ക് ശക്തികൂടാൻ കാരണം.
ഡാമുകളിൽ കാര്യമായ വെള്ളം ഇല്ലാത്ത ഈ ദിനങ്ങളിൽ അടുപ്പിച്ച് കുറേ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തപ്പോൾ കേരളം വീണ്ടും ജലത്തിനടിയിലായി എന്ന യാഥാർഥ്യം നാം തിരിച്ചറിയണം.
പരിസ്ഥിതി പഠനത്തിലൂടെയും ഭൂമിശാസ്ത്ര പഠനത്തിലൂടെയും പ്രകൃതിയെ കൂടുതൽ അടുത്തറിഞ്ഞിട്ടുള്ള ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങളെയും നിർദേശങ്ങളെയും അതീവ ഗൗരവത്തോടെ വിലയിരുത്താനും പ്രാവർത്തികമാക്കാനും ശ്രമിച്ചാൽ പ്രകൃതിദുരന്തങ്ങളെ ഒരുപരിധിവരെ തടയാനോ അല്ലെങ്കിൽ അതിജീവിക്കാനോ സാധിച്ചേക്കും.
ഡോ. ഷിബു ജോർജ് ആനത്താരയ്ക്കൽ
പ്രകൃതിദുരന്തങ്ങളെ ഒഴിവാക്കാനാവുമോ?
10:45 PM Aug 12, 2019 | Deepika.com