ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഇന്ത്യക്കാരനായ കുൽഭൂഷൺ യാദവിനു വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ കോടതിയുടെ നടപടി സ്റ്റേ ചെയ്യുകയും അതിൽ പുനരാലോചന നടത്തണമെന്നു നിർദേശിക്കുകയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ യാദവിനെ അനുവദിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യയിൽ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. യാദവിനു കോൺസുലർ സേവനങ്ങൾ നിഷേധിക്കുന്നത് നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച 1963-ലെ വിയന്ന ഉടന്പടിയുടെ ആർട്ടിക്കിൾ 36 ഖണ്ഡിക 1 (ബി)യുടെ ലംഘനമാണെന്നും അന്താരാഷ്ട്ര കോടതി വിലയിരുത്തി.
ഏതെങ്കിലും രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന വിദേശപൗരന്മാരെ തങ്ങളുടെ രാജ്യത്തെ സർക്കാരുമായോ പ്രാദേശിക എംബസിയുമായോ ബന്ധപ്പെടാൻ അനുവദിക്കണമെന്നു നിർദേശിക്കുന്നതാണ് വിയന്ന ഉടന്പടിയിലെ ഈ വ്യവസ്ഥ. പാക്കിസ്ഥാനും ഈ ഉടന്പടിയിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ്. ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിയന്ന ഉടന്പടി ബാധകമല്ലെന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്ര കോടതി തള്ളി. വിയന്ന ഉടന്പടി വ്യവസ്ഥകൾ വിപുലീകരിച്ചുകൊണ്ട് 2008-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിൽ കോൺസുലർ സേവനങ്ങൾ നല്കണമെന്നു നിർദേശിക്കുന്നതു ചൂണ്ടിക്കാട്ടിയ ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.
15-1 ഭൂരിപക്ഷത്തോടെ ഇന്ത്യക്ക് അനുകൂലമായി വന്ന കോടതിവിധി (വിയോജിപ്പു പ്രകടിപ്പിച്ച ഏക ജഡ്ജി പാക്കിസ്ഥാൻകാരനായിരുന്നു) രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളൊന്നും നോക്കാതെ രാജ്യത്തെന്പാടും സഹർഷം സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ വാദമുഖം അംഗീകരിക്കപ്പെട്ടതായി പാക്കിസ്ഥാനും പറഞ്ഞു. പാക്കിസ്ഥാനി കോടതിവിധി അംഗീകരിക്കരുതെന്നും യാദവിനെ വിട്ടയയ്ക്കണമെന്നുമുള്ള ഇന്ത്യയുടെ വാദം അംഗീകരിക്കപ്പെട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. യാദവ് തത്കാലം പാക്കിസ്ഥാനിൽ തന്നെ തുടരുമെന്നതാണു പാക്കിസ്ഥാനെ ആശ്വസിപ്പിക്കുന്ന കാര്യം. പാക്കിസ്ഥാനിലെ നിയമമനുസരിച്ചു യാദവിനോടു പെരുമാറുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രതികരണത്തിൽനിന്നു വ്യക്തമാകുന്ന കാര്യം ഇതാണ്.
ഇന്ത്യയുടെ വാദം അന്താരാഷ്ട്ര കോടതിയുടെ വിധിയിലൂടെ അംഗീകരിക്കപ്പെട്ടുവെങ്കിലും അതൊരു താത്കാലിക ആശ്വാസം മാത്രമാണ് എന്നതാണു വസ്തുത. യാദവിന്റെ കേസ് ഇനി പാക്കിസ്ഥാനിലെ സൈനിക കോടതിയിൽനിന്നു സിവിൽ കോടതിയിലേക്കു മാറും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രതികരണം ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇമ്രാൻ പറഞ്ഞതിങ്ങനെയാണ്: ""കമാൻഡർ കുൽഭൂഷൺ യാദവിനെ കുറ്റവിമുക്തനാക്കി ഇന്ത്യയിലേക്ക് അയയ്ക്കേണ്ടതില്ല എന്ന അന്താരാഷ്ട്ര കോടതി വിധിയെ മാനിക്കുന്നു. പാക്കിസ്ഥാൻ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണ് അയാൾ. നിയമമനുസരിച്ചുള്ള കൂടുതൽ നടപടി പാക്കിസ്ഥാൻ എടുക്കും.'' സുദീർഘമായ നിയമനടപടികൾ ഇനി പ്രതീക്ഷിക്കേണ്ടിവരും എന്നർഥം.
സമ്മർദങ്ങൾക്കു മുന്പിൽ കീഴടങ്ങുന്നതാണു പാക്കിസ്ഥാൻ കോടതികളെന്നു കണ്ടുകഴിഞ്ഞതാണ്. ഒരു മുൻ പ്രധാനമന്ത്രിയുടെ കേസിൽപോലും പാക്കിസ്ഥാനിലെ പരമോന്നത കോടതിയിലെ ഒരു ജഡ്ജി അടുത്തയിടെ പറഞ്ഞത് താൻ അധികാരികളിൽനിന്നുള്ള സമ്മർദത്തിനു വിധേയനായിരുന്നു എന്നാണ്. അതുകൊണ്ട് ഇന്ത്യ കരുതിയിരിക്കണം. ഇന്ത്യക്കെതിരേ കാര്യങ്ങൾ നീക്കാൻ പാക്കിസ്ഥാൻ കോടതി നിയമപരമായ എല്ലാ പഴുതുകളും അന്വേഷിക്കും.
കോൺസുലേറ്റുമായി ബന്ധപ്പെടാൻ യാദവിനെ അന്താരാഷ്ട്ര കോടതി അനുവദിച്ചു എന്നതാണു നമ്മുടെ മേൽക്കൈ. ഈ പ്രശ്നത്തിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത് എന്നതിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകാൻ ഇത് ഇന്ത്യയെ സഹായിക്കും. ഇതുവരെ ഇക്കാര്യത്തിൽ പാക്കിസ്ഥാൻ പറഞ്ഞ കാര്യങ്ങൾ മാത്രമാണു പുറത്തുവന്നിരിക്കുന്നത്. യാദവിനെ തട്ടിക്കൊണ്ടുപോയതിന്റെയും പാക്കിസ്ഥാൻ പീഡിപ്പിച്ച് അദ്ദേഹത്തിൽനിന്നു കുറ്റസമ്മതമൊഴി വാങ്ങിയതിന്റെയുമൊക്ക വിവരങ്ങൾ ഇനി നമുക്കു ലഭിക്കും. ഈ വിഷയത്തിലെ വസ്തുതകൾ ചികഞ്ഞുപിടിച്ച് നാട്ടിലെ നിയമമനുസരിച്ചു മുന്നോട്ടുപോകാൻ നമുക്കു കഴിയണം.
ഇക്കാര്യത്തിൽ നമുക്കു മുൻതൂക്കം നല്കുന്നത് ഹരീഷ് സാൽവേയുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘം നടത്തിയ പ്രശംസാർഹമായ ജോലിയാണ്. ഈ വിഷയത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താൻ ഇനി നാം ഒരു അന്വേഷകസംഘത്തെയും നിയോഗിക്കണം. ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട് ഇറാൻകടലിൽനിന്ന് പാക്കിസ്ഥാൻ യാദവിനെ തട്ടിക്കൊണ്ടുപോയെന്നും താൻ ഭീകരപ്രവർത്തനം നടത്തിയെന്ന് അദ്ദേഹത്തെ പീഡിപ്പിച്ചു കുറ്റസമ്മതമൊഴി എടുത്തു എന്നുമാണ്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ഇടപെട്ടു എന്നു കള്ളത്തെളിവ് ഉണ്ടാക്കാനായിരുന്നു ഇത്. പാക്കിസ്ഥാൻ കോടതികളിൽ വിചാരണ നടക്കുന്പോൾ വാദിക്കാനായി നാം ഇക്കാര്യത്തിലുള്ള ചെറുതും വലുതുമായ എല്ലാ തെളിവുകളും ശേഖരിക്കണം.
ചുരുക്കിപ്പറഞ്ഞാൽ, വളരെ കാര്യക്ഷമതയുള്ള ഒരു അന്വേഷകസംഘവും നിയമവിദഗ്ധ സംഘവും നമുക്കു വേണം. ഈ വിഷയത്തിൽ മറ്റു രാജ്യങ്ങളുടെ പക്കലുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങളെല്ലാം ശേഖരിക്കണം. ഈ കേസിൽ നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ നേട്ടമെടുക്കാൻ ഇന്ത്യക്കു കഴിയണം. അന്താരാഷ്ട്ര പിന്തുണ നേടാൻ ഇന്ത്യാ ഗവൺമെന്റ് ഇതിനകംതന്നെ പ്രശംസാർഹമായ ജോലി ചെയ്തിട്ടുണ്ട്. കേസ് നിയമപരമായി നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലവും ഇന്ത്യക്കു കിട്ടി.
അതേസമയം, യാദവിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നയതന്ത്രതലത്തിലൂടെ നേരിട്ടും പിന്നണിയിലൂടെയും തുടരണം. പ്രശ്നം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ അന്താരാഷ്ട്ര കോടതിവിധി ഇരു രാജ്യങ്ങൾക്കും അവസരം നല്കിയിരിക്കുകയാണ്. നിയമപരമായ പോരാട്ടത്തിൽ ഒരു തീരുമാനമുണ്ടാകാൻ ദീർഘനാളെടുക്കും. അയൽക്കാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തങ്ങൾ സന്നദ്ധരാണ് എന്നു വ്യക്തമാക്കുന്നതിനുള്ള ഒരവസരമാണ് അന്താരാഷ്ട്ര കോടതിവിധി പാക്കിസ്ഥാനു നല്കിയിരിക്കുന്നത്.
അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവർത്തനങ്ങൾ പാക്കിസ്ഥാൻ തുടരുന്നത് ചർച്ചകളിൽ നിന്നെല്ലാം മാറിനിൽക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കി. പാക്കിസ്ഥാൻ ഇപ്പോൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയുമായുള്ള ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടാനും സാംസ്കാരിക കായികവിനിമയം പുനരാരംഭിക്കാനുമൊക്കെ അവരെ സഹായിക്കും.
ഉഭയകക്ഷിബന്ധം യാഥാർഥ്യബോധത്തോടെ നോക്കിക്കാണാൻ ഇരുരാജ്യങ്ങളും തയാറാകണം. ജനങ്ങളുടെ കഷ്ടപ്പാടുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇരുരാജ്യങ്ങൾക്കും ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. ആയുധങ്ങൾ വാങ്ങിക്കൂട്ടാനും നശീകരണത്തിനും ചെലവഴിക്കുന്ന പണം ജനങ്ങളുടെ ആരോഗ്യപരിചരണ സംവിധാനങ്ങളും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിതനിലവാരം ഉയർത്താനും ഉപയോഗിക്കാം. അത് ഉപഭൂഖണ്ഡത്തിനു നേട്ടമാകും.
അണ്വായുധശേഷിയുള്ള രണ്ട് അയൽക്കാർക്കും ഓപ്ഷനുകൾ പലതുണ്ട് എന്ന കാര്യം നാം മറക്കരുത്. എന്നാൽ, ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഏറ്റവും നല്ല ഓപ്ഷൻ.
ഇത് ഇടക്കാലാശ്വാസം, നിയമപോരാട്ടം തുടങ്ങണം
11:36 PM Jul 22, 2019 | Deepika.com