എസ്.ആർ.സുധീർകുമാർ
പരവൂർ: സംഗീത സാമ്രാട്ടിന്റെ പേരിലുള്ള പുരസ്കാരം അഭിനയ ചക്രവർത്തിക്ക് കൈമാറിയത് കാവ്യലോകത്തെ കുലപതി. അപൂർവവും അതിലേറെ ആസ്വാദ്യകരവുമായ ചടങ്ങ് നടന്നത് മലയാള സിനിമയിലെ മഹാനടൻ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ പ്രഥമ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത് നടൻ മധു ആയിരുന്നു.
കേരളപ്പിറവി ദിനത്തിൽ ദേവരാജൻ മാസ്റ്ററുടെ ജന്മനാടായ പരവൂരിൽ പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാൽ അനാരോഗ്യം കാരണം അന്ന് മധുവിന് ചടങ്ങിൽ എത്താൻ കഴിഞ്ഞില്ല.
അങ്ങനെയാണ് പുരസ്കാരം അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ടുപോയി നൽകാൻ സംഗീതസഭ തീരുമാനിച്ചത്.
അതിന്റെ സാക്ഷാത്കാരമാണ് ഏതാനും ദിവസം മുമ്പ് നടന്നത്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരം മധുവിന് സമ്മാനിച്ചത്. ചലച്ചിത ഗാനങ്ങളുടെ ചരിത്രമെഴുത്തുകാരൻ രവി മേനോൻ പ്രശസ്തിപത്രം കൈമാറി. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം.
അവാർഡ് ഏറ്റുവാങ്ങിയ മധുസാർ സന്തോഷാധിക്യത്താൽ പോയകാല സ്മരണകളിൽ വാചാലനനായി.
'സംഗീതവുമായി എനിക്ക് വലിയ ബന്ധമൊന്നും ഇല്ല. എങ്കിലും ദേവരാജൻ മാസ്റ്ററുടെ കുറെ മനോഹര ഗാനങ്ങൾക്ക് ചുണ്ടനക്കാൻ കഴിഞ്ഞത് വലിയ സുകൃതമായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഏറെ അമൂല്യവുമാണ്.'
തുടർന്ന് സംഗീതസഭയിലെ ഗായകർ മധു സാർ അഭിനയിച്ച ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിച്ചു. ഇതും അദ്ദേഹത്തിന് മധുരം നുകർന്ന അനുഭവമായി. കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ എത്തിയ പ്രതീതിയാണ് അനുഭവിച്ചറിഞ്ഞതെന്നും മധു കൂട്ടിച്ചേർത്തു.
സംഗീതസഭയെ പ്രതിനിധീകരിച്ച് എം.എസ്.ബിജു, മാങ്കുളം രാജേഷ്, എസ്. മണിക്കുട്ടൻ, ലേഖ, ജയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മധുരതരം, ഈ ആദരം
11:26 PM Dec 06, 2022 | Deepika.com