ലോകചരിത്രം മാറ്റിയെഴുതിയ മഗെല്ലന്റെ യാത്രയ്ക്ക് 500 വയസ് തികഞ്ഞിരിക്കുന്നു. കപ്പലിൽ ലോകം ചുറ്റുക എന്ന ഉദ്ദേശ്യത്തോടെ മഗെല്ലനും കൂട്ടരും യാത്ര പുറപ്പെട്ടത് 1519 ഓഗസ്റ്റ് ഒന്പതിനായിരുന്നു. 1519 മുതൽ 1522 വരെ പദ്ധതിയിട്ട കപ്പൽയാത്ര പൂർത്തിയാക്കാൻ പക്ഷേ മഗെല്ലനായില്ല.
മഗെല്ലന്റെ കൂട്ടാളിയും വലംകൈയുമായ ജുവാൻ സെബാസ്റ്റ്യൻ എൽക്കാനോയാണു കപ്പലിൽ വിജയകരമായി ഭൂമിയെ ചുറ്റിയ ആദ്യത്തെ ആളെന്ന ബഹുമതിക്ക് അർഹനായത്. എങ്കിലും ഈ ഉദ്യമത്തിന് മുൻകൈയെടുത്ത മഗെല്ലന്റെ പേരിൽത്തന്നെയാണ് ലോകം ചുറ്റിയ ആദ്യത്തെ കപ്പൽയാത്രയുടെ ബഹുമതികൾ നൽകപ്പെടുന്നത്. അതിനു കാരണം ഈ അതിസാഹസികയാത്രയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികൾതന്നെയാണ്.
പോർച്ചുഗലിൽ 1480ൽ ജനിച്ച ഫെർഡിനാൻഡ് മഗെല്ലൻ ചെറുപ്രായത്തിൽതന്നെ സമുദ്രാന്തര യാത്രകളിൽ അതീവ തത്പരനായിരുന്നു. എന്നാൽ, കപ്പലിൽ ലോകം ചുറ്റാനുള്ള മഗെല്ലന്റെ ഉദ്യമത്തിന് ജന്മനാട്ടിലെ രാജാവ് ചുവപ്പുകൊടിയാണു കാണിച്ചത്. പോർച്ചുഗലിന്റെ അന്നത്തെ ഏറ്റവും വലിയ ശത്രുരാജ്യമായിരുന്ന സ്പെയിനിന്റെ സഹായത്തോടുകൂടിയാണ് മഗെല്ലൻ ലോകം ചുറ്റാൻ കപ്പലുമായിറങ്ങിയത്.
അറ്റ്ലാന്റിക് സമുദ്രം കടന്ന് ദക്ഷിണ അമേരിക്കയിലെത്തി പസഫിക് സമുദ്രത്തിലൂടെ ഫിലിപ്പീൻസ് തീരത്തെത്തിയ മഗെല്ലൻ അവിടെ ആദിമനിവാസികൾക്കിടെ ക്രൈസ്തവ മതം പ്രചരിപ്പിക്കുന്നതിനു ശ്രമം നടത്തുകയുണ്ടായി. മക്ടാൻ പ്രദേശത്തെ ഗോത്രവർഗക്കാർ 1521 ഏപ്രിൽ 27ന് മഗെല്ലനെയും സംഘത്തെയും ആക്രമിച്ചു. ആക്രമണത്തിൽ മഗെല്ലൻ കൊല്ലപ്പെട്ടു. 41-ാം വയസിൽ അന്തരിക്കുന്പോൾ തന്റെ ചിരകാലാഭിലാഷമായ കപ്പലിൽ ലോകം ചുറ്റുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മഗെല്ലനായില്ല. ആ ദൗത്യം മഗെല്ലന്റെ വലംകൈയായ ജുവാൻ സെബാസ്റ്റ്യൻ എൽക്കാനോ ഏറ്റെടുത്തു.
അഞ്ചു കപ്പലുകളിലായി 237 നാവികരുമൊത്താണ് മഗെല്ലൻ യാത്ര തുടങ്ങിയത്. മൂന്നുവർഷത്തിനുശേഷം തെക്കൻ സ്പെയിനിലെ സെവിൽ തുറമുഖത്ത് ഈ യാത്രാസംഘം തിരിച്ചെത്തുന്പോൾ 20 നാവികരും ഒരു കപ്പലും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. വിക്ടോറിയ എന്ന കപ്പൽ തീരത്ത് തിരിച്ചെത്തിയപ്പോൾ അതിന്റെ വലിയ കപ്പിത്താനായ മഗെല്ലനെ അവർക്ക് നഷ്ടപ്പെട്ടിരുന്നു.
സാഹസികതയുടെ പര്യായമായിരുന്നു മഗെല്ലൻ എന്നു പറയാം. തന്റെ ജന്മനാടായ പോർച്ചുഗലിലെ മാനുവൽ ഒന്നാമൻ രാജാവ്കപ്പൽയാത്രയ്ക്കുള്ള ധനസഹായം നിഷേധിച്ചെങ്കിലും ഉത്സാഹശാലിയായ മഗെല്ലൻ നിരാശനായില്ല. തൊട്ടടുത്തുള്ള ശത്രുരാജാവായ സ്പെയിനിലെ ചാൾസ് ഒന്നാമന്റെ സഹായം സ്വീകരിച്ചുകൊണ്ട് ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടു.
ശാന്തസമുദ്രത്തിലെ പുതിയ തുരത്തുകൾ കണ്ടെത്താനും പുതിയ സമുദ്രപാതകൾ കണ്ടെത്താനും സ്പാനിഷ് രാജാവ് മഗെല്ലനെ നിയോഗിച്ചു. അന്വേഷണ ത്വരയുടെ ആ യുഗത്തിൽ മഗെല്ലന്റെ സംഘം മനുഷ്യരാശിക്കു വലിയ സംഭാവനകളാണ് നൽകിയത്. ശാന്തസമുദ്രത്തിലെ ഒരു നിർണായക പ്രദേശത്തിന് മഗെല്ലൻ കടലിടുക്ക് എന്നു നാമകരണം നടത്തി ലോകം ഇദ്ദേഹത്തെ സ്മരിച്ചുവരുന്നു. ശാന്തസമുദ്രത്തിന് (പസഫിക് സമുദ്രം) ഒരു പേര് ആദ്യം ചാർത്തിക്കൊടുത്തതും മഗെല്ലനാണെന്നു പറയപ്പെടുന്നു.
1519 ഓഗസ്റ്റ് 20ന് സ്പെയിനിന്റെ സമുദ്രതീരത്തു കടന്ന മഗല്ലെന്റെ സംഘം അന്വേഷണ ത്വരയുടെ യുഗത്തിനു പുതിയൊരു മാനം നൽകി. രാത്രിയുടെ അന്തിമയാമങ്ങളിൽ കടൽസഞ്ചാരികൾക്കു വഴികാട്ടിയായി നിൽക്കുന്ന മേഘങ്ങളുടെ ഒരു കൂട്ടത്തിനു മഗെല്ലൻ ക്ലൗഡ്സ് എന്നു പേരിട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞരും സമുദ്രാന്തരീയ പഠനശാസ്ത്രവും അദ്ദേഹത്തെ ആദരിച്ചുവരുന്നു.
ശീതയുദ്ധകാലത്ത് അമേരിക്കയുടെ സുപ്രധാനമായ ഒരു പദ്ധതിക്കു പ്രൊജക്ട് മഗെല്ലൻ എന്ന പേര് നൽകിയിരുന്നു. അന്തർവാഹിനിക്കപ്പലുകളുടെ വ്യൂഹം കൊണ്ട് ലോകത്തെ വളയുക എന്ന നാവിക തന്ത്രമാണ് പ്രൊജക്ട് മഗെല്ലൻ എന്ന പേരിൽ പിന്നീടറിയപ്പെട്ടത്.
1506ൽ കണ്ണൂരിൽ പോർച്ചുഗീസുകാർ സാമൂതിരിയുമായി നടത്തിയ യുദ്ധത്തിന്റെ മുൻനിരയിൽ മഗെല്ലനുമുണ്ടായിരുന്നു. ബാറ്റിൽ ഓഫ് കണ്ണൂർ എന്നറിയപ്പെടുന്ന വളരെ പ്രാധാന്യമുള്ള ഈ യുദ്ധത്തിന്റെ ഫലമായാണ് കണ്ണൂരും പരിസരത്തും പോർച്ചുഗീസ് ആധിപത്യം അരക്കിട്ടുറപ്പിച്ചത്. അന്നത്തെ പോർച്ചുഗീസ് ഗവർണറായിരുന്ന ഫ്രാൻസിസ് ഡി അൽമേഡയുടെ മകന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് പടയും സാമൂതിരിയും തമ്മിലായിരുന്നു യുദ്ധം. മഗെല്ലന്റെ 26-ാമത്തെ വയസിൽ മലയാളനാട്ടിൽവച്ച് നടത്തിയ യുദ്ധം അദ്ദേഹത്തെ സമുദ്രാന്തര യാത്രാരംഗത്തെ കുതിപ്പിന് പ്രേരിപ്പിക്കുന്ന ചാലകശക്തിയായി പിന്നീട് ഭവിച്ചു.
അറബികൾ, ഓട്ടോമൻ തുർക്കികൾ തുടങ്ങിയവരുടെ സംയുക്ത സംഘത്തെ 200 കപ്പലുകളുമായി വന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുന്നതിൽ മഗെല്ലന്റെ പങ്ക് നിർണായകമായിരുന്നു. ചരിത്രത്തിൽ കണ്ണൂരിന്റെ കീഴ്പ്പെടുത്തൽ എന്ന പേരിൽ ഇതറിയപ്പെടുന്നു.
കടലും മനുഷ്യന്റെ സമുദ്രയാത്രയും ഉള്ളിടത്തോളം കാലം മഗെല്ലനും സ്മരിക്കപ്പെടും.
ഡോ. സന്തോഷ് വേരനാനി
മഗെല്ലന്റെ യാത്രയ്ക്ക് 500 വയസ്
10:44 PM Aug 12, 2019 | Deepika.com