കൊട്ടാരക്കര: ക്ഷീര കർഷകർക്ക് ആശ്രയമാകുന്ന നിലയിൽ സംസ്ഥാനത്ത് സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതായി മന്ത്രി ജെ ചിഞ്ചു റാണി.
ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെങ്കിലും കർഷകർ പൂർണമായും പദ്ധതിയുടെ ഭാഗമാകുന്നില്ല. ഇത് പലപ്പോഴും ക്ഷീരകർഷകർക്ക് തിരിച്ചടി നൽകുന്നതാണ്. ഈ സാഹചര്യം മറികടക്കുന്നതിനായാണ് സംസ്ഥാനത്ത് സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
വാളകത്ത് അഖിലേന്ത്യ കിസാൻ സഭ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് വകുപ്പ് മുന്നോട്ടുപോകുന്നത്. ക്ഷീരകർഷകരെ സംരക്ഷിച്ച് സർക്കാർ ഈ ലക്ഷ്യത്തിലേക്ക് എത്തും.
ഉത്പാദന ചെലവ് കുറയ്ക്കുകയും ആനുകൂല്യങ്ങൾ കൃത്യതയോടെ കർഷകരിൽ എത്തിക്കാനുള്ള പദ്ധതിയാണ് വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കർഷകർക്ക് ഇൻസെന്റീവ് നൽകുന്നതടക്കമുള്ള നടപടികൾ നടപ്പാക്കി കഴിഞ്ഞു. 28 കോടി രൂപ ഇതിനായി ഗവൺമെന്റ് മാറ്റി വച്ചിട്ടുണ്ട്. എങ്കിലും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ട്. അവ സർക്കാർ തലത്തിൽ ഇടപെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണ്.
ഗുണനിലവാരമുള്ള കാലിത്തീറ്റ മാത്രം കേരളത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടിയിട്ടുള്ള നടപടികളാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി കാലിത്തീറ്റ ബില്ല് നടപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള പഠനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഡോക്ടർമാരുടെ സേവനം യഥാസമയം ലഭ്യമാക്കുന്നതിനായി ബ്ലോക്കുകളിൽ വാഹന സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കർഷകർക്ക് ടോൾ ഫ്രീ നമ്പറിലൂടെ സേവനങ്ങൾ നേരിട്ട് വിളിച്ച് ലഭ്യമാക്കാൻ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രോഗങ്ങളും രോഗവ്യാപനവും തടയുന്നതിന് വേണ്ടിയിട്ടുള്ള കൃത്യമായ ഇടപെടൽ സംസ്ഥാനത്തുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് അടക്കമുള്ള മരുന്നുകൾ സംസ്ഥാനത്ത് സംഭരിച്ചിട്ടുണ്ട്. മുന്പ് 10 പഞ്ചായത്തുകളിൽ മാത്രമായിരുന്ന ക്ഷീരഗ്രാമം പദ്ധതി ഇത്തവണ 20 പഞ്ചായത്തുകളായി ഉയർത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷീര ഗ്രാമം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
വിവിധങ്ങളായ കർഷകക്ഷേമ പദ്ധതികളിലൂടെ ഉത്പാദന ക്ഷമതയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്താൻ കേരളത്തിന് കഴിഞ്ഞതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി. എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ എ.എസ്. ഷാജി, കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് എ പി ജയൻ, സംസ്ഥാന ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, മിൽമ തിരുവനന്തപുരം റീജിയൺ അഡ്മി നിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ, സീനിയർ ഡയറി ഓഫീസർ പൗർണ്ണമി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ മന്മഥൻ നായർ കെ.എസ് ഇന്ദുശേഖരൻ നായർ, ജി ആർ രാജീവൻ, പി . ഉണ്ണികൃഷ്ണൻ, ചന്ദ്രിക, എസ് . അജയഘോഷ്, കിസാൻസഭ ജില്ലാസെക്രട്ടറി ലെനു ജമാൽ, പ്രസിഡന്റ് കെ. ആർ മോഹനൻ പിള്ള പി വാസുദേവൻ പിള്ള എന്നിവർ പ്രസംഗിച്ചു.
ക്ഷീര മേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: ജെ. ചിഞ്ചുറാണി
10:24 PM Jan 30, 2023 | Deepika.com