അഞ്ചല്‍ : കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടുകാര്‍ കണ്ടുവെന്നു മനസിലായതോടെ സ്ഥലംവിട്ട പ്രതി പിടിയില്‍. ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ ഉത്തമനെ(55) യാണ് കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച ഉത്തമന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുളത്തുപ്പുഴ ചന്ദനക്കാവിലാണ് താമസിച്ചുവന്നിരുന്നത്. ചന്ദനക്കാവ് സ്വദേശിനിയുടെ വീട്ടില്‍ വീട്ടില്‍ കവര്‍ച്ചക്കായി ശ്രമിക്കുന്നതിനിടെ ഇവര്‍ ഉണര്‍ന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയില്‍ വീട്ടമ്മ ഉത്തമനെ തിരിച്ചറിഞ്ഞു. പിന്നീട് കുളത്തുപ്പുഴ പോലീസില്‍ പരാതി നല്കി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച കുളത്തുപ്പുഴ പോലീസ് ആയൂരില്‍ ലോഡ്ജില്‍ ഒളിവില്‍ തമാസിച്ചുവന്ന ഉത്തമനെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ് അനീഷ് ഗ്രേഡ് എസ്ഐ ഷാനവാസ്, എഎസ്ഐ വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, സുജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒരു വര്‍ഷം മുമ്പ് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ സ്ഥിരമായി ഒളിഞ്ഞു നോക്കിയിരുന്ന ഉത്തമനെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
കവര്‍ച്ചാ ശ്രമത്തിനിടെ രക്ഷപ്പെട്ട പ്രതി പിടിയില്‍
10:59 PM Dec 05, 2022 | Deepika.com