കൊല്ലം: ഗാന്ധിയൻ കളക്ടീവിന്റെ നേതൃത്വത്തിൽ നടത്തുന്ന കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു എന്ന കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.
മഹാത്മജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനാചാരണത്തിന്റെ ഭാഗമായിട്ടുളള കാന്പയിൻ ദണ്ഡിയാത്ര ദിനമായ മാർച്ച് 12 സമാപിക്കും. കാലാവസ്ഥാ പ്രതിസന്ധിയേയും, വിഭജന രാഷ്ട്രീയത്തെയും, കോർപറേറ്റ് അധിനിവേശത്തേയും നേരിടുന്നതിന് ഗാന്ധിയൻ സമീപനങ്ങൾക്കുളള പ്രാധാന്യം ചർച്ച ചെയ്യപ്പെടുന്നതിനാണ് കാന്പയിൻ ലക്ഷ്യമാക്കുന്നത്.
ഗാന്ധിയൻ കളക്ടീവ് സംസ്ഥാന കണ്‍വീനർ യോഹന്നാൻ ആന്റണി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ താല്പര്യങ്ങളോട് ചേർന്നുപോകുന്ന ഗാന്ധിയൻ ജനകീയ രാഷ്ട്രീയം ഉയർന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ നേരിടുന്ന സാമൂഹിക സാന്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഗാന്ധിയൻ സർവോദയ ആശയങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഗാന്ധിയൻ ആശയങ്ങളെയും പൈതൃകങ്ങളെയും തകർക്കുന്നതിനുളള നിരന്തര ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്.
മഹാത്മജിയുടെ ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുന്ന ഭയാനകമായ സാമൂഹിക ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് വൽക്കരണം അവസാനിപ്പിച്ച് വികേന്ദ്രീകൃതമായ ഗാന്ധിയൻ സാന്പത്തിക നയങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി, പുഷ്പാർച്ചന എന്നിവയും നടത്തി.
യോഗത്തിൽ കളക്ടീവ് ജില്ലാ കണ്‍വീനർ മേച്ചേഴത്ത് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ കോ-ഓർഡിനേറ്റർ എ.ജെ. ഡിക്രൂസ്, ശിവപ്രസാദ്, ആനക്കോട്ട് രഞ്ജിത്ത്, കെ.കെ കോശി, രഞ്ജിത്ത്, രാഗേഷ് എന്നിവർ പ്രസംഗിച്ചു.
‘കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു’ കാന്പയിൻ തുടങ്ങി
11:19 PM Jan 31, 2023 | Deepika.com