കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം നിഷേധിക്കുകയും പ്രോവിഡന്റ് ഫണ്ട് ലഭിക്കാതിരിക്കുന്നതിന്റേയും സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് പ്രത്യേക ഉത്തവിറക്കണമെന്നു സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി കേന്ദ്ര തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
കശുവണ്ടി ഫാക്ടറികൾ സീസണൽ വ്യവസായത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം. സീസണൽ വ്യവസായത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് ഉൾപ്പെടെയുള്ള ഇഎസ്ഐ ഹാജർ പരിധി എടുത്തുകളയണം.
അതുപോലെ ആധാർ ലിങ്ക് ചെയ്തത് മൂലം പി എഫ് രേഖകളിൽ തൊഴിലാളികളുടെ പേര്, വയസ്, വിലാസം തുടങ്ങിയവയിൽ വ്യത്യാസം വന്നതുമൂലം പിഎഫ് ആനുകൂല്യങ്ങൾ നിഷേധിച്ചത് തൊഴിലാളി ദ്രോഹമാണ്.
ഇതിന് പരിഹാരമായി പിഎഫ് ഉദ്യോഗസ്ഥർ അതത് ഫാക്ടറികളിൽ സിറ്റിംഗ് നടത്തി രേഖകൾ പരിശോധിച്ചു പിശകുള്ളവ ഫാക്ടറിയിൽ വച്ച് തന്നെ തിരുത്ത് വരുത്തണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിൽ മന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 19ന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പി എഫ് ഓഫീസിനു മുന്നിൽ നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശൂരനാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ഭാരവാഹികളായ ടി. ആർ.ഗോപകുമാർ, പെരിനാട് മുരളി, കോതേത്ത് ഭാസുരൻ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, പാണ്ഡവപുരം രഘു, ഒബി രാജേഷ്, ചാലൂക്കോണം അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കശുവണ്ടി ഇഎസ്ഐ, പിഎഫ് വിഷയം; കേന്ദ്ര ഇടപെടീൽ അനിവാര്യം: ഐഎൻടിയുസി
11:09 PM Dec 09, 2022 | Deepika.com