കൊട്ടാരക്കര : ഈ വർഷത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുരസ്്കാരം ഇൻഡ്യയിലെത്തിച്ച് കൊല്ലം കരീപ്ര തളവൂർക്കോണം സ്വദേശിയായ ഗവേഷക വിദ്യാർഥിയുടെ കണ്ടെത്തൽ.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ ഗവേഷകയായ തളവൂർക്കോണം വിജയഭവനിൽ(പുല്ലാണിശേരി) വി.എസ്.ജയലക്ഷ്മിയാണ് അന്താരാഷ്ട്ര പുരസ്്കാരമായ പോൾ ഡബ്ലിവൈറ്റ് ഇന്റർനാഷണൽ ട്രാവൽ അവാർഡിന് അർഹയായത്. ഗർഭ സമയത്ത് അമ്മയ്ക്കുള്ള കൊളസ്ട്രോൾ കുട്ടികളിലേക്കും പകരാനുള്ള സാധ്യതയ്ക്ക് ശാസ്ത്രീയ അടിത്തറ പകരുന്നതായിരുന്നു ജയലക്ഷ്മിയുടെ കണ്ടെത്തലുകൾ. ഗർഭകാലത്ത് കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതായി പഠനത്തിൽ കണ്ടെത്തി. ഇങ്ങനെയുള്ള അമ്മമാരുടെ കുട്ടികളിൽ കൊളസ്ട്രോൾ ഘടകമായ ട്രൈഗ്ലിസറൈഡ്സിന്റെ അംശം കൂടുതലായിരുന്നു.
ആരോഗ്യ മേഖലയിൽ തന്നെ അപൂർവമായ ഗർഭിണികളിലെ കൊളസ്ട്രോൾ സാന്നിധ്യത്തെ കുറിച്ച് ജയലക്ഷ്മി നടത്തിയ പഠനത്തിന് വലിയ അംഗീകാരമാണ് ശാസ്ത്ര ലോകത്ത് നിന്ന് ലഭിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് ഷിക്കാഗോയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സയന്റിഫിക്ക് സെക്ഷനിൽ ശാസ്ത്ര ലോകത്തെ പ്രതിഭകളുടെ മുന്നിൽ ജയലക്ഷ്മി കണ്ടെത്തലുകൾ അവതരിപ്പിച്ചിരുന്നു. സർക്കുലേഷൻ ജേണലിൽ പ്രാധാന്യത്തോടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഓരോ വർഷവും ഏറ്റവും മികച്ച കണ്ടെത്തൽ നടത്തിയ ഒരു രാജ്യത്തെ മാത്രമാണ് പുരസ്്കാരത്തിന് തെരഞ്ഞെടുക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ മുൻ പ്രോഗ്രാം സയന്റിസ്റ്റായ ഡോ.സൂര്യ രാമചന്ദ്രന്റെ മേൽ നോട്ടത്തിലായിരുന്നു ജയലക്ഷ്മിയുടെ ഗവേഷണം.
മിൽമയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും മുൻ കരീപ്ര ഗ്രാമ പഞ്ചായത്തംഗവുമായ സി.വിജയകുമാറിന്റേയും പവിത്രേശ്വരം കെഎൻഎൻഎംഎച്ച്എസ്എസിൽ നിന്ന് വിരമിച്ച അധ്യാപിക എൽ.സുഗതകുമാരിയുടെയും മകളാണ്. സഹോദരി ഭാഗ്യലക്ഷ്മി (ബി.ടെക്ക്.)
ജയലക്ഷ്മിയുടെ കണ്ടെത്തലിന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അംഗീകാരം
11:09 PM Dec 07, 2022 | Deepika.com