കൊട്ടാരക്കര: ന്യൂലേബർ പാർട്ടിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ക്രൂര മർദനത്തിനിരയായ ദളിത് യുവാവ് നൽകിയ പരാതിയിൽ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്
കരാർ ജോലിക്കാരന്റെ തൊഴിലാളിയായ സദാനന്ദപുരം മൊട്ടവിളകിഴക്കതിൽ വിജയകുമാറിനാണ് കരാറുകാരനിൽ നിന്ന് മർദനമേറ്റത്. മകൾക്ക് അസുഖമായിരുന്നതിനാൽ രണ്ടു ദിവസം ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളത്തിനായി കരാറുകാരന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം. മുറിയിൽ പൂട്ടിയിട്ടായിരുന്നു മർദനമെന്ന് വിജയകുമാർ പറയുന്നു. പരിക്കേറ്റ ഇയാൾ കൊട്ടാരക്കര താലൂക്കാകാശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടമായിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് കുടുംബം പറയുന്നു.
കൊട്ടാരക്കര ചന്തമുക്കിൽ നിന്നാരംഭിച്ച മാർച്ച് മണികണ്ഠനാൽത്തക്ക് സമീപം പോലീസ് തടഞ്ഞു. മാർച്ചിന് എൻഎൽപി നേതാക്കളായ പി കെ സജി കൊട്ടിയൂർ, ലെനീഷ് കുമാർ, സനൽ കൊട്ടാരക്കര എന്നിവർ നേതൃത്വം നൽകി.
പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
11:32 PM Dec 08, 2022 | Deepika.com