കൊട്ടാരക്കര: നിയമ ലംഘനം നടത്തി ടിപ്പർ ലോറികൾ നിരത്തുകളിലൂടെ ചീറിപ്പായുന്നു.പോലീസും മോട്ടോർ വാഹന വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കുന്ന സമയത്തും അവ വിടുന്ന സമയത്തും ടിപ്പറുകൾ ഓട്ടം നിർത്തിവെക്കണമെന്നാണ് നിയമം.
എന്നാൽ ഇത് ലംഘിച്ചാണ് പ്രധാന വിദ്യാലയങ്ങൾക്കു മുന്നിൽ കൂടി പോലും ടിപ്പറുകൾ ചീറിപ്പായുന്നത്. ഒട്ടനവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലായിരുന്നു സ്കൂളുകൾക്ക് മുന്നിലൂടെയുള്ള ഓട്ടത്തിന് നിയന്ത്രണമേർപ്പെടുത്തിയത്.
കൊട്ടാരക്കര ഗവ: ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ യു പി എസ്, നഴ്സറി സ്കൂൾ എന്നിവ ഹൈസ്കൂൾ ജംഗ്ഷന് ചുറ്റുവട്ടത്താതായാണ്. ഇവക്കു മുന്നിലൂടെയുള്ള ഓയൂർ -കൊട്ടാരക്കര റൂട്ടിൽ നിയന്ത്രണങ്ങൾ ലംഘിച്ചാണ് എല്ലാ ദിവസങ്ങളിലും അതിവേഗതയിലുള്ള ടിപ്പറുകളുടെ ഓട്ടം. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസും പോലീസ് സ്റ്റേഷനും ഇതിന് തൊട്ടടുത്തു തന്നെയുമാണ്.
അനധികൃതമായി മണ്ണും പാറയും കടത്തുന്നവയാണ് ടിപ്പർ ലോറികളിലധികവും. അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തുന്നതിനാൽ ഇവയുടെ പോക്ക് അതിവേഗതയിലായിരിക്കും. ഇതാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ഒരു ദുരന്തമുണ്ടായാൽ മാത്രമേ അധികൃതരുടെ കണ്ണ് തുറക്കൂ.
നിയമം ലംഘിച്ച് ടിപ്പറുകൾ ചീറിപ്പായുന്നു
11:26 PM Dec 06, 2022 | Deepika.com