തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന കൊലപാതക ശ്രമത്തെത്തുടർന്നു മുഖ്യപ്രതിയുടെ വീട്ടിൽനിന്നു കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയതും കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കൾ സംസ്ഥാനത്തെ പോലീസ് സേനയിലേക്കു നടത്തിയ പരീക്ഷയിൽ ഉയർന്ന റാങ്കുകാരാണ് എന്ന വിവരം പുറത്തുവന്നതും കേരളത്തെ ഞെട്ടിച്ചു.
പിഎസ്സി പരീക്ഷയിൽ മുൻനിര റാങ്കുകൾ നേടിയ കുട്ടിസഖാക്കൾക്കു സർവകലാശാല പരീക്ഷയ്ക്കു പൂജ്യം മാർക്കാണ് കിട്ടിയത് എന്ന വിവരംകൂടി പുറത്തുവന്നതോടെ സർവകലാശാല, പിഎസ് സി പരീക്ഷകളിൽ നടന്നിരിക്കാനിടയുള്ള തട്ടിപ്പുകളുടെ വൈപുല്യമോർത്ത് നടുക്കം വർധിച്ചു. എന്നാലിതിലൊന്നിലും അന്വേഷണം ആവശ്യമില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് അന്വേഷണം നടന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നതുകൊണ്ടാണോ?
ഇത്തരം ഒരു സംഭവത്തിലൂടെയാണു മൂന്നു പതിറ്റാണ്ടുമുന്പ് കേരളത്തിലെ യൂണിവേഴ്സിറ്റി പരീക്ഷാ തട്ടിപ്പ് പുറത്തുവന്നത്. അക്കാലത്ത് മെഡിക്കൽ പ്രവേശനം പ്രീഡിഗ്രിക്കു കിട്ടുന്ന സർവകലാശാല മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. അഡ്മിഷൻ ലഭിച്ചവരിൽ ഒരു പയ്യനെക്കുറിച്ചു കൂട്ടുകാർക്കു സംശയം. അവർ ഹൈക്കോടതിയെ സമീപിച്ചു. സംശയിക്കപ്പെട്ടവരുടെ ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കാൻ കോടതി വിധിച്ചു.
ഉത്തരക്കടലാസ് നശിപ്പിക്കാൻ തട്ടിപ്പുകാർ ആലോചിക്കു ന്നതിനു മുന്പ് പരിശോധന നടന്നു. സർട്ടിഫിക്കറ്റിൽ ഉന്നത മാർക്കു രേഖപ്പെടുത്തി പ്രവേശനം തേടിയവരിൽ ഒരാൾക്ക് എല്ലാ വിഷയങ്ങൾക്കും കൂടി ഉണ്ടായിരുന്നത് പത്തോ പതിമൂന്നോ മാർക്ക്.
കേരളം ഇളകി. ഇന്നു പരീക്ഷാ തട്ടിപ്പിലെ പ്രതികളെ ചുമക്കുന്ന എസ്എഫ്ഐ ഒക്കെ സമരത്തിനു മുന്നിലുണ്ടായിരുന്നു. യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഉത്തരക്കടലാസ് ഉത്തരക്കടലാസാകണമെങ്കിൽ അതിൽ ഉത്തരം ഉണ്ടാകണം എന്നു വാദിച്ച് പരിഹാസ്യനാകുന്ന ഇടതുമുന്നണി കണ്വീനർ എ. വിജയരാഘവനൊക്കെ അന്ന് എസ്എഫ്ഐ ക്കാരായിരുന്നിരിക്കണം.
യുഡിഎഫ് സർക്കാരാണ് അന്നു കേരളം ഭരിക്കുന്നത്. തട്ടിപ്പിനെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പ് നിലപാടെടുത്തു. സർക്കാർ ആരെയും സംരക്ഷിക്കാൻ നോക്കിയില്ല. മികച്ച കുറ്റാന്വേഷകനായ സിബി മാത്യുവിന്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടന്നു. സർവകലാശാല കേന്ദ്രീകരിച്ചു നടന്നുവന്ന പരീക്ഷാ തട്ടിപ്പിന്റെ വലിയ കഥകൾ പുറത്തുവന്നു.
മാർക്ക് ലിസ്റ്റിൽ തട്ടിപ്പുനടത്തി മെഡിക്കൽ പ്രവേശനം നേടിയ പലർക്കും രണ്ടും മൂന്നും വർഷം നടത്തിയ പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നു.
കുറ്റക്കാരെന്നു കണ്ടെത്തിയവരെല്ലാം ശിക്ഷിക്കപ്പെട്ടു. സുപ്രീംകോടതിവരെ പോയിട്ടും പലർക്കും രക്ഷയുണ്ടായില്ല. മാർക്ക് തട്ടിപ്പിന്റെ വെളിച്ചത്തിൽ ഇതേപ്പറ്റി പഠിക്കാൻ സർക്കാർ ജസ്റ്റീസ് എം.പി. മേനോൻ കമ്മീഷനെ നിയമിച്ചു. കേരളത്തിൽ മെഡിക്കൽ പ്രവേശനത്തിനു പ്രത്യേക പ്രവേശന പരീക്ഷ ആരംഭിക്കുന്നത് ഈ പശ്ചാത്തലത്തിലായിരുന്നു.
സർവകലാശാലയുടെ വിശ്വാസ്യതയെ തകർക്കും എന്ന ന്യായം പറഞ്ഞ് അന്ന് അന്വേഷണം നടത്താതിരുന്നെങ്കിലോ? പരീക്ഷാ റാക്കറ്റ് ശക്തമായി തുടരുമായിരുന്നു. ഒന്നോ രണ്ടോ സഖാക്കൾക്ക് അവിഹിതമായി പ്രവേശനം ഉറപ്പാക്കുന്ന പഴുതിലൂടെ ഉദ്യോഗസ്ഥരുടെ നൂറുകണക്കിനു ശിങ്കിടികൾ ജോലി നേടുമായിരുന്നു.
ഇപ്പോഴത്തെ പരീക്ഷാത്തട്ടിപ്പിനെപ്പറ്റിയും സമഗ്രമായ ഒരു അന്വേഷണം നടത്തിയാൽ അതു വലിയൊരു ശുദ്ധീകരണത്തിനു വഴിതെളിക്കുമെന്നു തീർച്ചയാണ്.
ദേവപ്രസാദ്
മാർക്ക് ലിസ്റ്റ് തട്ടിപ്പ്: ഒരു ഫ്ളാഷ് ബാക്ക്
12:28 AM Jul 29, 2019 | Deepika.com