ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പുകള്‍ പിൻവലിക്കാനും സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചില സുപ്രധാനമായ ഭരണഘടനാ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒന്നാമതായി ഭരണഘടനാ വകുപ്പുകളില്‍ മാറ്റം വരുത്തുന്നതിന് ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 368 പ്രകാരമല്ലാതെ കേവലം പ്രസിഡന്റിന്റെ ഒരു ഉത്തരവുകൊണ്ട് മാത്രം ഇത് സാധ്യമാണോ ? രണ്ടാമതായി ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാഷ്മീരിന്റെ ഭരണഘടനാ നിര്‍മാണ സഭയോ തത്തുല്ല്യമായ നിയമ നിര്‍മാണ സഭയോ ശുപാര്‍ശ ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് ഇത് പിന്‍വലിക്കാനുള്ള അവകാശം ഉണ്ടോ? മൂന്നാമതായി 1973 ലെ കേശവാനന്ദ ഭാരതി കേസിലെ വിധിപ്രകാരം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണോ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ? ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം . സവിശേഷമായ ഒരു ഉടമ്പടി പ്രകാരം ഒരു ഫെഡറൽ യൂണിറ്റിന് നൽകപ്പെട്ട അധികാരത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളുടെ ലംഘനമാണോ എന്ന ഗുരുതരമായ ഭരണഘടനാ ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
പിന്നിൽ സുദീർഘമായ ചരിത്രം
1949 ഒക്ടോബര്‍ 17നാണ് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമായത്. ഇതിന്റെ പിന്നിൽ സുദീർഘമായ ഒരു ചരിത്രമുണ്ട്. 1947 ജൂലൈ അഞ്ചിനു ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇൻഡിപെൻഡന്റ് ആക്ട് പ്രകാരം 1947 ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യയിലെ 552 നാട്ടുരാജ്യങ്ങളുടെ മേല്‍ ബ്രിട്ടനുണ്ടായിരുന്ന അധീശാധികാരം ഇല്ലാതായിത്തീരുന്നതാണ് എന്നും, നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നില്‍ക്കാനോ അവകാശമുണ്ടായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ചില നാട്ടുരാജ്യങ്ങള്‍ പാക്കിസ്ഥാനോട് ഒപ്പവും ഭൂരിപക്ഷം എണ്ണവും ഇന്ത്യയോടും ചേര്‍ന്നു. എന്നാല്‍ രണ്ടു രാജ്യത്തോടും ചേരാതെ ഹൈദരാബാദ്, തിരുകൊച്ചി, ജമ്മു കാഷ്മീര്‍, ജുനാഗദ് തുടങ്ങിയവ സ്വതന്ത്രമായി നില്ക്കാന് തീരുമാനിച്ചു. ജമ്മു കാഷ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലിംകളായിരുന്നു. രാജാവ് ഹിന്ദുവായ ഹരി സിംഗും. ഇതിനു നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍. ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മൂന്നാമന് ഒരു മുസ്ലിം വിശ്വാസിയും.
1947 സെപ്റ്റംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള ഇന്‍സ്ട്രമെന്റ് ഓഫ് അക്സഷന് ഉടമ്പടിയില്‍ ജുനാഗദിലെ രാജാവ് ഒപ്പുവച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് തയാറായില്ല. കരാറില്‍നിന്നു പിന്മാറാന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭ്ഭായ് പട്ടേല്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ത്യന്‍ ഇൻഡിപെൻഡന്റ് ആക്റ്റ് പ്രകാരം രാജാവിന്റെ തീരുമാനത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍, ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ ഇന്ത്യയുടെ ഭാഗമാക്കി. തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 99.95 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു.
കാഷ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്താനുള്ള രാജാവിന്റെ തീരുമാനത്തിനെതിരേ കാഷ്മീരില്‍ വലിയ പ്രക്ഷോഭങ്ങള്‍ പൊട്ടിപുറപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍നിന്ന് ആയിരക്കണക്കിന് മുസ്ലിംകൾ പാക്കിസ്ഥാനിലേക്കു പലായനം ചെയ്തു. ഇതിനൊപ്പം കാഷ്മീര്‍ താഴ്വരയില് വലിയ ഹിന്ദു വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിനു തിരിച്ചടിയായി ജമ്മുവില്‍ മുസ്ലിംകള്ക്കുനേരേയും വലിയ ആക്രമങ്ങള്‍ ഉണ്ടായി. ഒക്ടോബര്‍ 24 ന് പുഞ്ചിലെ കലാപകാരികള്‍ "ആസാദ് കാഷ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് പുഞ്ചിലെ കലാപകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാന് ഗോത്രവര്‍ക്കാര്‍ കാഷ്മീരിനെ ആക്രമിച്ചു. ഇവര്‍ക്ക് പാകിസ്ഥാന് സൈന്യത്തിന്റെ നിര്‍ലോഭമായ പിന്തുണ ഉണ്ടായിരുന്നു. കലാപകാരികളെ തുരത്താന്‍ ജമ്മു കാഷ്മീര്‍ രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് ഇന്ത്യാ ഗവണ്മെന്റ് ഹരിസിംഗിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള ഇൻസ്ട്രമെന്റ് ഓഫ് അക്സഷന് ഉടമ്പടിയില്‍ കാഷ്മീര്‍ മഹാരാജാവായ ഹരിസിംഗും ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇങ്ങനെ ഒരു ഉടമ്പടിയിലൂടെ ഇന്ത്യന്‍ യുണിയനില്‍ അംഗമായി ചേര്‍ന്ന ഏക പ്രദേശം ജമ്മു കാഷ്മീര്‍ മാത്രമാണ്. അതാണ് ഈ ഉടമ്പടിയുടെ ചരിത്ര പ്രാധാന്യവും.
ഉടമ്പടി ഒപ്പു വയ്ക്കുന്ന സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കാഷ്മീരിലെ ജനതയ്ക്കു കൊടുത്ത വാക്ക് “ കാഷ്മീരിന് സ്വന്തന്ത്രമായി ഒരു നിയമനിര്‍മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ ആന്തരിക ഭരണഘടന നിശ്ചയിക്കും'' എന്നുമായിരുന്നു. തുടര്‍ന്ന് 1949ല്‍ കാഷ്മീരിന് സ്വയംഭരണം നല്‍കാനുള്ള വകുപ്പിന്റെ കരട് രൂപം ഉണ്ടാക്കാന്‍ നെഹ്റു ബി. ആര്. അംബേദ്കരോട് ആവശ്യപ്പെടുകയും അദ്ദേഹം വിസമ്മതം അറിയിച്ചപ്പോള്‍ കാഷ്മീര്‍ നേതാവായിരുന്ന ഷേക്ക് അബ്ദുള്ളയോട്, നിയമമന്ത്രിയായിരുന്ന അംബേദ്കറുമായി ആലോചിച്ച് കാഷ്മീരിന് യോചിച്ച ഒരു വകുപ്പിന്റെ കരട് ഉണ്ടാക്കി ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ നെഹ്റു നിര്‍ദേശിക്കുകയുമായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 ന്റെ രൂപീകരണത്തിൽ നെഹ്റുവിനൊപ്പം ഏറ്റവും ശക്തമായി വാദിച്ചത് നെഹ്റുവിന്റെ കാബിനറ്റ് മന്ത്രിയും മഹാരാജാ ഹരിസിംഗിന്റെ മുന്‍ ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരായിരുന്നു . 370 ആര്‍ട്ടിക്കിളിന്റെ പ്രധാന രൂപകര്‍ത്താവും അദ്ദേഹമായിരുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ജമ്മു കാഷ്മീരില്‍ നടപ്പിലാകണമെങ്കില്‍ അവിടത്തെ നിയമസഭയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370 -ാം വകുപ്പ് ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗമാകുന്നത്. ഇതിന്റെ ഫലമായി കാഷ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്നിന്നു വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൗരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൗലികാവകാശങ്ങള്‍ എന്നിവയില്‍ കാഷ്മീര്‍ ജനത, ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങളില്‍നിന്നു വേറിട്ടുനിന്നു.
ഭരണഘടനയും പതാകയുമുള്ള ഒരേയൊരു സംസ്ഥാനം
ആർടിക്കിള്‍ 370 പ്രകാരം സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമായി ജമ്മു കാഷ്മീര്‍ മാറി. തുടര്‍ന്ന് 1954 ല്‍ ജമ്മു കാഷ്മീർ കോണ്‍സ്റ്റിറ്റ്യൂഷനൽ അസംബ്ലി ഇന്ത്യയോടുള്ള കാഷ്മീരിന്റെ ലയനം അംഗീകരിച്ചു. അങ്ങനെ കാഷ്മീർ ഇന്ത്യൻ യൂണിയന്റെ അവിഭാജ്യ ഘടകമായി .
ഉടമ്പടി പ്രകാരം ജമ്മു കാഷ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നല്‍കുന്നതിനായി താല്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370-ാം വകുപ്പ് എന്നാണ് ഇന്ത്യന്‍ ഭരണഘടന വിവക്ഷിക്കുന്നത്. 1956 ല്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍നിന്നു നീക്കം ചെയ്ത 238 -ാ മത്തെ വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മുകാഷ്മീരിനു ബാധകമല്ലെന്നും 370 -ാം വകുപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് 1974 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, രാജാ ഹരി സിംഗ് നിയോഗിച്ച ജമ്മുകാഷ്മീര്‍ പ്രധാനമന്ത്രി ഷേക്ക് അബ്ദുള്ളയുമായി ചേര്‍ന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. ഇതു പ്രകാരം സദര്‍ ഇറിയാസത് (പ്രധാനമന്ത്രി) എന്നറിയപ്പെടുന്ന സംസ്ഥാന ഭരണാധികാരിയെ സംസ്ഥാന നിയമസഭയ്ക്ക് തെരഞ്ഞെടുക്കാമെന്നു വ്യവസ്ഥ ചെയ്തു.
ഇന്ത്യയിൽ പാര്‍ലമെന്റടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭരണ സംവിധാനത്തിന്റെയും കാലാവധി അഞ്ചുവര്‍ഷമാണെന്നിരിക്കെ, ജമ്മുകാഷ്മീര്‍ നിയമസഭയുടെ കാലാവധി ആറു വര്‍ഷമാക്കി. ആര്‍ട്ടിക്കിള്‍ 370 ന്റെ മൂന്നാം അനുച്ഛേദപ്രകാരം പ്രസിഡന്റിന്, പൊതു അറിയിപ്പിനു ശേഷം ജമ്മു കാഷ്മീരിലെ സംസ്ഥാന അസംബ്ലിയുടെ ശിപാര്‍ശയോടുകൂടി മാത്രം ഇത് പിന്‍വലിക്കാന്‍ അധികാരമുണ്ട്. പക്ഷേ, ദൗർഭാഗ്യവശാൽ ഇത്തവണ അത് ഉണ്ടായില്ല എന്ന് മാത്രമല്ല കാഷ്മീരിലെ ജനങ്ങളെ ബന്ദികൾ ആക്കികൊണ്ട് കേന്ദ്ര സർക്കാരിന്റെ തീരുമാനം അടിച്ചേൽപ്പിക്കുകയാണുണ്ടായത് .
എന്താണ് ആര്‍ട്ടിക്കിള്‍ 370 ?
ഇന്ത്യയുടെ ഭരണഘടനപ്രകാരം കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പാണ് 370. ഭരണഘടനയുടെ 21 -ാ മത്തെ അനുച്ഛേദത്തിലാണ് ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്. “താത്കാലികവും, മാറ്റം വരാവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ്ന്’’ ഈ വകുപ്പ് എന്നാണ് ഭരണഘടനയിൽ പറയുന്നത് . ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പാർലമെന്റ് പാസാക്കുന്ന നിയമങ്ങളും ഭരണഘടനയുടെ വകുപ്പുകളും ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് 370 വ്യക്തമാക്കുന്നു. ജമ്മു കാഷ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ , സ്വത്തിന്മേലുള്ള അവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നും വേറിട്ടാണ് നിലകൊള്ളുന്നത്. തന്ത്രപ്രധാന വിഷയങ്ങളായ പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകൾ ഒഴികെ പാർലമെന്റ് പാസാക്കുന്ന മറ്റു നിയമങ്ങളും ഭരണഘടനയുടെ വകുപ്പുകളും ജമ്മു കാഷ്മീരിൽ പ്രയോഗിക്കുന്നതിന് കേന്ദ്ര സർക്കാരിന് ജമ്മു കാഷ്മീർ നിയമസഭയുടെ അനുവാദം ആവശ്യമാണ്. മേൽപ്പറഞ്ഞ നാല് വിഷയങ്ങൾ ഒഴികെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മു കാഷ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ കാതല്‍ .
ആർട്ടിക്കിൾ 370 ന്റെ ഭാഗമായാണ് ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. ആരൊക്കെയാണ് ജമ്മു കാഷ്മീരിലെ സ്ഥിരം താമസക്കാർ എന്ന് നിർവചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ആർട്ടിക്കിൾ 35 എ നല്കുന്നു. ഈ വകുപ്പു പ്രകാരം സംസ്ഥാനത്തിനു പുറത്തുള്ളവർക്ക് ജമ്മു കാഷ്മീരിൽ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ കാഷ്മീരിൽ സ്ഥിരമായി വന്നു താമസിക്കുന്നതിനെയും ഈ വകുപ്പ് തടയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 35എ പ്രകാരം ജമ്മു കാഷ്മീര്‍ നിയമസഭയ്ക്ക് സംസ്ഥാനത്തെ സ്ഥിരം താമസക്കാരെ തീരുമാനിക്കുന്നതിനുള്ള അവകാശം ഉണ്ട് . സംസ്ഥാനത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കാഷ്മീരി സ്ത്രീകൾക്ക് ഭൂമിയിന്മേലുള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ വ്യവസ്ഥ 2002 ല്‍ കഷ്മീർ ഹൈക്കോടതി ഇടപെട്ട് നീക്കം ചെയ്യുകയുണ്ടായി. 1954 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉപദേശ പ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയുടെ ഭാഗമായത്.
പ്രഫ. റോണി കെ. ബേബി
കാഷ്മീരിന്റെ സ്വത്വം പുനര്നിര്ണയിക്കപ്പെടുമ്പോള്
12:59 AM Aug 06, 2019 | Deepika.com