നീതിനിഷേധത്തിന്റെയും കൊടിയ പീഡനങ്ങളുടെയും 25 മാസങ്ങൾ. ഒടുവിൽ അവളുടെ ജീവൻതന്നെ അപകടത്തിലാകേണ്ടിവന്നു നീതിദേവതയ്ക്കു കണ്ണുതുറക്കാൻ. തന്റെ മാനം കവർന്നവരെ നിയമത്തിനു മുന്നിലെത്തിക്കാൻ അസാധാരണ പോരാട്ടം നടത്തിയവളാണ് ഉന്നാവോയിലെ പെൺകുട്ടി. ഇതിനിടെ അവൾക്കു നഷ്ടമായതു സ്വന്തം പിതാവിന്റെയും രണ്ട് അമ്മായിമാരുടെയും ജീവൻ. ഒരു അമ്മാവന് 10 വർഷം തടവ്. സഹായത്തിനെത്തിയ അഭിഭാഷകനും വെന്റിലേറ്ററിലായി. പണവും അധികാരവും വട്ടമിട്ടു പറക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരവസ്ഥ വരച്ചുകാട്ടുന്നതാണ് ഉന്നാവോയിലെ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ രണ്ടു വർഷത്തെ ജീവിതാനുഭവം.
പതിനേഴ് വയസുള്ളപ്പോൾ 2017 ജൂൺ നാലിനാണ് അവളെ കുൽദീപ് സിംഗ് സെൻഗർ എന്ന ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ മാനഭംഗപ്പെടുത്തിയതായി പരാതിയുള്ളത്. തന്റെ ഗ്രാമമായ മംഖിയടക്കം ഉന്നാവോ മേഖല അടക്കിവാഴുന്നവരാണ് സെൻഗർ കുടുംബം. ജോലികിട്ടുന്നതിനു സഹായം തേടിയാണ് അവൾ എംഎൽഎയെ സമീപിച്ചത്. എന്നാൽ, കുൽദീപ് സിംഗ് തന്നെ മാനഭംഗപ്പെടുത്തുകയും പുറത്തു പറഞ്ഞാൽ കുടുംബത്തെയടക്കം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പിന്നീട് എംഎൽഎയുടെ സഹോദരനും കൂട്ടാളികളുംചേർന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ജൂൺ 11ന് പോലീസിൽ പരാതി നൽകി. ജൂൺ 20ന് ഔരിയയിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി അവഗണിച്ചുകൊണ്ടു തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ചു വിവാഹം കഴിക്കുന്നതിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ മാത്രം ചേർത്തു മംഖി പോലീസ് കേസെടുത്തു. എംഎൽഎയുടെയും സഹോദരന്റെയും കൂട്ടാളികളുടെയും പേരുകൾ പോലീസ് എഫ്ഐആറിൽ ചേർത്തതേയില്ല.
കേസന്വേഷണം തീർത്തും മന്ദഗതിയിലായതോടെ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പലതവണ പരാതികളയച്ചു. എംഎൽഎയുടെ പേരിൽ മാനഭംഗത്തിനു കേസെടുക്കണമെന്നു പരാതികളിൽ ആവശ്യപ്പെട്ടിരുന്നു. 2018 ഫെബ്രുവരിയിൽ പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് എംഎൽഎയെ പ്രതിചേർക്കാനുള്ള ഉത്തരവ് സമ്പാദിച്ചു. അതോടെ ഭീഷണിയും തുടങ്ങി.
2018 ഏപ്രിൽ മൂന്നിനു പെൺകുട്ടിയുടെ പിതാവ് സുരേന്ദ്രയെ എംഎൽഎയുടെ സഹോദരനും ഗുണ്ടകളും ചേർന്നു ക്രൂരമായി മർദിച്ചു. എന്നാൽ, പിറ്റേന്നു സുരേന്ദ്രയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അനധികൃതമായി തോക്ക് കൈവശംവച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇതേത്തുടർന്ന് പെൺകുട്ടിയും കുടുംബാംഗങ്ങളും ഏപ്രിൽ എട്ടിനു ലക്നോയിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി. അവിടെവച്ച് അവൾ മാധ്യമങ്ങളോടു തുറന്നുപറഞ്ഞു. ‘ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വർഷമായി ഇതുസംബന്ധിച്ച പരാതികൾ എല്ലാവരോടും പറയുന്നു. എന്നാൽ ആരും കേൾക്കുന്നില്ല. കുറ്റക്കാരെയെല്ലാം അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്യും.’ ഇതോടെയാണ് ഉന്നാവോ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
പിറ്റേന്നു പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചെന്ന വാർത്തയാണു പുറത്തുവന്നത്. കുടലിലുണ്ടായ മുറിവുമൂലം രക്തത്തിൽ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈകാലുകൾ, തുട, നിതംബം, അടിവയർ എന്നിവിടങ്ങളിലെല്ലാം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ, കസ്റ്റഡിയിൽ പീഡനമൊന്നും നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പിറ്റേന്ന് എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ സുരേന്ദ്രയെ മർദിച്ച കേസിൽ അറസ്റ്റ്ചെയ്തു. കസ്റ്റഡിമരണത്തിൽ സർക്കാർ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. തുടർന്ന് ഏപ്രിൽ 12നാണ് എംഎൽഎയ്ക്കെതിരേ മാനഭംഗമടക്കം കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സർക്കാർ കേസ് സിബിഐക്കു കൈമാറിയതിനെത്തുടർന്ന് ഏപ്രിൽ 13നാണ് എംഎൽഎ അറസ്റ്റിലായത്. അറസ്റ്റിനെതിരേ കുൽദീപ് സിംഗ് സെൻഗർ തന്റെ അനുയായികളെ തെരുവിലിറക്കി പ്രകടനം നടത്തിക്കുകയും ചെയ്തു. അതുൽ സിംഗും കൂട്ടാളികളുമടക്കം കൂടുതൽപേർ പിന്നീട് അറസ്റ്റിലായി. അതിനിടെ, പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡിമരണത്തിന്റെ സാക്ഷിയായിരുന്ന യുനുസ് സംശയാസ്പദമായി കൊല്ലപ്പെട്ടു.
മാനഭംഗത്തിന് ഇരയായപ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നതു തെളിയിക്കാൻ നൽകിയ രേഖ വ്യാജമാണെന്നാരോപിച്ചു കഴിഞ്ഞ ഡിസംബർ 27ന് പെൺകുട്ടിക്കും അമ്മയ്ക്കും അമ്മാവനുമെതിരേ കേസെടുത്തു. ജയിലിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് എംഎൽഎ കഴിയുന്നതെന്ന വാർത്തകൾ വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ ആറിനു സാക്ഷി മഹാരാജ് എംപി ജയിലിലെത്തി എംഎൽഎയെ കാണുകയും ചെയ്തു. കുൽദീപ് സിംഗ് സെൻഗറുടെകൂടി സമ്മർദത്തിനു വഴങ്ങിയാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉന്നാവോ മണ്ഡലത്തിൽ സാക്ഷി മഹാരാജിന് വീണ്ടും സീറ്റ് നൽകിയത് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന വധശ്രമക്കേസിൽ അതുൽ സിംഗ് നൽകിയ കേസിൽ പെൺകുട്ടിയുടെ അമ്മാവനെ പത്തു വർഷം തടവിനു ശിക്ഷിച്ചതു കഴിഞ്ഞ മാസമാണ്. ഒടുവിൽ കാർ അപകടത്തിൽ അവളെ ഇല്ലാതാക്കി കേസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു കുൽദീപ് സിംഗ് സെൻഗർ എംഎൽഎയും കൂട്ടാളികളും നടത്തിയത്.
നീതിക്കുവേണ്ടി കഠിനപീഡനങ്ങളേറ്റ പെൺകുട്ടിയോടും കുടുംബത്തോടും വൈകിയാണെങ്കിലും പരമോന്നത നീതിപീഠം ഇപ്പോൾ കരുണകാട്ടുന്നുവെന്നതു പ്രതീക്ഷാനിർഭരമാണ്. ഇക്കാലമത്രയും ബിജെപി നേതാവായി വിലസിയ കുൽദീപ് സിംഗ് സെൻഗറെ സംരക്ഷിച്ചുപോന്ന ബിജെപി ഇപ്പോൾ ഗത്യന്തരമില്ലാതെയാണു പുറത്താക്കൽ നടപടിയെടുത്തിരിക്കുന്നതും.
സി.കെ. കുര്യാച്ചൻ
തലകുനിഞ്ഞുപോകുന്ന നീതിരാഹിത്യം
11:59 PM Aug 02, 2019 | Deepika.com