ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും എന്നാണു പഴഞ്ചൊല്ല്. അടൂർ ഗോപാലകൃഷ്ണനെയും ചന്ദ്രനെയും മനസിലാക്കാൻ കഴിയാത്തവർക്ക് എന്തും പറയാം. എന്തായാലും അടൂരിനോട് ചന്ദ്രനിലേക്കു പോകാൻ പറഞ്ഞതിൽ ആശ്വസിക്കാം. പതിവുപോലെ പാക്കിസ്ഥാനിലേക്കു പോകാൻ പറഞ്ഞില്ലല്ലോ.
മുന്പൊക്കെ എതിരാളികളെ പാക്കിസ്ഥാനിലേക്കാണു പറഞ്ഞയയ്ക്കുക. പറഞ്ഞുപറഞ്ഞ് ഇപ്പോൾ പാക്കിസ്ഥാൻ യാത്രയ്ക്ക് ഒരു പഞ്ച് ഇല്ലാതായി. ഇനിയുള്ള കുതിപ്പെല്ലാം ചന്ദ്രനെ ലക്ഷ്യംവച്ചായി എന്ന മട്ടിലായിട്ടുണ്ട്. ചന്ദ്രയാനും മംഗൾയാനും ഒക്കെയാണു പുതിയ താരം. മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്ന പോലെ. ഒരു വസ്തുവിനു മറ്റൊന്നിനോട് ചമത്കാരകമായ സാദൃശ്യം ചൊല്ലുന്നത് ഉപമാലങ്കാരം എന്നാണല്ലോ അലങ്കാരശാസ്ത്രം വർണിച്ചത്. പക്ഷേ പാക്കിസ്ഥാനും ചന്ദ്രനും ഒരേപോലെയുള്ള ശത്രുരാജ്യം ആയതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കാവ്യവ്യാകരണത്തിലെ ആധികാരിക ഗ്രന്ഥമായി അംഗീകരിക്കപ്പെടുന്ന കേരള പാണിനി എന്നു പേരുകേട്ട എ.ആർ. രാജരാജവർമയുടെ വൃത്തമഞ്ജരി ഒക്കെ പഠിച്ച് വശായ സംഘപരിവാറിന്റെ ചില സൈബർ പോരാളികൾക്ക് ഇപ്പോൾ ഉപമയും ഉൽപ്രേക്ഷയുമൊക്കെ ഒഴുക്കോടെ വരുന്നുണ്ട്. പോരാത്തതിന് ഭാഷാവൃത്തത്തിലെ വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും സംസ്കൃതത്തിൽ നിന്നാണല്ലോ മലയാളം ഉൾക്കൊണ്ടത്.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ ശ്രീഹരിക്കോട്ടയിൽ പേരു രജിസ്റ്റർ ചെയ്തു ചന്ദ്രനിലേക്കു പോകുന്നതാണു നല്ലതെന്ന ബിജെപി സംസ്ഥാന വക്താവായ ഏതോ ഒരു ഗോപാലകൃഷ്ണന്റെ ഉപദേശം അസലായി. പദ്മവിഭൂഷണും ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരവും നിരവധി ദേശീയ, സംസ്ഥാന, അന്തർദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള അടൂർ എന്ന മഹാപ്രതിഭ പക്വതയുള്ള വാക്കുകളിൽ നൽകിയ മറുപടി ഹാലിളകിയവരുടെ ചെവിയിലേക്കു കുറച്ചെങ്കിലും കയറുമെന്നു കരുതാം.
• എലിപ്പത്തായത്തിൽ കഴിയുന്നവർ
അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്കു വിടാൻ തിടുക്കമുള്ളവരോട് ഒന്നേ പറയാനുള്ളൂ. അടൂരിനെ ചന്ദ്രനിലേക്കു വിടുന്ന കൂട്ടത്തിൽ ഇക്കൂട്ടർ സൂര്യനിലേക്കു പോകാനും തയാറാകണം. സൂര്യന് ഉള്ള ഗമ ഏതായാലും ചന്ദ്രന് ഇല്ലല്ലോ. അടൂരിനോടൊപ്പം ചന്ദ്രനിലേക്കു പോകാൻ തങ്ങളും ഉണ്ടെന്നു സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ കുറിച്ചതിന്റെ അർഥം ആ ഗോപാലകൃഷ്ണന് ആരെങ്കിലും പറഞ്ഞുകൊടുക്കുകയും വേണം.
ഇത്തരം ഗോപാലകൃഷ്ണന്മാരെക്കുറിച്ച് എഴുതുന്നതു തന്നെ ദുരന്തമാകും. സംസ്കാരചിത്തരും നല്ലവരുമായ കേരളീയ സമൂഹത്തിന് അപമാനമാണ് ഇക്കൂട്ടർ. രാജ്യത്ത് പലയിടങ്ങളിലും ആവർത്തിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേയാണ് അടൂർ അടക്കം 49 പ്രമുഖർ പ്രധാനമന്ത്രിക്കു കത്തെഴുതിയത്. മലയാളിയുടെ അഭിമാനമാണ് ലോകപ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
സംവിധായകപ്രതിഭയായ അടൂർ തന്റെ സൃഷ്ടികളിലൂടെയാണു സാധാരണ പൊതുജനങ്ങളുമായി സംവദിക്കുക. 78 വയസിലെത്തിയ അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കാനോ, അദ്ദേഹം പറയുന്നതിന്റെ പൊരുൾ ഉൾക്കൊള്ളാനോ കഴിയാത്തവർ സ്വയം പരിതപിക്കുക എന്നേ പറയാനുള്ളൂ. എലിപ്പത്തായവും മതിലുകളും കാണാത്തവൻ എലിപ്പത്തായത്തിലോ, സ്വന്തം മതിലുകൾക്കുള്ളിലോ കഴിയുന്നതല്ലേ നല്ലത്? പൊതുസമൂഹത്തെ വിഷലിപ്തമാക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കരുതോ?
• എതിർപ്പ് കൊലവിളിയോട്
ജയ് ശ്രീറാം വിളിക്കുന്നതിനെയല്ല, മറിച്ച് അതിനെ കൊലവിളിയാക്കുന്നതിനെയാണ് താൻ അടക്കമുള്ളവർ എതിർത്തതെന്ന് അടൂർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് ദളിതരെയും ന്യൂനപക്ഷ വിഭാഗക്കാരെയും അക്രമിക്കുകയും കൊല്ലുകയും ചെയ്യുന്പോഴും ജയ് ശ്രീറാം എന്നു വിളിക്കുന്നത് രാമനെ അധിക്ഷേപിക്കലാണ്. ഞാനൊരു വിശ്വാസിയാണ്. ഉത്തമപുരുഷനും നീതിമാനുമാണ് ശ്രീരാമൻ. ആ ശ്രീരാമന്റെ പേര് കൊലവിളിയാക്കുന്നത് വിശ്വാസികൾക്കു സഹിക്കില്ല. തന്റെ വീടിനു മുന്നിൽവന്നു നാമം ജപിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും അടൂർ വിശദീകരിച്ചിട്ടുണ്ട്.
ന്യൂനപക്ഷത്തെ ഭൂരിപക്ഷം അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നതു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്ന് അടൂർ പറയുന്പോൾ അക്കാര്യം എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകേണ്ടതാണ്.
മതത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ സാമുദായിക ലഹളയിലേക്കു നയിക്കുമെന്നുമാണ് അടൂർ ഉൾപ്പെടെയുള്ള 49 പ്രമുഖ സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയത്.
എന്നാൽ, മോദിയുടെ ഭരണകാലത്താണ് രാജ്യത്ത് ഏറെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിട്ടുള്ളത് എന്നു ചൂണ്ടിക്കാട്ടി 62 പേരുടെ മറ്റൊരു സംഘം ഇന്നലെ ബദൽ കത്തെഴുതിയതും വിചിത്രം.
ഏറ്റവും നിന്ദ്യവും ക്രൂരവുമായ ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിക്കാതെയാണു ബിജെപി നേതാവെന്നു പറയുന്നയാൾ അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് അയയ്ക്കാൻ തിടുക്കം കൂട്ടുന്നത്. നല്ലൊരു ഹൈന്ദവ വിശ്വാസിയായ അടൂരിനെ പോലും ജനിച്ച മണ്ണിൽ അന്തിയുറങ്ങാൻ അനുവദിക്കില്ലെന്ന മനോഭാവം അപകടകരമാണ്.
ഇന്ത്യയിലെ ഭൂരിപക്ഷം ആളുകൾക്കും പവിത്രമായ ശ്രീരാമന്റെ പേരിനെ അക്രമികൾ അശുദ്ധമാക്കാതിരിക്കട്ടെ. രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുതെന്ന് അടൂരിനെ ഉപദേശിക്കാനും ആൾ മൗഢ്യം കാണിച്ചു. അടൂരിനെ സംസ്കാരവും വിശ്വാസവും പഠിപ്പിക്കാനിറങ്ങുന്നവർ സ്വയം പരിതപിക്കുക.
• അകലെയാകുന്ന ഇന്ത്യൻ സംസ്കാരം
വർഗീയ വിദ്വേഷവും ആൾക്കൂട്ട കൊലപാതകങ്ങളുമല്ല ഇന്ത്യയുടെ സംസ്കാരവും വിശ്വാസതീക്ഷ്ണതയും എന്ന് ഇവരെയൊക്കെ ആരു പഠിപ്പിക്കും. മറ്റുള്ളവരിൽ, പ്രത്യേകിച്ചു പാവങ്ങളിലും ദുർബലരിലും പാർശ്വവത്കരിക്കപ്പെട്ടവരിലും വേദനിക്കുന്നവരിലും മാതാപിതാക്കളിലുമെല്ലാം ദൈവത്തെ കാണാനാകുന്പോൾ ആകും ഒരാൾ ശരിയായ ഈശ്വര വിശ്വാസിയാകുക. ജാതിയും മതവും നോക്കി നല്ല ദൈവവിശ്വാസത്തെ വേർതിരിക്കാനും കഴിയില്ല.
സാക്ഷാൽ നരേന്ദ്ര മോദി തന്നെ പാർലമെന്റിലും പുറത്തും ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ചതാണ്. കാരണം എന്തു തന്നെയായാലും ആൾക്കൂട്ട കൊലപാതകങ്ങൾ കുറ്റകൃത്യമാണ്. നിയമം കൈയിലെടുത്ത് അക്രമം നടത്താൻ ആർക്കും അധികാരമില്ല. ആൾക്കൂട്ട കൊലപാതകം ഒന്നുപോലും സംഭവിക്കാൻ പാടില്ല. അതിനെ ശക്തമായ ഭാഷയിൽ അപലപിക്കേണ്ടതാണ് എന്നായിരുന്നു പ്രധാനമന്ത്രി മോദി ഒരു വർഷം മുന്പേ പറഞ്ഞത്.
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ പോരാടാൻ സർക്കാർ സംവിധാനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നു കൂടി പ്രധാനമന്ത്രി പറഞ്ഞിരുന്നു. മനുഷ്യത്വത്തിനെതിരായ നിഷ്ഠുരമായ കുറ്റകൃത്യമാണ് ആൾക്കൂട്ട കൊലപാതകങ്ങളെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും മനുഷ്യാവകാശ കമ്മീഷനും ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ ഇന്നലെ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കർക്കശ നടപടി വേണമെന്നാണ് ബെന്നി ബഹനാൻ എംപി പ്രധാനമന്ത്രിക്ക് ഇന്നലെ എഴുതിയ കത്തിലും ആന്റോ ആന്റണി എംപി അടക്കമുള്ളവർ ഇന്നലെ ലോക്സഭയിൽ ഉന്നയിച്ചതിന്റെയും സാരാംശം.
• വേണ്ടതു സമാധാനവും സുരക്ഷയും
ഭരണകക്ഷിയെ വിമർശിക്കുന്നതു രാജ്യത്തെ വിമർശിക്കുന്നതിനു തുല്യമാകില്ലെന്നാണ് അടൂർ, അപർണ സെൻ, രേവതി, രാമചന്ദ്ര ഗുഹ, മണിരത്നം, അനുരാഗ് കശ്യപ് തുടങ്ങി 49 പേർ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണു ഭരണകക്ഷി. സർക്കാർ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി കണക്കാക്കുന്നതിനോടു യോജിക്കാനാവില്ലെന്ന സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവനയെ രാജ്യമാകെ സ്വാഗതം ചെയ്യേണ്ടതാണ്.
രാജ്യത്തിന്റെ വികസനം, സാന്പത്തിക വളർച്ച, കാർഷിക പുരോഗതി, തൊഴിലുകൾ, വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവ മുതൽ വിദ്യാഭ്യാസം, ആരോഗ്യം വരെയുള്ളവയാണ് രാജ്യത്തെ ജനങ്ങൾക്കു വേണ്ടത്. ജനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും സ്നേഹത്തിനും അന്തരീക്ഷമുണ്ടാകണം. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും ആദിവാസികൾക്കും പാവങ്ങൾക്കും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനാകട്ടെ സർക്കാരിന്റെ ശ്രമങ്ങൾ.
അയൽരാജ്യങ്ങൾ അടക്കമുള്ള ലോകരാഷ്ട്രങ്ങളുമായുള്ള സഹകരണവും സമാധാനവും ഇന്ത്യയുടെ പുരോഗതിക്ക് പ്രധാനമാണ്. വിദ്വേഷത്തിനും അക്രമങ്ങൾക്കും വർഗീയവും ജാതീയവുമായി ഭിന്നതകൾക്കും അന്ത്യമുണ്ടായേ മതിയാകൂ. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സമാധാനവും ക്ഷേമവും പുരോഗതിയുമാകട്ടെ ഭരണക്കാരുടെ മുഖ്യ മന്ത്രം. ഇന്ത്യ ജയിക്കണം. ജയ് ഹിന്ദ്.
അതിരുവിടുന്ന ആൾക്കൂട്ടങ്ങൾ
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ പ്രധാനമന്ത്രി പറഞ്ഞതെങ്കിലും ഗോപാലകൃഷ്ണന്മാർ വായിച്ചിരുന്നെങ്കിൽ അടൂരിനെയും കൂട്ടരെയും ആക്ഷേപിക്കാൻ മുതിരില്ല. പക്ഷേ പാർലമെന്റിൽ പ്രധാനമന്ത്രി അപലപിച്ചിട്ടും രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ തുടരുന്നുവെന്നതു നടുക്കുന്നതാണ്. കപട രാജ്യസ്നേഹികളെക്കൊണ്ടു രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും തോറ്റു. പരസ്യമായി അപലപിക്കുന്പോഴും അക്രമികൾക്കെതിരേ കർശന നടപടികളില്ല എന്നതാണു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുക.
ഇന്ത്യയിൽ 2016ൽ മാത്രം 840-ലധികം നിഷ്ഠുര ആക്രമണങ്ങൾ ദളിതർക്കെതിരേ നടന്നിട്ടുണ്ടെന്നാണു ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2009 ജനുവരി ഒന്നിനും 2018 ഒക്ടോബർ 29നും ഇടയിൽ മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണു റിപ്പോർട്ടു ചെയ്തത്. അതിൽ 91 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 579 പേർക്കു പരിക്കേറ്റിട്ടുണ്ട്. 63 ശതമാനം കേസുകളിലും മുസ്ലിംകളാണു പ്രധാന ഇരകളെന്നാണ് കണ്ടെത്തൽ. ആൾക്കൂട്ട, വിദ്വേഷ, വർഗീയ ആക്രമണങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നതാണു സ്ഥിതി ഗുരുതരമാക്കുന്നത്. പരോക്ഷമായി ഇവയെ പ്രോത്സാഹിപ്പിക്കുന്നതിൽ രാഷ്ട്രീയ, മത നേതാക്കളിൽ ചിലർ പോലും ഉണ്ടെന്നതും ശരിയാണ്.
എന്തായാലും മതത്തിന്റെ പേരിൽ വളരെയധികം ആക്രമണങ്ങൾ നടക്കുന്നതിനെ ഒരു പരിഷ്കൃത രാജ്യത്തിനും അംഗീകരിക്കാവുന്നതല്ല.
ജാർക്കണ്ടിലെ നിയമസഭയ്ക്കു പുറത്തുവച്ച് കോണ്ഗ്രസുകാരനായ മുസ്ലിം എംഎൽഎ ഇർഫാൻ അൻസാരിയെ പിടിച്ചുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ബിജെപി സർക്കാരിലെ നഗരവികസന, ഗതാഗത മന്ത്രി സി.പി. സിംഗ് നിർബന്ധിക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇന്നലെയാണു പുറത്തുവന്നത്.