അഞ്ചല്‍ : ഏറെ പ്രമാദമായ സിപിഎം നേതാവ് തടിക്കാട് അഷറഫ് കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി പതിനെട്ടു വര്‍ഷത്തിന് ശേഷം പിടിയില്‍. വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടില്‍ സമീർ ഖാൻ (38) ആണ് പിടിയിലായത്. തിരുവനന്തപുരം വെഞ്ഞാറുംമൂട് പുല്ലാം പാറയിലെ കലിംഗിൻമുഖം എന്ന സ്ഥലത്ത് നിന്നുമാണ് സമീറിനെ അഞ്ചല്‍ പോലീസ് പിടികൂടിയത്. 2002 ജൂലൈ 18നാണ് സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റി അംഗമായ അഷറഫിനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്. ഈ കേസില്‍ അറസ്റ്റിലായ സമീര്‍ഖാന്‍ 2004 നടന്ന അഷറഫ് സ്മാരകം തകര്‍ത്ത കേസിലും പ്രതിയാണ്. ഈ കേസില്‍ 40 ദിവസം റിമാൻഡില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോവുകയായിരുന്നു.
ആദ്യ കാലങ്ങളില്‍ കുടുംബവുമായി യാതൊരുവിധ ബന്ധവിമില്ലാതിരുന്ന സമീര്‍ പിന്നീട് സുഹൃത്തുക്കളുടെ പേരില്‍ സംഘടിപ്പിച്ച സിംകാര്‍ഡ് ഉപയോഗിച്ച് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അടുത്തിടെ പിടികിട്ടാപ്പുള്ളികളെ പിടിക്കാനായി അഞ്ചല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം മാസങ്ങളായി നടത്തിയ അന്വേഷണത്തിന് ശേഷമാണ് പുല്ലാം പാറയിലെ പച്ചക്കറി കടയില്‍ ജോലിനോക്കി വന്ന സമീര്‍ഖാനെ പിടികൂടുന്നത്.
പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റെ മേല്‍നോട്ടത്തില്‍ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ്കുമാര്, സീനിയൻ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച സമീര്‍ഖാനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഒന്‍പതോളം പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
തടിക്കാട് അഷറഫ് കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി 18 വര്‍ഷത്തിന് ശേഷം പിടിയില്‍
11:36 PM Dec 04, 2022 | Deepika.com