പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അവസാന നിമിഷങ്ങൾ എണ്ണി കഴിയുമ്പോഴും സേവനപാതയിലാണ് ദേശീയ പാതയിലെ ചാത്തന്നൂർ ജംഗ്ഷനിലെ ജനങ്ങളുടെ പ്രിയപ്പെട്ട അരയാൽ ദ്വയം. ജനങ്ങൾക്ക് തണലും ആശ്വാസവും പകർന്നു കൊണ്ടിരിക്കുന്ന ഈ അരയാലും പേരാലും ഇനി അധിക ദിവസങ്ങൾ ഉണ്ടാവില്ല. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏത് നിമിഷവും ഇതിന്റെ കടയ്ക്കൽ കോടാലി വീഴും. അതുവരെയും തണലും ഏത് പൊരി വെയിലിലും ആശ്വാസവും പകരാൻ വലിയ ചില്ലകൾ വിടർത്തി കാത്തു നില്ക്കുകയാണ്.
നീണ്ട സംഘർഷങ്ങളുടെ തണലിൽ വളർന്നു വന്ന ഈ മരങ്ങൾ ഏത് നട്ടുച്ചയിലും യാത്രക്കാർക്ക് ആശ്വാസമായിരുന്നു. ഈ തണലിന്റെ സാന്ത്വന മേല്ക്കാത്തവർ ചാത്തന്നൂരിൽ വിരളമാണ്. ആലിന്റെ തണലിലാണ് ചാത്തന്നൂർ ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെ കാണിക്കവഞ്ചി സ്ഥാപിച്ചിരിക്കുന്നത്.
ആലിന്റെ വേരുകൾ ചുറ്റി പിണഞ്ഞാണ് ക്ഷേത്രവഞ്ചിക്ക് സുരക്ഷിതത്വമൊരുക്കിയിരിക്കുന്നത്. ആലിന്റെ തണലിൽ ചാത്തന്നൂരിലെ ചുമട്ടുതൊഴിലാളികൾ ഒരുക്കിയിട്ടുള്ള താത്ക്കാലിക ബഞ്ചിൽ ഇരുന്ന് ആശ്വാസം അനുഭവിക്കാത്തവർ ചാത്തന്നൂരിൽ വിരളമാണ്. ടൗണിലെ ടാക്സി സ്റ്റാന്റും ഇതിന്റെ തണലിലാണ്.
ടാക്സി ഡ്രൈവർമാർ
എന്നും രക്ഷകരായി
ഈ അരയാലിന്റെ വളർച്ചയിലും സംരക്ഷണത്തിലും ചാത്തന്നൂരിലെ ടാക്സി ഡ്രൈവർമാരുടെ പങ്ക് വളരെ വലുതാണ്. ടാക്സി സ്റ്റാന്റിനോട് ചേർന്ന് ശ്രീഭൂതനാഥ ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം താഴം സ്വദേശിയും ടാക്സി ഡ്രൈവറുമായ ബാബുവാണ് അരയാൽ തൈ നട്ടത്.
ആൽമരം വളർന്നാൽ സമീപത്തെ കടകളുടെ കാഴ്ച മറയും എന്ന കാരണത്താൽ പലതവണ ഈ തൈ പിഴുതെറിയപ്പെട്ടു. ആൽ മരത്തിന്റെ സംരക്ഷണത്തിന് ടാക്സി ഡ്രൈവർമാരും ചുമട്ടുതൊഴിലളികളും രംഗത്ത് സജീവമായതോടെ സംഘർഷങ്ങളും പോലീസ് കേസുകളും പലതവണയുണ്ടായി. ഔദ്യോഗിക തലത്തിൽ മരം മുറിച്ചു മാറ്റാൻ പലതവണ ശ്രമങ്ങളുണ്ടായി. അതിനെയെല്ലാം ചാത്തന്നൂരിലെ ടാക്സി ഡ്രൈവർമാർ ചെറുത്തു തോല്പിച്ചു.
അരയാൽ വളർന്നപ്പോൾ
ഇരട്ട മരമായി
അരയാൽ വളർന്നപ്പോൾ അതിൽ ഒരു പേരാലും കിളിച്ചു വന്നു. രണ്ടും ഇന്ന് വൻ മരങ്ങളായി തണൽ വിരിക്കുന്നു. ഏത് വേനലിലും ചാത്തന്നൂർ ടൗണിന് ആശ്വാസമായ ഈ ഇരട്ട മരങ്ങളുടെ തണലിൽ ചുമട്ടുതൊഴിലാളികൾ വിശ്രമത്തിന് താത്ക്കാലിക ബഞ്ചുകളുമൊരുക്കി. അതും ജനങ്ങൾക്കാശ്വാസമായി. ചാത്തന്നൂർ ടൗണിലെ ജനങ്ങളുടെയും യാത്രക്കാരുടെയും പ്രിയ മിത്രങ്ങളായ ഈ ആൽമരങ്ങൾ ഇപ്പോൾ അവസാന ശ്വാസം വലിക്കുകയാണ്.
ഇതറിയാവുന്ന സംരക്ഷകരും ഇവയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരും നിസഹായാവസ്ഥയിലാണ്. നാല്പതിലേറെ വർഷങ്ങളായി തണൽ ചൊരിഞ്ഞ ഈ ദേവവൃക്ഷങ്ങൾക്ക് വേണ്ടി മൗനമായി പ്രാർഥിക്കാനും രണ്ടു തുള്ളി കണ്ണീർ തൂവാനും മാത്രമേ ഇവയെ സ്നേഹിക്കുന്നവർക്ക് കഴിയുകയുള്ളൂ.
തണൽ വൃക്ഷങ്ങൾ
മാത്രമല്ല ആൽമരങ്ങൾ
പിപ്പലി എന്നു കൂടി അറിയപ്പെടുന്ന ആൽമരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ്. അരയാൽ (ഫൈക്കസ് റിലീജിയോസ എൽ) എന്നാണ് ശാസ്ത്രീയ നാമം. ഹിന്ദു, ബുദ്ധ മതങ്ങൾ പവിത്രമായി കരുതുന്ന വൃക്ഷമാണിത്. ഈ മതങ്ങളുടെ ആവിർഭാവത്തിനുമുന്നേ തന്നെ ഈ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദപരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർധിച്ചു.
ആൽമരങ്ങളെ ആരാധിക്കലും അവയിൽ കുടിയിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദേവതകൾക്കുള്ള പൂജകളും പുരാതനകാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇതിന്റെ വിവിധഭാഗങ്ങൾ ആയുർവേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു. കേരളത്തിൽ 45 തരം ആൽമരങ്ങളാണുള്ളതെന്ന് കരുതുന്നു.
ആൽമരത്തിന് ദൈവികതയുണ്ടെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ആര്യൻമാരുടെ ആവിർഭാവകാലത്ത് തന്നെ ആൽമരങ്ങളെ പൂജിച്ചിരുന്നതിന് തെളിവുകളുണ്ട്. ബുദ്ധന് ബോധോദയം ലഭിച്ചത് ആൽമരചുവട്ടിലിരുന്ന് തപസ് ചെയ്തപ്പോഴാണ് എന്നാണ് ബുദ്ധമതക്കാരുടെ വിശ്വാസം. ആലിന്റെ താഴ് ഭാഗത്ത് (വേരിൽ) ബ്രഹ്മാവും മധ്യഭാഗത്ത് വിഷ്ണുവും മുകൾഭാഗത്ത് ശിവനും കുടികൊള്ളുന്നു എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ആലിനെ പ്രദക്ഷിണം വയ്ക്കുന്നതും ആലിൽ പട്ട് കെട്ടുന്നതും വളകളും മറ്റും ചാർത്തുന്നതും ദേവതാ പരിവേഷമുള്ളത് കൊണ്ടാണ്.
ആൽ രോഗ സംഹാരിയും
വ്യവസായ മിത്രവും
ആലിന്റെ ഇലകൾ ഓക്സിജൻ വിസർജിക്കുന്നുവെന്നാണ് ശാസ്ത്രം. ആലിന്റെ തടിയാൽ നാല് ശതമാനം ടാനിനും ആൽക്കലെയ്നുകളും മിനറൽസും വിറ്റാമിനുകളുമുണ്ടെന്ന്കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗങ്ങൾക്കും വൃണങ്ങൾക്കും മരുന്നുണ്ടാക്കാനും ഈ മരത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ആയുർവേദ മരുന്നുകൾ നിർമിക്കാനും പൂജാകർമങ്ങൾക്കും ആൽമരത്തിന്റെ ഭാഗങ്ങൾ പ്രയോജനപ്പെട്ടുത്തുന്നുണ്ട്. ടയറുകളിലെ സുഷിരങ്ങൾ അടയ്ക്കാനും ആലിന്റെ കറ ഉപയോഗിക്കുന്നുണ്ട്.
പാലിയ ഭാഷയുടെ
പരിഭാഷയായ ആൽ
ആര്യ എന്ന സംസ്കൃത വാക്കിന്റെ പാലിയ പരിഭാഷയായ ആരിയ എന്ന വാക്കിൽ നിന്നാണ് അരയാൽ എന്ന പേര് ഉണ്ടായതെന്ന് കരുതുന്നു. ഫൈക്കസ് ബെൻഗലേസിസ് എന്നാണ് പേരാൽ അറിയപ്പെടുന്നത്.ഫൈക്കസ് എന്ന വർഗ്ഗത്തിൽപ്പെട്ടതാണ് വൻ മരങ്ങളായി വളരുന്ന ആലുകൾ.
പൂജാകർമങ്ങൾക്കും മരുന്നുകൾ നിർമിക്കാനും അതിലേറെ തണൽ പകർന്നിരുന്ന ചാത്തന്നൂരിലെ ഇരട്ടയാലുകൾ മുറിച്ചു മാറ്റുന്നത് നാട്ടുകാരെ സംബന്ധിച്ചിടത്തോളം ദു:ഖകരമാണ്. പക്ഷേ ഇത് കാലത്തിന്റെ അനിവാര്യതയാണ്. മരണഗീതത്തോടൊപ്പം രണ്ടു തുള്ളി കണ്ണുനീരും മൗനമായ പ്രാർഥനയും....
ചരമഗീതം പാടി ചാത്തന്നൂർ ടൗണിലെ ആൽമര ദ്വയങ്ങൾ
11:08 PM Feb 05, 2023 | Deepika.com