ചവറ: കോവിൽത്തോട്ടത്ത് കെഎംഎംഎൽ കമ്പനി നടത്തിവരുന്ന ഖനനം ഭൂമിയും വീടും നൽകാത്തവർക്ക് ഭീഷണിയായി മാറുന്നുവെന്ന് പരാതി.
ചവറ കോവില്‍ത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിന് വടക്കുവശത്ത് താമസിക്കുന്നവർക്കാണ് ഖനനം ഭീഷണി ആകുന്നത്. ഈ പ്രദേശത്ത് ഏഴ് കുടുംബങ്ങൾക്കാണ് വസ്തുവും വീടും ഉള്ളത്. കോവിൽത്തോട്ടം ഐക്കര വീട്ടിൽ ഫ്രാൻസിസ് വാലന്റൈന്റെ വീടിനും വസ്തുവിനും ആണ് ഖനനം ഏറെ ഭീഷണിയായി മാറുന്നത്. കോവിൽത്തോട്ടത്ത് രണ്ടാം ഖനനമാണ് ഇപ്പോൾ നടന്നുവരുന്നത്.
ഖനനം തുടങ്ങിയപ്പോൾ തന്നെ വസ്തുവിന്റെ അതിർത്തിയായ മതിലിന്റെ കുറച്ചുഭാഗം ഇടിഞ്ഞുവീണതായും അഗാധമായി മണ്ണെടുക്കുന്നത് കാരണം വീടിനും ഭൂമിക്കും ബലക്ഷയം ഉണ്ടാകുന്നതായും വീട്ടുകാർ ആരോപിക്കുന്നു. കമ്പനിക്ക് രേഖാമൂലം പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിക്കുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു. കമ്പനി പറഞ്ഞിരിക്കുന്ന ഖനന നിബന്ധനകൾക്ക് വിരുദ്ധമായാണ് കരാറുകാരൻ മണ്ണെടുക്കുന്നതെന്നും ഇവർ ആരോപിച്ചു.
ഖനനത്തിന് എതിരല്ല എന്നും ഡിമാന്റുകൾ അംഗീകരിച്ചു വീടും വസ്തുവും നൽകാൻ തങ്ങൾ തയ്യാർ ആണെന്നും ഇവർ പറഞ്ഞു. എന്നാൽ വ്യവസ്ഥകൾ കാറ്റിൽ പറത്തി എങ്ങനെയെങ്കിലും വസ്തു കൈക്കലാക്കാൻ ആണ് അധികൃതരിൽ ഉൾപ്പെട്ട ചിലർ ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. കുഴിയും വീടും തമ്മിൽ മൂന്നു മീറ്ററോളം വ്യത്യാസം മാത്രമാണ് ഉള്ളതെന്ന് ഇവർ പറഞ്ഞു. അധികാരികളിൽ നിന്നും ശക്തമായ ഇടപെടൽ ഉണ്ടായില്ല എങ്കിൽ കോടതിയിൽ പോകാനുള്ള തീരുമാനത്തിലാണ് ഇവർ.
കെഎംഎംഎൽ ഖനനം, വീടുകൾക്ക് ഭീഷണിയാകുന്നു
10:24 PM Jan 30, 2023 | Deepika.com