കൊല്ലം: കശുവണ്ടി മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പി എഫ് രേഖകളിൽ ജനനത്തീയതി, പേര് എന്നിവ സംബന്ധിച്ചുള്ള പിശക് തിരുത്താൻ പ്രത്യേക പിഎഫ് അദാലത്തുകൾ സംഘടിപ്പിച്ച് അവ പരിഹരിക്കണം. മിനിമം വേജസ് പുതുക്കേണ്ട കാലയളവ് അവസാനിച്ച സാഹചര്യത്തിൽ അടിയന്തരമായി മിനിമം വേജസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണം. പ്രതിവർഷം 200 ദിവസം തൊഴിൽ നൽകുന്നതിന് സർക്കാർ പ്രത്യേക കർമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണം. തൊഴിലാളികളുടെ ഇ എസ് ഐ, പി എഫ്, ക്ഷേമനിധി വിഹിതങ്ങൾ, എംപ്ലോയി-എംപ്ലോയർ കോൺട്രിബ്യൂഷനുകൾ എന്നിവ അടയ്ക്കാൻ സർക്കാർ തയാറാകണം. ഹാജർ പരിധി നോക്കാതെ ഇ എസ് ഐ ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. എന്നിവയാണ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നത്.
സ്വകാര്യമേഖലയിലെ ചില മുതലാളിമാരുടെ ഒത്താശയോടുകൂടി പൊതുമേഖലാസ്ഥാപനങ്ങളുടെ നാശം ലക്ഷ്യമിട്ട് തൊഴിലാളികളുടെ ഇടയിൽ അന്തച്ഛിദ്രം ഉണ്ടാക്കുവാൻ ആസൂത്രിത നീക്കങ്ങളും കുപ്രചരണങ്ങളും നടക്കുന്നതായി സംശയിക്കുന്നു. പൊതുമേഖലയെ തകർത്ത് ലാഭം കൊയ്യാൻ പ്രവർത്തിക്കുന്ന ഏജന്റുമാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.
തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് സംബന്ധിച്ച അപാകതകൾ പരിഹരിച്ച് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 19ന് രാവിലെ 10 ന് കൊല്ലം സബ് റീജണൽ പ്രോവിഡന്റ് ഫണ്ട് ഓഫീസിനുമുന്നിൽ തൊഴിലാളികളുടെ ധർണ സംഘടിപ്പിക്കുവാൻ യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്ന ധർണാ സമരത്തിൽ ജില്ലാ പ്രസിഡന്റ് എ കെ ഹഫീസ് മുഖ്യപ്രഭാഷണം നടത്തും.
സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ശൂരനാട് എസ്. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ഭാരവാഹികളായ കോതേത്ത് ഭാസുരൻ, പെരിനാട് മുരളി, ടി ആര് ഗോപകുമാർ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, പാൽക്കുളങ്ങര ഹരിദാസ്, മോഹൻലാൽ, ഒബി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കശുവണ്ടി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം
10:59 PM Dec 04, 2022 | Deepika.com