അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം അനുദിനം അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുന്നത് അറബ് ലോകം ആശങ്കയോടെയാണു നോക്കിക്കാണുന്നത്. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടുന്ന യുദ്ധത്തിന്റെ കരിമേഘങ്ങൾ പ്രവാസിമലയാളികൾ നേരിടാനിരിക്കുന്ന ഭീകരമായ ദുരന്തത്തിന്റെ സൂചനകളാണ്. ഈ പ്രതിസന്ധിയുടെ പ്രത്യാഘാതം കേരളത്തിന്റെ പുനർനിർമാണ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷകരുടെ വിലയിരുത്തൽ നമ്മെ അസ്വസ്ഥരാക്കുന്നു.
അമേരിക്കയ്ക്കെതിരേ വിരലനക്കിയാൽ ഇറാനെ പൂർണമായി തകർക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാക്കിനെ വരിഞ്ഞുകെട്ടിയപോലെ ഇറാനെ ഒതുക്കിക്കളയുമെന്ന ട്രംപിന്റെ ഹുങ്ക് അമേരിക്കയുടെ അന്ത്യത്തിനു വഴിതെളിക്കുമെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി. പശ്ചിമേഷ്യ കാണാനിരിക്കുന്ന ഏറ്റവും ഭീകരമായ പോരാട്ടമായിരിക്കുമിതെന്നു നിരീക്ഷകർ ഭയപ്പെടുന്നു.
പശ്ചിമേഷ്യ ദിനംപ്രതി സംഘർഷഭരിതമാവുകയാണ്. അമേരിക്കയും ഇറാനും ഉള്ളിലൊതുക്കിയ പക മറനീക്കി പുറത്തുവന്നതോടെ ഒരു യുദ്ധത്തിന്റെ കാർമേഘങ്ങളാണ് ഉരുണ്ടുകൂടുന്നത്. അറബ് - ഗൾഫ് നാടുകളിൽ സമീപകാലത്തുണ്ടായ സംഭവങ്ങളോരോന്നും ഈ അസ്വസ്ഥത വർധിപ്പിക്കുന്നു. ഒമാൻ കടലിടുക്കിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണം, ഫുജൈറ തുറമുഖത്ത് അടിക്കടി ഉണ്ടാവുന്ന ബോംബ് സ്ഫോടനം, യമനിലെ ഹൂതി വിമതർ സൗദിക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം, ഹോർമൂസ് കടലിടുക്കിലെ പ്രക്ഷുബ്ധാന്തരീക്ഷം തുടങ്ങിയ സംഭവങ്ങൾ പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം തകർക്കുന്നു.
സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസ് ജൂലൈ അഞ്ചിനു പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലെ വാചകങ്ങൾ ഇങ്ങനെയാണ്: യുഎസ് ഭരണകൂടം ഇറാനെ പൂർണമായി തകർക്കുന്നതിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അമേരിക്കൻ വിമാനവാഹിനി ഏബ്രഹാം ലിങ്കൺ ഇറാൻ തീരത്തു തന്പടിച്ചിരിക്കുകയാണ്. പന്ത്രണ്ട് പശ്ചിമേഷ്യൻ രാജ്യങ്ങളിലായി അമേരിക്ക 54,000 സൈനികരെ വിന്യസിച്ചുകഴിഞ്ഞു. ഇറാൻ ആക്രമിക്കാനായി 1,20,000 സൈനികരെ കൂടി നിയോഗിക്കണമെന്നു യുഎസ് പ്രതിരോധ വിഭാഗം പ്രസിഡന്റിനോട് അഭ്യർഥിച്ചു.
ബുഷ് ഭരണകൂടം ഇറാക്കിനെ വരിഞ്ഞുകെട്ടിയതുപോലെ ഇറാനെ ഞെരുക്കാനാണു ട്രംപിന്റെ ശ്രമം. അമേരിക്കൻ സൈനിക നീക്കത്തെ സർവശക്തിയുമുപയോഗിച്ച് നേരിടുമെന്നും ഈ പോരാട്ടം അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറയുന്നു.
പശ്ചിമേഷ്യയിലെ ഈ പ്രതിസന്ധിയുടെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ, പ്രത്യേകിച്ചു കേരളത്തെ, ആണെന്ന വിവിധ പഠന റിപ്പോർട്ടുകളിലെ സൂചനകൾ നാം ഗൗരവപൂർവം കാണുകയും അത് അതിജീവിക്കാനുള്ള വഴി തേടുകയും വേണം.
യുഎസിന്റെ നിർദേശത്തെ തുടർന്ന് ഇന്ത്യ ഇറാനെ കൈവിട്ടതോടെ ദശാബ്ദങ്ങളായി നിലനിന്നുവരുന്ന ഇറാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ഉലഞ്ഞു. അതോടെ ഇറാനിലെ ചാബഹാർ തുറമുഖവികസനം പോലെ നേരത്തെ ആസൂത്രണം ചെയ്ത നിരവധി ഇന്ത്യ- ഇറാൻ സംയുക്ത സംരംഭങ്ങളുടെ ഭാവി പ്രതിസന്ധിയിലായി. മേയ് രണ്ടിനുശേഷം ഇറാനിൽനിന്നു ഇന്ത്യ എണ്ണ വാങ്ങിയിട്ടില്ല. ഇതുമൂലം ഇന്ത്യക്കു വലിയ സാന്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും അമേരിക്കൻ വിലക്ക് അവഗണിച്ചാൽ നമുക്കെതിരേയും ഉപരോധം വന്നേക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും പ്രതിസന്ധിയും കാരണം ഗൾഫ് മലയാളികളുടെ തിരിച്ചുവരവ് കേരളത്തിന്റെ സന്പദ്ഘടനയെ മാത്രമല്ല നവകേരള നിർമാണത്തെപ്പോലും ബാധിക്കുമെന്നു സാന്പത്തിക നിരീക്ഷകനായ ഡോ. ബി.ആർ. ഖന്ന അഭിപ്രായപ്പെടുന്നു. ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും വിലയിരുത്തൽ പ്രകാരം കേരളത്തിന്റെ പുനർനിർമാണ - പുനരധിവാസ പ്രവർത്തനങ്ങൾക്ക് 25,050 കോടി രൂപ ആവശ്യമാണ്. പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങൾ അതിജീവിക്കുന്നതിനാവശ്യമായ പണം സമാഹരിക്കുന്നതിനു പ്രവാസി മലയാളികളുടെകൂടി സഹായം തേടുക എന്ന മാർഗമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
നവ കേരള നിർമാണത്തിനു രൂപം നല്കിയ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ (ആർകെഐ) ലക്ഷ്യങ്ങളിലൊന്നു ധനസമാഹരണമാണെന്നും അതിനു ഗൾഫ് മലയാളികളുടെ സഹകരണം അഭ്യർഥിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. പക്ഷെ, സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസിന്റെ പഠന റിപ്പോർട്ട് ഈ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ച് യൂണിവേഴ്സൽ മീഡിയ റിസർച്ച് സെന്ററിന്റെ അഭിപ്രായംകൂടി കേൾക്കുക: പ്രളയ ദുരന്തം കേരളത്തിന്റെ കാർഷിക - വ്യവസായ - ആരോഗ്യ സേവന മേഖലകളെ തകർത്തെറിഞ്ഞു. അതു പരിഹരിക്കാനാവശ്യമായ മുപ്പതിനായിരം കോടി രൂപയിൽ വലിയ ശതമാനം പ്രവാസി മലയാളികളിൽ നിന്നു ശേഖരിക്കാമെന്ന പ്രതീക്ഷയിലാണു സർക്കാർ. എന്നാൽ, പശ്ചിമേഷ്യയിലെ സാഹചര്യം കറുത്തുവരുന്നു. ഉരുണ്ടുകൂടി വരുന്ന യുദ്ധസന്നാഹങ്ങളും അതു സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും കാരണം ഗൾഫ് നാടുകളിൽ നിന്നുള്ള മലയാളികളുടെ തിരിച്ചുവരവ് ഈ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിക്കുന്നു.
തൊഴിലില്ലായ്മ രൂക്ഷമാവുന്നു
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ പ്രവാഹമാണു നാം അഭിമുഖീകരിക്കാൻ പോകുന്നത്. തൊഴിൽ നഷ്ടപ്പെട്ട പതിനായിരക്കണക്കിനു മലയാളികൾ തിരിച്ചുവരുന്പോൾ കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ തൊഴിൽരംഗത്ത് അവരെ പുനരധിവസിപ്പിക്കാൻ സാധിക്കുമോ എന്നതുകൂടി നാം വിലയിരുത്തേണ്ടതുണ്ട്.
മറുനാടൻ മലയാളികളുടെ സ്വർഗമാണിന്നു കേരളം. ഇരുപത്തഞ്ചു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, ലേബർ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേരളം ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽനല്കുന്ന വ്യാപാര - കെട്ടിട നിർമാണ മേഖലയിൽ സമീപ കാലത്തുണ്ടായ പ്രതിസന്ധിയാണ് ഈ തൊഴിൽ നഷ്ടത്തിന്റെ കാരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്നു. പലതും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു. ഗൾഫ് നാടുകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ ഇവിടേക്കുള്ള പ്രവാഹം കേരളത്തിലെ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാക്കും.
കടുത്ത വറുതിയും കെടുതിയും സൃഷ്ടിക്കുമോ?
തിരിച്ചുവരുന്നവരുടെ ശാസ്ത്രീയമായ പുനരധിവാസമാണ് ഇതിനു പരിഹാരമായി നിർദേശിക്കപ്പെടുന്നത്. കേന്ദ്ര, കേരള സർക്കാരുകൾ ആവിഷ്കരിക്കുന്ന പദ്ധതികളിലും ബജറ്റിലും ഗൾഫ് മലയാളികളുടെ പുനരധിവാസത്തിനു പ്രാമുഖ്യം നല്കുകയാണെങ്കിൽ അക്കരെയല്ല ഇക്കരെയാണു പച്ച എന്ന് അവർക്കു മനസിലാക്കാൻ സാധിക്കും. തിരിച്ചുവരുന്നവരുടെ കഴിവും പരിചയവും നാടിന്റെ സന്പത്തായി മാറ്റുക.
പശ്ചിമേഷ്യയിലുണ്ടാവുന്ന ചലനങ്ങൾ കേരളത്തിന്റ സന്പദ്ഘടനയെയും സാമൂഹ്യജീവിതത്തെയും മാറ്റിമറിക്കുന്നതിന്റെ പ്രധാന കാരണം വിദേശ മലയാളികളുടെ പണത്ത ആശ്രയിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണു നാം പിന്തുടർന്നു വരുന്നത് എന്നതാണ്. സ്വതന്ത്രമായ ഒരു സാന്പത്തിക നയത്തിന്റെ അനിവാര്യതയെയാണു ഗൾഫ് നാടുകളിലെ നയമാറ്റങ്ങളും പുതിയ സംഭവ വികാസങ്ങളും നമ്മെ ഉണർത്തുന്നത്.
ആറ്റക്കോയ പള്ളിക്കണ്ടി
പശ്ചിമേഷ്യ പ്രതിസന്ധി കേരളത്തിന്റെ പുനർനിർമാണത്തിനും ഭീഷണി
11:32 PM Jul 23, 2019 | Deepika.com