പ്രഗത്ഭ ഡോക്ടറും ഭരണാധികാരിയുമായിരുന്ന ഡോ.ബി.സി. റോയിയുടെ പ്രതിബന്ധതയിൽനിന്നു മെഡിക്കൽ മേഖലയിലെ നേരിട്ടുള്ള അനുഭവങ്ങളിൽനിന്നു ഉത്ഭവിച്ചതാണ് 1956ൽ രൂപം കൊണ്ട മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ). ഭാരതത്തിൽ മെഡിക്കൽ പ്രഫഷണലിന്റെ അവസാന വാക്കായിരുന്നു അത്. ക്ലിനിക്കൽ പരിചയമുള്ള കഴിവു തെളിയിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പോലെയുള്ളവരിൽനിന്ന് സേർച്ച് കമ്മിറ്റി നിർദേശിക്കുന്ന പാനലിൽനിന്ന് സർക്കാർ നിഷ്പക്ഷമായി നിയോഗിക്കുന്ന ഒരു സെക്രട്ടറിയുടെ കീഴിൽ ഏതാനും സ്ഥിരം അംഗങ്ങളും ഒരു വിദഗ്ധസംഘം ഇൻസ്പെക്ടർമാരും ചേർന്നതായിരുന്നുഎംസിഐ.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസിനോടനുബന്ധിച്ച് ദന്തൽ കൗണിസലും നഴ്സിംഗ് കൗൺസിലും പ്രത്യേക തലവന്മാരുടെ കീഴിൽ പ്രവർത്തിക്കുകയായിരുന്നു. അതീവ രഹസ്യസ്വഭാവത്തോടെ പ്രവർത്തിച്ചിരുന്ന ഈ മേഖലയിലേക്കുള്ള പ്രവേശനം പോലും രാജ്യരക്ഷാവിഭാഗത്തിന്റേതു പോലുള്ളതുപോലെ നിയന്ത്രിച്ചിരുന്നു. ഡോ.ബി.സി. റോയിതന്നെയായിരുന്നു കൗൺസിലിന്റെ പ്രഥമ സെക്രട്ടറി. പ്രവർത്തന മികവു കൊണ്ട് പല വികസ്വര രാജ്യങ്ങളും ഭാരതത്തിന്റെ ഈ മാതൃക അനുകരിച്ചുവെന്നത് അഭിമാനകരമായ വസ്തുതയാണ്. ബി.സി. റോയിയുടെ കാലഘട്ടത്തിനു ശേഷവും എംസിഐ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഭരണ-രാഷ്ട്രീയ സമീപനങ്ങൾ ഈ സ്വയം ഭരണാധികാര സമിതിയെ ബാധിച്ചിരുന്നില്ല.
1990കളുടെ അവസാനത്തിൽ സിബിഐയുടെ നേതൃത്വത്തിൽ നടത്തിയ ഒരു മിന്നൽ പരിശോധനയിൽ അന്നത്തെ സെക്രട്ടറിയുടെ വീട്ടിൽനിന്നും മറ്റുമായി കോടികൾ പിടിച്ചെടുത്തു. സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുവകകൾ വേറെയും. ഇതേത്തുടർന്ന് സെക്രട്ടറിയെ അടിയന്തരമായി മാറ്റിയെങ്കിലും അദ്ദേഹത്തിന് സ്വാധീനമുള്ളവരെത്തന്നെയാണ് പിന്തുടർച്ചക്കാരായി നിയമിച്ചത്. ഇന്ത്യയിലും നേപ്പാളിലും മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽതന്നെ സ്വാശ്രയ മെഡിക്കൽ - ദന്തൽ - നഴ്സിംഗ് കോളജുകൾക്ക് ആരംഭം കുറിച്ച കാലമായിരുന്നു അത്. കേരളമൊഴികെ മറ്റു പല സംസ്ഥാനങ്ങളിലെ പണച്ചാക്കുകൾ വ്യവസായം നടത്തി പണമുണ്ടാക്കുന്നതിനെക്കാൾ ലാഭകരം മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതാണ് എന്ന കൗശലബുദ്ധിയിൽ ശതകോടികൾ മുടക്കി വൻ തുക കാപ്പിറ്റേഷൻ ഫീസും വാങ്ങി സ്വകാര്യ സ്വാശ്രയ കോളജുകൾ ആരംഭിച്ചു. അതോടെ കൗൺസിൽ അംഗങ്ങളെ പണംകൊണ്ട് സ്വാധീനിക്കുന്ന പ്രവണതയും അതിനായി ഡൽഹി കേന്ദ്രീകരിച്ച് വൻകിട രാഷ്ട്രീയ ദല്ലാളന്മാരും രംഗത്തിറങ്ങി.
മെഡിക്കൽ കൗൺസിൽ പ്രവർത്തനങ്ങളുടെ സുതാര്യത നഷ്ടമാക്കുന്നുവെന്ന് പൊതുജനം മനസിലാക്കി പ്രതികരിക്കാനാരംഭിച്ചപ്പോൾ സെക്രട്ടറിയുടെ കീഴിൽത്തന്നെ ബോർഡ് ഓഫ് ഗവർണേഴ്സ് രൂപീകരിക്കപ്പെട്ടുവെങ്കിലും വിശ്വാസ്യതയും സുതാര്യതയും വീണ്ടെടുക്കാനായില്ല. കുറച്ചുകാലം പിന്നീട് എംസിഐ പ്രവർത്തനം നാമമാത്രമായി തുടർന്നെങ്കിലും സർക്കാർ താത്പര്യങ്ങൾ സജീവമായി കാത്തുസംരക്ഷിച്ചതോടെ ബി.സി. റോയിയുടെ സ്വപ്നങ്ങൾ ഏതാണ്ട് പൂർണമായി പൊലിഞ്ഞതുപോലെയായി. 1934ൽ രൂപീകൃതമായ മെഡിക്കൽ കൗൺസിലിനും 1956 ഡോ.റോയി രൂപം നൽകിയ കൗൺസിലിനും ബദലായി പുതിയൊരു ബിൽ കൊണ്ടുവന്നിരിക്കുന്നു എന്ന ഭാവത്തോടെയാണ് കഴിഞ്ഞദിവസം പാസാക്കിയ ദേശീയ മെഡിക്കൽ ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കൽ രംഗത്തുള്ള അതിവിദഗ് ധരായവരുടെ അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിന് ചെവികൊടുക്കേണ്ടതില്ലല്ലോ!
സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ ഇടപെടാതെ മെഡിക്കൽ രംഗത്തിന്റെ മേന്മ വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചതെങ്കിലും രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് വസ്തുനിഷ്ടമായി ഗുണകരമാകുമോ എന്നു ന്യായമായും സംശയിക്കണം. ഏതാനും മെഡിക്കൽ പ്രഫഷണലുകൾ കമ്മീഷനിൽ ഉണ്ടാകുമെങ്കിലും നാമനിർദേശം ചെയ്യപ്പെടുന്നവർ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതരാകാനുള്ള സാധ്യത തീരെയില്ല.
ഫൈനൽ ഇയർ എംബിബിഎസ് പരീക്ഷയ്ക്കു പുറമേ മെഡിക്കൽ ബിരുദം പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒരു എക്സിറ്റ് എക്സാമിനേഷൻ പാസാകണമെന്നത് ഭാവി ഡോക്ടർമാരെ വലയ്ക്കുകയും സമയനഷ്ടം സംഭവിപ്പിക്കുകയും ചെയ്യും. കടുത്ത മത്സരം രാജ്യാന്തരതല പ്രവേശനത്തിന് നിലവിലുള്ള സാഹചര്യത്തിൽ സമയനഷ്ടം അനുവദിക്കാനാവില്ലതന്നെ. പുതിയ കമ്മീഷനിലുള്ള ചില സ്വയം ഭരണാധികാര സമിതികൾക്ക് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ അനുവാദം കൊടുത്തതുവഴി രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരും. പൂർണ ബിരുദമില്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദം നൽകുന്നത് ഇന്നാട്ടിലെ പൊതുജനാരോഗ്യ സംരക്ഷണത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇത് അനുവദിക്കുക ധാർമികതയ്ക്കു നിരക്കുന്നതല്ല. ചുരുക്കത്തിൽ നാട്ടിൽ നിലവിലുള്ള മെഡിക്കൽ എത്തിക്സ് വെല്ലുവിളിയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരണം.
ഏതാനും മാസങ്ങങ്ങൾക്കു മുന്പ് ഈ കേന്ദ്രസർക്കാർ ലാറ്ററൽ എൻട്രി വഴിയായി നഴ്സുമാരെയും ദന്തിസ്റ്റുകളെയും ഡോക്ടർപട്ടം നൽകാൻ നിർദേശിക്കുന്ന നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഈ കമ്മീഷൻപോലെ അതും അബദ്ധപഞ്ചാംഗമായിരുന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കുമൂലവും പൊതുജന എതിർപ്പു മൂലം അത് യാഥാർഥ്യമായില്ല.
ഏതായാലും ഒരു കാര്യം ഉറപ്പ്. പൊതുജനാരോഗ്യത്തെ നിസാരവത്കരിക്കുന്ന നടപടികൾ ഡോക്ടർ സമൂഹം മാത്രമല്ല, പൊതുജനങ്ങളും എതിർക്കും. കാരണം ആരോഗ്യം ഭരണഘടനയനുസരിച്ചുതന്നെ പൗരന്റെ അവകാശമാണ്.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(ലേഖകൻ കോഴിക്കോട് മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥിയും ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറുമാണ്).
ദേശീയ മെഡിക്കൽ ബില്ലിൽ ഭേദഗതി അനിവാര്യം
11:14 PM Jul 30, 2019 | Deepika.com