കൊല്ലം: അഷ്ടസൗഭാഗ്യങ്ങള്‍ കൈവരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി അഭിപ്രായപ്പെട്ടു. 1765ല്‍ സ്ഥാപിതമായ മുക്കാട് ക്രൈസ്തവ സമൂഹം അതിന്റെ 125-ാം വാര്‍ഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കാവനാട്, മുക്കാട് തിരുകുടുംബ ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന മുക്കാട് തിരുകുടുംബ ഇടവക കഴിഞ്ഞ 125 വര്‍ഷത്തെ കൂട്ടായ ശുശ്രൂഷ വഴി ക്രൈസ്തവ അഷ്ടസൗഭാഗ്യങ്ങള്‍ കൈവരിച്ച ഇടവകയാണ്. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടനുസരിച്ച് വൈദികരും അല്മായരും ഐക്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ സൗഭാഗ്യം സാധ്യമാകുന്നതെന്നും ബിഷപ് പറഞ്ഞു.
മുക്കാട് ഇടവക വികാരി ഫാ. ജോണ്‍ ബ്രിട്ടോ, ഫാ. യോഹന്നാന് ജോര്‍ജ്, ഫാ. ഷിബു, ഫാ. ജോസഫ് ആന്റണി, ഇടവക കോര്‍ഡിനേറ്റര്‍ ഇ. എമേഴ്സണ്‍, ഇടവക കൈക്കാരന് മഞ്ചേഷ് എന്നിവര്‍ പ്രസംഗിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദിവ്യബലിക്ക് അദ്ദേഹം നേതൃത്വം നല്‍കുകയും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സ്മാരക ആരാധന ചാപ്പല്‍ നിര്‍മ്മിക്കാനും ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.
18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്ഥം വരെ നീണ്ടകര മിഷന്റെ ഭാഗമായിരുന്നു മുക്കാട്, അരവിള, കുരീപ്പുഴ, ശക്തികുളങ്ങര തുടങ്ങിയ പ്രദേശങ്ങള്‍. 1765-ല്‍ ക്രൈസ്തവ മിഷണറിമാരുടെ സഹായത്താലും പ്രേരണയാലും അഷ്ടമുടികായലിന്റെ മുക്കാട് മുടി ഭാഗത്ത് രൂപം കൊണ്ട മുക്കാട് എന്ന സ്വാഭാവിക മണ്‍തിട്ടയില്‍ ഒരു ജപാലയം സ്ഥാപിക്കപ്പെട്ടു. അന്നു മുതല്‍ ഈ ദേവാലയത്തില്‍ ചെറുസമൂഹമായിരുന്ന പ്രാദേശിക ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥനകള്‍ നടത്തിവന്നു.
അഷ്ടസൗഭാഗ്യങ്ങള്‍ കൈവരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യം: ബിഷപ്
10:24 PM Jan 30, 2023 | Deepika.com