ചാത്തന്നൂർ: കൊല്ലം - തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലെ പ്രധാന റോഡാണ് വേളമാനൂർ - നെട്ടയം റോഡ്.കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ - നെട്ടയം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനാൽ ദുരിതനുമനുഭവിക്കുകയാണ് നാട്ടുകാരും വഴിയാത്രികരും.
തിരുവനന്തപുരം ജില്ലയിലെ വർക്കല നിയോജകമണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിലുമായാണ് റോഡ് കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭാഗം ഭംഗിയായി ടാർ ചെയ്തിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഈ റോഡിന്റെ ഭാഗംഏഴ് വർഷത്തോളമായി പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയുമായി കിടക്കുകയാണ്. കൊല്ലം ജില്ലയിലെ റോഡിന്റെ ഭാഗത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് ജി. എസ്. ജയലാൽ എം എൽ എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ടാറിംഗിനുള്ള നടപടികൾ തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ജെ സി ബി യുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നാളിതുവരെയായിട്ടും യാതൊരുവിധ പുരോഗമനവും ഇല്ലാത്തതിനാൽ ഇപ്പോൾ കാൽനടയാത്രപോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് വേളമാനൂർ ഉണ്ണിത്താംവീട് ഭാഗം മുതൽ നെട്ടയം ജംഗ്ഷൻ വരെയുള്ള റോഡ്. ഓട്ടോറിക്ഷകൾ ക്ക്പോലും പോകാൻ കഴിയാത്ത സ്ഥിതിയിലാണ്.
തുലാവർഷം തുടങ്ങിയതിനാൽ ഇപ്പോൾ ടാറിംഗ് നടത്തിയാൽ റോഡ് വേഗം നശിച്ചുപോകുമെന്നും മഴ കഴിഞ്ഞ് നിർമ്മാണം നടത്താമെന്നുമാണ് പണി നിർത്തിവയ്ക്കുന്നതിന് മുൻപ് അധികൃതർ നൽകിയ വിശദീകരണം. തുലാം കഴിഞ്ഞു വൃശ്ചികം പകുതി കഴിഞ്ഞു റോഡ് മാന്തിപൊളിച്ച നിലയിലാണ്.
ബൈക്ക് യാത്രികർ വീണ് തലയ്ക്ക് പരിക്കേറ്റ നിരവധി സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. കരാറുകാരനോടും സ്ഥലം എം എൽ എയോടും പലതവണ പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ല.
ആസ്തിവികസന ഫണ്ടിൽ
നിന്നും ഒന്നേകാൽ കോടി
ജി. എസ്. ജയലാൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ ചിലവാക്കിയാണ് റോഡ് നിർമിക്കുന്നത്. ഫണ്ട് അനുവദിച്ചപ്പോൾ തന്നെ ഫ്ലക്സ് ബോർഡ് വച്ച് പത്രവാർത്തകളും നൽകി ആഘോഷപൂർവ്വം നിർമാണ ഉത്ഘാടനം നടത്തിയ റോഡാണിത്. നാട്ടുകാർ നിരവധി തവണ എം എൽ എയെ കണ്ട് നിവേദനം നൽകിയിട്ടും കരാറുകാരനെ പഴിചാരി രക്ഷപ്പെടുകയാണ് എം എൽ എ. നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ നാട്ടുകാർ ശക്തമായ പ്രഷോഭത്തിന് ഒരുങ്ങുകയാണ്.
വേളമാനൂർ - നെട്ടയം റോഡിലൂടെ സുഗമമായി യാത്ര ചെയ്യാനാകുമോ
11:26 PM Dec 06, 2022 | Deepika.com