കൊട്ടാരക്കര: വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ള കൊട്ടാരക്കര നഗരസഭ ഉപാധ്യക്ഷ സ്ഥാനത്തെ ചൊല്ലി കേരളാ കോൺഗ്രസ് (ബി) യിൽ പെൺപോര് രൂക്ഷമായി. എൽഡിഎഫ് അടുത്ത രണ്ടു വർഷത്തേക്ക് ഉപാധ്യക്ഷ സ്ഥാനം കേരളാ കോൺഗ്രസ് (ബി)ക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് തർക്കങ്ങൾ ഉടലെടുത്തത്.
ആറ് കൗൺസിലർമാരുള്ള കേരളാ കോൺഗ്രസിന് നാലുപേരും വനിതകളാണ്. ഇവരെല്ലാം പാർട്ടിയിൽ വിവിധ പദവികൾ വഹിച്ചു വരുന്നവരുമാണ്. ഇവരിൽ ആരെയും കൊള്ളാനും തള്ളാനും കഴിയാത്ത സ്ഥിതിയിലാണ് പാർട്ടി നേതൃത്വം. നീലേശ്വരം വാർഡിൽ നിന്നും വിജയിച്ച പാർട്ടി ജില്ലാ സെക്രട്ടറി മിനി കുമാരിയും ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്ന വനിതാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വനജാ രാജീവും തമ്മിലാണ് പ്രധാന മൽസരം.
തോട്ടം മുക്കിൽ നിന്നും വിജയിച്ച ലീന ഉമ്മനും രംഗത്തുണ്ട്. ഉപാധ്യക്ഷയെ തീരുമാനിക്കുന്നതിനു വേണ്ടി മണ്ഡലം കമ്മിറ്റി പല തവണ യോഗം ചേർന്നെങ്കിലും അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മണ്ഡലം കമ്മിറ്റിയംഗങ്ങളും ചേരിതിരിഞ്ഞ് നിലപാട് സ്വീകരിച്ചു വരികയാണ്. അവസാന റൗണ്ടിൽ വനജാ രാജീവും മിനികുമാരിയുമാണ് മൽസര രംഗത്തുള്ളത്. എന്നാൽ മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷം നേടാൻ ഇരുവർക്കുമായിട്ടില്ല. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനാൽ തീരുമാനം പാർട്ടി ചെയർമാൻ കെ ബി ഗണേഷ് കുമാർ എംഎൽഎക്ക് വിട്ടിരിക്കുകയാണ് മണ്ഡലം കമ്മിറ്റി.
ഇതിനിടെ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജ അച്ചൻകുഞ്ഞിനോട് സ്ഥാനം രാജിവെക്കാൻ കേരളാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്രകടനം മോശമാണെന്നാണ് വിലയിരുത്തൽ. പാർട്ടിയിലെ പടലപിണക്കങ്ങളാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു.
കേരളാ കോൺഗ്രസ് (ബി) യിൽ പെൺപോര്
10:39 PM Jan 28, 2023 | Deepika.com