പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരംഗൻ ചെയർമാനും ഏഴംഗങ്ങളുമടങ്ങിയ പ്രഗത്ഭമതികളുടെ ഒരു കമ്മിറ്റി രണ്ടു വർഷത്തോളം നടത്തിയ ആലോചനകളുടെ വെളിച്ചത്തിൽ തയാറാക്കിയ ഒരു കരട് രേഖ കഴിഞ്ഞ ഡിസംബറിൽ സമർപ്പിക്കപ്പെട്ടു. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തിൽ വിപ്ലവകരമായ പല മാറ്റങ്ങളും അതു ശിപാർശ ചെയ്യുന്നു. സ്കൂൾ, കോളജ്, സർവകലാശാലാ തലങ്ങളിൽ ഗുണപരമായ പരിഷ്കാരങ്ങൾ കമ്മിറ്റി നിർദേശിക്കുന്നുമുണ്ട്. എന്നാൽ, വിമർശനയോഗ്യമായ മറ്റു ചിലതും ഇതിലുണ്ട്.
വിദ്യാഭ്യാസ പിരമിഡിന്റെ ആധാരമാണല്ലോ സ്കൂൾതലം. ഒരുപക്ഷേ, ഉന്നത വിദ്യാഭ്യാസത്തെ അപേക്ഷിച്ചു കൂടുതൽ പ്രധാനമാണു സ്കൂൾ വിദ്യാഭ്യാസം. എല്ലാ വിദ്യാർഥിനി വിദ്യാർഥികളും കടന്നുപോകുന്ന ഘട്ടം. 500 ഓളം പേജുള്ള കരട് രേഖയ്ക്കു രണ്ടു ഭാഗങ്ങൾ: ഒന്നാം ഭാഗം സ്കൂൾ തലത്തെയും രണ്ടാം ഭാഗം ഉന്നതതലത്തെയും പുരസ്കരിക്കുന്നു. എട്ട് അധ്യായങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങൾ സ്കൂൾ മേഖലയുടെ അഴിച്ചുപണിയാണു മുന്നോട്ടുവയ്ക്കുന്നത്. പ്രീ പ്രൈമറി തൊട്ട് 12 ാം ഗ്രേഡ് (ക്ലാസ്) വരെയുളള വിദ്യാഭ്യാസമാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രസക്ത വർഷങ്ങളുടെ അടിസ്ഥാനത്തിൽ 5+3+3+4 എന്ന രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നാണു നിർദേശം. ആദ്യത്തെ അഞ്ച് വർഷത്തിന് അടിത്തറ ഘട്ടമെന്നു പറയുന്നു. മൂന്നു മുതൽ ആറു വയസ് വരെയുള്ള ഒന്ന്, രണ്ട് ഗ്രേഡുകളും അടങ്ങിയതാണീ ഘട്ടം. മൂന്ന്, നാല്, അഞ്ച് എന്നീ ഗ്രേഡുകളെ മൊത്തത്തിൽ തയാറെടുക്കൽ ഘട്ടമെന്നു വിശേഷിപ്പിക്കുന്നു. മിഡിൽ സ്കൂളിൽ അടങ്ങിയിട്ടുള്ളത് 6, 7, 8 എന്നീ ഗ്രേഡുകളാണ്. 9, 10, 11, 12 ഗ്രേഡുകളെ ഉൾക്കൊള്ളിച്ചു ഹൈസ്കൂൾ അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ ഘട്ടം. 12 ാം ഗ്രേഡ് പൂർത്തിയാകുന്പോൾ കുട്ടികൾക്കു 18 വയസ് തികഞ്ഞിരിക്കും. ഇത്തരമൊരു വിഭജനത്തിന്റെ ആവശ്യകത എന്താണ്? ഭരണപരമായ പുനഃസംവിധാനം ചെലവ് വർധിപ്പിക്കുമെന്നതിൽ സംശയമില്ല.
ഓരോ ഘട്ടത്തിലെയും വിദ്യാഭ്യാസത്തിന് വ്യത്യസ്ത ഊന്നലുകളാണ് രേഖ നൽകുന്നത്. ന്യൂറോ സയന്റിസ്റ്റുകൾ, വിദ്യാഭ്യാസ സൈദ്ധാന്തികർ തുടങ്ങിയവരുടെ അഭിപ്രായങ്ങളെ പിന്തുടർന്ന് ചില നടപടികൾ ശിപാർശ ചെയ്യുന്നുവെന്ന വിശദീകരണമുണ്ട്. പ്രീ സ്കൂൾ, ഗ്രേഡ് 1 എന്നിവ തൊട്ട് മുകളിലേക്ക്, മൂന്നോ അതിലധികമോ ഭാഷകൾ പഠിപ്പിക്കണമത്രേ. ഇത്രയും ഭാഷകൾ സംസാരിക്കുന്നതിനും വായിക്കുന്നതിനുമുള്ള സാമർഥ്യം കുട്ടികൾ നേടിയിരിക്കണം.
ഇതോടൊപ്പം ഗണിതത്തിന്റെ പ്രാഥമിക പാഠങ്ങളും അവരെ അഭ്യസിപ്പിക്കണം. ഏറ്റവുമധികം ഗ്രഹണശക്തിയുള്ള പ്രായമാണ് മൂന്നു മുതൽ എട്ടു വർഷം വരെയെന്നു പഠനങ്ങൾ കാണിക്കുന്നുണ്ടെന്ന് കമ്മിറ്റി പറയുന്നു. പക്ഷികളെ ഭാഷ പഠിപ്പിക്കുന്നതു പോലെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാം. എന്നാൽ, ഇങ്ങനെ അടിച്ചേൽപ്പിക്കുന്ന അറിവ് നിലനില്ക്കില്ല. ഉപയോഗം കുറയുന്നതോടെ, അതൊക്കെ അവർ മറക്കും. മാത്രമല്ല മൂന്നു ഭാഷകൾ നിർബന്ധമായി പഠിപ്പിക്കുന്നത് ബാലപീഡനമാണെന്നു പറയാതെ വയ്യ. ഇന്ത്യയൊഴികെ മറ്റൊരു രാജ്യവും ത്രിഭാഷാ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നാണറിവ്. മിക്ക പരിഷ്കൃത രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത് ദ്വിഭാഷാ പദ്ധതിയാണ്. മാതൃഭാഷയും പിന്നെ മറ്റൊരു ഭാഷയും. അമേരിക്കയിൽ മിക്ക സ്കൂളുകളിലും ഏറ്റവും കൂടുതൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഭാഷ സ്പാനിഷാണ്. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങൾക്കു യോജിച്ചത് ത്രിഭാഷാ പദ്ധതിയാണ്. എന്നാൽ ഒരു നാട്ടിലും മൂന്നു വയസിൽ, മാതൃഭാഷയല്ലാതെ മറ്റൊരു ഭാഷയും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നില്ല.
കമ്മിറ്റിയുടെ നിർദേശം അതേപടി നടപ്പാക്കിയാലുണ്ടാകാവുന്ന ഭവിഷത്തുകൾ പ്രവചനാതീതമാണ്. ജോണ് സ്റ്റുവാർട്ട്മിൽ എന്ന ഇംഗ്ലീഷ് ചിന്തകൾ രണ്ടു വയസിനകം മാതൃഭാഷയ്ക്കു പുറമേ ലത്തീനും ഗ്രീക്കും പഠിച്ചു കഴിഞ്ഞിരുന്നുവെന്നു കേട്ടിട്ടുണ്ട്. നമ്മുടെ കുട്ടികൾ അദ്ദേഹത്തെപ്പോലെ ഭാഷാ സിദ്ധി ഉള്ളവരാണോ? 70-ൽപ്പരം വർഷം മുന്പ്, ഞാൻ വിദ്യാർഥി ആയിരുന്ന കാലത്ത്, പത്തോ, പതിനൊന്നോ വയസ് വരെ, ഭാഷയായി പഠിപ്പിച്ചിരുന്നത് മലയാളം മാത്രമാണ്. ഞങ്ങൾ ആറാം ക്ലാസിൽ ഇംഗ്ലീഷും എട്ടാം ക്ലാസിൽ ഹിന്ദിയും പഠിക്കാനാരംഭിച്ചു. ത്രിഭാഷാ പദ്ധതി ഉപേക്ഷിക്കണമെന്നു വാദിക്കുകയല്ല ഇവിടെ ചെയ്യുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഭാഷകൾ അഭ്യസിക്കാൻ തുടങ്ങുന്നത് കുഞ്ഞുങ്ങൾ ബാല്യം വിട്ട്, കൗമാരത്തിലേക്കു പ്രവേശിക്കുന്പോഴാകട്ടെ.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നു ശാസ്ത്രബോധം വികസിപ്പിക്കുകയാണെന്നു കമ്മിറ്റിക്കാർ പറയുന്നതിനോട് നൂറു ശതമാനം യോജിക്കാം. പക്ഷേ, ഏതു തരത്തിലുള്ള ശാസ്ത്രം? തെളിവിൽ അധിഷ്ഠിതമായ വിജ്ഞാനമായിട്ടാണ് ശാസ്ത്രത്തെ ഇവർ അടയാളപ്പെടുത്തുന്നത്. ജ്യോതിഷം, സംഖ്യാശാസ്ത്രം, വാസ്തു തുടങ്ങിയവയും ശാസ്ത്രങ്ങളാണെന്നു വിശ്വസിക്കുന്നവർ പെരുകുന്ന സമകാലീന ഇന്ത്യയിൽ ഈ വ്യവസ്ഥ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നു തീർച്ച. പശു ശ്വസിക്കുന്നതും ഉച്ഛ്വസിക്കുന്നതും ഓക്സിജനാണെന്നു വിശ്വസിക്കുന്നവരുടെ കാലമാണിത്. തനതനുഭവത്തെ തെളിവായി എടുത്താൽ, അശാസ്ത്രീയമായ പലതും ശാസ്ത്രീയമാണെന്നു സമ്മതിക്കേണ്ടി വരും.
ഭരണഘടനാപരമായ മൂല്യങ്ങളെക്കുറിച്ചുള്ളതാണ് ആശയക്കുഴപ്പം ഉണ്ടാക്കാനിടയുള്ള മറ്റൊരു ശിപാർശ. മൗലികാവകാശങ്ങളെയും ചുമതലകളെയും സംബന്ധിച്ചു പരാമർശിക്കാതെയാണ് കരട് രേഖ തയാറാക്കിയിട്ടുള്ളത്. പബ്ലിക് അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകളെ കോംപ്ലെക്സുകളിലെ സ്ഥാപനങ്ങളായി പുനഃക്രമീകരിക്കണമെന്നൊരു നിർദേശമുണ്ട്. നാലോ അഞ്ചോ കിലോമീറ്റർ വരെ ദൂരത്തിലുള്ള സ്കൂളുകളെ ഒരു സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണമത്രേ. ഒരു കോംപ്ലക്സിന്റെ ഭാഗമായ സ്കൂളുകൾക്കിടയിൽ പഠനോപകരണങ്ങൾ, അധ്യാപകർ തുടങ്ങിയവയുടെ കൈമാറ്റം സാധ്യമാക്കുന്ന സന്പ്രദായമാണിതെന്നു പറയുന്നു. ലൈബ്രറിയും കളിസ്ഥലങ്ങളുമൊക്കെ പൊതുവായിരിക്കും. ഈ സന്ദർഭത്തിൽ ഓർമ വരുന്നത്, ഏതാനും വർഷം മുന്പ് യുജിസി പരിഗണിക്കുകയും അപ്രായോഗികമെന്നു കണ്ട് ഉപേക്ഷിക്കുകയും ചെയ്ത, കോളജ് ക്ലസ്റ്ററുകളെന്ന ആശയമാണ്. സ്കൂൾ കോംപ്ലക്സുകളും ഒരു ഉട്ടോപ്യൻ സ്വപ്നമാണ്. ഉപകരണങ്ങൾക്കു പകരം കുട്ടികളെയോ അധ്യാപകരെയോ സ്കൂളുകൾക്കിടയിൽ ഷട്ടിലടിക്കേണ്ടി വരുമോ? പൊതുവായ കളിസ്ഥലങ്ങളും അപ്രായോഗികമാണ്. അനാവശ്യ തർക്കങ്ങൾക്കും വഴക്കുകൾക്കും വഴിതുറക്കുമെന്നതുതന്നെ കാരണം. ഇതിനെല്ലാമുപരി ഒരു കോംപ്ലക്സ് രൂപീകരിക്കുന്നതിന്, നിശ്ചിത ദൂരപരിധികൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഏതാനും പബ്ലിക് സ്കൂളുകളെ കണ്ടെത്തേണ്ടി വരില്ലേ? അതീവ ദുഷ്കരമാണീ പ്രക്രിയ.
പാഠപുസ്തകങ്ങൾ തയാറാക്കുന്നതിനെപ്പറ്റി അവ്യക്തതകളും ആശങ്കകളുമുണ്ട്. ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രധാനപ്പെട്ട വിഷയങ്ങളേക്കുറിച്ച് പാഠങ്ങൾ തയാറാക്കുന്നത് എൻസിഇആർടി എന്ന കേന്ദ്ര സ്ഥാപനമാണ്. പ്രാദേശിക താല്പര്യത്തെ മുൻനിർത്തി എന്തെങ്കിലും കാര്യങ്ങൾ ചേർക്കണമെങ്കിൽ എസ് സിഇആർടി എന്ന സ്റ്റേറ്റ് സ്ഥാപനത്തിനാവാമത്രേ. എന്നാൽ ഉള്ളടക്കത്തിന്റെ വിഭജനം സംബന്ധിച്ചു കേന്ദ്രവും സ്റ്റേറ്റുകളും തമ്മിൽ അവിരാമമായ തർക്കങ്ങൾ ഉണ്ടാവുകയും അതൊരു വാർഷിക സംഭവമായിത്തീരുകയും ചെയ്തു. കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ആവശ്യമുള്ള സമയത്തു ലഭ്യമായില്ലെന്നു വരാം.
ഈ കുറിപ്പ് പൂർണമായും ഒരു ഖണ്ഡന വിമർശനമല്ല. ചില നല്ല വശങ്ങളും കരട് രേഖയ്ക്കുണ്ടെന്നു സമ്മതിക്കാവുന്നതാണ്. തൊഴിലിനോട് പ്രതിബദ്ധത, ഗവേഷണത്തിൽ താത്പര്യം, കുട്ടികളോട് സ്നേഹം -ഇതൊക്കെയുള്ള, ആദർശധീരരെ വേണം അധ്യാപകരായി തെരഞ്ഞെടുക്കേണ്ടതെന്ന നിർദേശം സ്വാഗതാർഹമാണ്. ടെന്യുവർ - ട്രാക്ക് നിയമന സന്പ്രദായം, തുടർപരിശീലനം തുടങ്ങിയ നിർദേശങ്ങളെ അധ്യാപക സമൂഹം എങ്ങനെ സ്വീകരിക്കുമെന്നതിൽ സംശയമുണ്ട്. സ്കൂളുകൾക്ക് അവയുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ അക്രെഡിറ്റേഷൻ നല്കണമെന്ന ആശയം സ്തുത്യർഹമാണ്. ഓട്ടോണമി കോളജുകൾക്കു മാത്രമല്ല, സ്കൂളുകൾക്കും അനുവദനീയമാണെന്നുള്ളത് പുരോഗമനപരമായ ഒരാശയമാണ്.
നിർദേശങ്ങൾ നടപ്പിലാക്കുന്നതു വന്പിച്ച സാന്പത്തികഭാരം കെട്ടിവയ്ക്കുമെന്നതിൽ സംശയം വേണ്ട. കമ്മിറ്റിയിൽ ഒരു സാന്പത്തിക വിദഗ്ധൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ്! വിദ്യാഭ്യാസത്തിൽ സ്വകാര്യമേഖലയ്ക്കുള്ള പങ്കിനെക്കുറിച്ചു കരട് രേഖ ഒരക്ഷരം മിണ്ടുന്നില്ല എന്നത് അത്ഭുതകരമാണ്.
ഡോ. കെ. ബാബു ജോസഫ്
(മുൻ വൈസ് ചാൻസലർ കുസാറ്റ്)
പുത്തൻ വിദ്യാഭ്യാസനയ കരട് രേഖയും സ്കൂൾ തലവും; ഒരുവിമർശനം
12:04 AM Aug 03, 2019 | Deepika.com