അഞ്ചല്‍: കുളത്തൂപ്പുഴ ചന്ദനക്കാവിൽ വാനരശല്യത്താൽ പൊറുതി മുട്ടി നാട്ടുകാർ. ഇവിടെ രാവിലെ മകനുമായി ആശുപത്രിയില്‍ പോയി മടങ്ങിവന്ന ജയിംസ് സുനിത ദമ്പതികള്‍ സ്വന്തം വീട്ടില്‍ കണ്ട കാഴ്ച ആരുടേയും കരളലിയിപ്പിക്കുന്നതാണ്.
വീടിന്റെ അടുക്കളയും പാകംചെയ്തു വച്ചിരുന്ന ആഹാര സാധനങ്ങളും നശിപ്പിച്ചിരിക്കുന്നു. വീട്ടിലെ ഗൃഹോപകരണങ്ങള്‍ അടക്കം വാരി നിലത്തിട്ടു പൊട്ടിച്ചു. തുണിയടക്കമുള്ളവ വലിച്ചു കീറി നശിപ്പിച്ചു. ഇതും കൂടാതെ മലമൂത്ര വിസര്‍ജനവും. പ്രദേശത്തെ വാനരപ്പടയുടെ അതിക്രമണത്തിലാണ് മനുഷ്യര്‍ പോലും ചെയ്യാന്‍ മടിക്കും വിധമുള്ള നാശമുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ മകന്റെ ചികിത്സക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോയി മടങ്ങിവന്ന കുളത്തുപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകരയില്‍ മിനി വിലാസത്തില്‍ ജയിംസും സുനിയും ഈ കാഴ്ചകള്‍ കണ്ടു ഞെട്ടി. എന്ത് ചെയ്യണം എന്നറിയാത്ത നിസഹായാവസ്ഥയിലായി ഈ കുടുംബം.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. മുമ്പും ഇങ്ങനെ പലതവണ കുരങ്ങുകളുടെ ശല്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം രൂക്ഷമാകുന്നത് ഇന്നലെയാണ്.
പ്രദേശത്ത് കുരങ്ങുകളുടെ അതിക്രമം മൂലം നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. വന്യജീവികള്‍ക്കെതിരെയുള്ള നടപടികള്‍ എല്ലാം പ്രഖ്യാപനത്തിലും കടലാസിലും വിശ്രമിക്കുമ്പോള്‍ ജനം വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ്. അക്രമകാരികളായ കുരങ്ങുകളെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. കാട്ടാനക്കൊപ്പം കാട്ടുപ്പന്നികളും കുരങ്ങുകളും ജനവാസ മേഖല കൈയടക്കിയതോടെ പൊതുജനം നാടുവിടെണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
വാനരപ്പടയുടെ അതിക്രമം: പൊറുതിമുട്ടി ജനം
11:05 PM Jan 30, 2023 | Deepika.com