കരുനാഗപ്പള്ളി: മയക്കുമരുന്നിനെതിരെ പോരാടാൻ തെരുവു നാടകവുമായി ഒരു കുടുംബം. കഴിഞ്ഞ അമ്പത്തിയാറു വർഷമായി പ്രഫഷണൽ നാടകം നടത്തുകയും 20 വർഷം കൊണ്ട് ബോധവൽക്കരണ തെരുവ് നാടകം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഗവ.റിട്ടേർഡ് ഹെഡ് മാസ്റ്റർ ആണ് കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി. പത്തു വർഷങ്ങൾക്കു മുൻപ് വിദ്യാഭ്യാസ വകുപ്പിനു വേണ്ടി മൊയ്തിക്കയും നന്മയുടെ പൂക്കളും എന്ന കൃഷ്ണൻ കുട്ടി മാത്രം അഭിനയിച്ച ഒറ്റയാൾ നാടകം കേരളത്തിലെ 760 വിദ്യാലയങ്ങളിൽ അവതരിപ്പ് റെക്കോഡ് നേടി.
വിദ്യാഭ്യാസ വകുപ്പിനു കൂടാതെ എക്സൈസ് വകുപ്പ്, സോംഗ് ആൻഡ് ഡ്രാമാ ഡിവിഷൻ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നീ ഗവ. ഏജൻസികൾക്കു വേണ്ടിയും തെരുവ് നാടകങ്ങൾ നടത്തിയിട്ടുണ്ട് ഈ 76 കാരൻ. ഇപ്പോൾ കുട്ടികളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിന്നെതിരെ പോരാടാനുറച്ച് ഒരു നവീന തെരുവ് നാടകവുമായിട്ടിറങ്ങിയിരിക്കുകയാണ്.
എറിഞ്ഞുടക്കരുതേ ജീവിതം എന്നതാണ് നാടകം. സെയിൽ ടാക്സ് സൂപ്രണ്ടായി പെൻഷൻ പറ്റിയ ഭാര്യ രത്നമ്മ ബ്രാഹ്മമുഹൂർത്തവും നഴ്സായ മകൾ നിതിൻ ഭാവനയും കൊച്ചുമകൾ കല്യാണിയും കൂടാതെ നാടകശാല അംഗങ്ങളായ ഷാനവാസ് കമ്പിക്കീഴിൽ, നിഖിൽ നാടകശാല, ഉഷ, ശ്രീകല എന്നിവരും ചേർന്നാണ് നാടകം അവതരിപ്പിക്കുന്നത്.
കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷിന്റെ സാന്നിധ്യത്തിൽ നാടകശാല രക്ഷാധികാരി പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലാണ് നാടകം ഉദ്ഘാടനം ചെയ്തത്. രണ്ടു മാസത്തിനിടെ കോട്ടയം ആലപ്പുഴ കൊല്ലം ജില്ലകളിലായി 150 ഓളം വിദ്യാലയമടക്കമുള്ള വേദികളിൽ നാടകം അവതരിപ്പിച്ചു
റോട്ടറി ക്ലബ് പോലുള്ള സാംസ്കാരിക സംഘടനകളും സ്വകാര സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇതിനുള്ള ചെലവുകൾ വഹിക്കുന്നത്. അരമണിക്കുറുള്ള നാടകത്തിൽ നൃത്തവും പാട്ടും കോമഡിയും കൊണ്ട് കാണികളെ ഹരം പിടിപ്പിക്കും.
അബ്ബാ മോഹൻ എഴുതിയ വരികൾക്ക് കരുനാഗപ്പള്ളി ശ്രീരാഗ് ഓർക്കെസ്ട്രാ റെജീ ശ്രീരാഗിന്റെ നേതൃത്വത്തിൽ സംഗീതം ചെയ്തിരിക്കുന്നു. മനോജ് നാരായണനാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അപ്പുപ്പനും അമ്മുമ്മക്കും മകളും കൊച്ചുമക്കളും അടങ്ങുന്ന കുടുബത്തിൽ മിടുക്കരായ മക്കൾ എങ്ങനെ ലഹരിയിലേക്ക് വീണു പോകു ന്നു എന്നും, എങ്ങനെ പ്രശ്നം പരിഹരിക്കാമെന്നുമുള്ള മഹത്തായ സന്ദേശം നൽകിയാണ് നാടകം ദേശീയോ ഗ്രന്ഥനത്തോടെ പര്യവസാനിക്കുന്നത്.
കാഴ്ചക്കാരായ പലരും കണ്ണീർ ഇടയ്ക്കിടെ തുടയ്ക്കുന്നതും നാടകത്തിന്റെ വിജയമാണ്. മയക്കുമരുന്നിനെക്കുറിച്ച് 100 പ്രഭാഷണങ്ങൾക്കു പകരം, ഈ ഒരൊറ്റ നാടകം കുട്ടികളെ കാണിച്ചാൽ മതിയെന്ന് നാടകം കണ്ട സി.ആർ. മഹേഷ് എംഎൽഎയും മന്ത്രി വീണാ ജോർജും അഭിപ്രായപ്പെട്ടു. മന്ത്രി വി.ശിവൻകുട്ടിയെ നേരിൽ കണ്ട് സി.ആർ മഹേഷ് എംഎൽഎ ഈ നാടകത്തിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്.
മയക്കുമരുന്നിനെതിരെ പോരാടാൻ തെരുവുനാടകവുമായി ഒരു കുടുംബം
11:27 PM Jan 25, 2023 | Deepika.com