കലാപശാലകള്-3 / ഡി. ദിലീപ്
മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമല്ല, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തന ശൈലിക്കു കൂടിയാണ്. ഇതര സംഘടനകളെ കാമ്പസിൽ കാലു കുത്താൻ അനുവദിക്കാതെ അവർ യൂണിവേഴ്സിറ്റി കോളജിനെ ഏകാധിപത്യ കോട്ടയാക്കി മാറ്റി. കാന്പസിൽ എസ്എഫ്ഐയുടെ കൊടി തോരണങ്ങളും ചുവരെഴുത്തുകളും മാത്രം. ചെങ്കോട്ടയിലേക്കു സ്വാഗതമെന്നു ബോർഡ് വച്ചു. അതിനുചേരുന്ന നേതാക്കൾ മാത്രം എല്ലാക്കാലത്തും അവിടെ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും നേതാക്കളുമായി തെരഞ്ഞെടുക്കപ്പെട്ടു. പഠിച്ചിട്ടും പഠിച്ചിട്ടും കൊതിതീരാത്ത യൂണിറ്റ് നേതാക്കൾ റീ അഡ്മിഷനിലൂടെ ഓരോ വർഷവും നേതാവാകാനുള്ള തങ്ങളുടെ യോഗ്യത പുതുക്കി.
സ്വാതി തിരുനാൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന കാലത്ത് ആരംഭിച്ച രാജാസ് ഫ്രീസ്കൂളാണ് 1886 ൽ യൂണിവേഴ്സിറ്റി കോളജായി മാറിയത്. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ രാജ്യമാകെയുള്ള കാമ്പസുകളിൽ മുഴങ്ങിയപ്പോൾ യൂണിവേഴ്സിറ്റി കോളജിലേക്കും രാഷ്ട്രീയം കടന്നു വന്നു. സ്വാതന്ത്ര്യാനന്തരം വിദ്യാർഥി രാഷ്ട്രീയത്തിന്റെ മികവുറ്റ പാഠശാലയുമായി യൂണിവേഴ്സിറ്റി കോളജ്. കോണ്ഗ്രസിന്റെയും ഇടതുപ്രസ്ഥാനങ്ങളുടെയും വിദ്യാർഥി സംഘടനകൾ ഒരു കുടയ്ക്കു കീഴിൽ പ്രവർത്തിച്ചു. ആശയപരമായി പോരടിച്ചു. രാഷ്ട്രീയമായി മത്സരിച്ചു. കെഎസ്യുവിന്റെയും എസ്എഫ്ഐയുടെയും നേതാക്കൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഒരേ വർഷം വിജയിച്ചു വന്നു.
നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ 1971 ൽ കെഎസ്യുക്കാരനായാണ് യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. കെഎസ്യു പാനലിൽ നിന്ന് ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചു വിജയിച്ച മേനോൻ അടുത്ത വർഷമായപ്പോഴേക്കും നേതൃത്വവുമായി പിണങ്ങി. തുടർന്ന് സ്വതന്ത്രനായി ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ പിന്തുണച്ചത് എസ്എഫ്ഐ. ബാലചന്ദ്രമേനോൻ വിജയിക്കുകയും ചെയ്തു.
പിന്നീട് എസ്എഫ്ഐയുടെ ഉൗഴമായിരുന്നു ഏതാനും വർഷത്തേക്ക്. 1979-80 ൽ കെഎസ്യു തിരിച്ചുവന്നു. 1981-82 കാലത്തും കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചു. അതിനു ശേഷം കെഎസ്യുവിന് യൂണിവേഴ്സിറ്റി കോളജിൽ ഒരു ചെയർമാനുണ്ടായിട്ടില്ല. അടുത്ത വർഷം ചുരുക്കം ചില സീറ്റുകളിൽ കെഎസ്യു വിജയിച്ചു. പിന്നീട് യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ മാത്രം.
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫിനു പോലും യൂണിവേഴ്സിറ്റി കോളജിനുള്ളിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതൃത്വത്തിന് പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. അക്രമങ്ങളിൽ ശ്രദ്ധയൂന്നിയ നേതാക്കൾ കോളജിനെ ആയുധപ്പുരയാക്കി. രാഷ്ട്രീയസമരങ്ങൾക്കിടയിൽ നഗരത്തിലുണ്ടാവുന്ന അക്രമ സംഭവങ്ങളുടെ പ്രഭവകേന്ദ്രമായി യൂണിവേഴ്സിറ്റി കോളജ് മാറി.
കുട്ടിനേതാക്കളുടെ അക്രമങ്ങളിൽ നഗരം വീർപ്പുമുട്ടിയപ്പോൾ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കോളജിലെ ബിരുദ കോഴ്സുകൾ കാര്യവട്ടത്തേക്കു മാറ്റി. പിന്നാലെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായതോടെ കോഴ്സുകൾ വീണ്ടും യൂണിവേഴ്സിറ്റി കോളജിലേക്കു തിരികെ കൊണ്ടുവന്നു.
വഴിവിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നു വിദ്യാർഥി നേതാക്കളെ പിന്തിരിപ്പിക്കാൻ അധ്യാപകരിൽ ചിലർ ശ്രമിച്ചപ്പോൾ അവർക്കുണ്ടായതു ദുരനുഭവങ്ങൾ മാത്രമാണ്. ഇംഗ്ലീഷ് വകുപ്പു മേധാവിയായിരുന്ന കവി വിഷ്ണുനാരായണൻ നന്പൂതിരി ഇത്തരത്തിൽ നടപടി സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ സൈക്കിളിന്റെ കാറ്റഴിച്ചുവിടുന്നത് വിദ്യാർഥി നേതാക്കൾ പതിവാക്കിയിരുന്നതായി അദ്ദേഹം എഴുതിയിട്ടുണ്ട്.
2001-2002 കാലയളവിൽ കോളജിന്റെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസിനും വിദ്യാർഥി നേതാക്കളെ നിയന്ത്രിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ദുരനുഭവങ്ങളുണ്ടായി. കോളജിനുള്ളിൽ അക്രമം നടത്തിയ വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ പോലീസിന്റെ സഹായം തേടിയ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്താൻ മുതിർന്ന സിപിഎം നേതാക്കൾ കാമ്പസിനുള്ളിൽ നേരിട്ടെത്തി. അത്തരം പിന്തുണ കൂടുതൽ ശക്തമാകുമ്പോൾ കുട്ടിനേതാക്കൾ കൂടുതൽ അക്രമോത്സുകതയുള്ളവരായി മാറി.
ഇതു യൂണിവേഴ്സിറ്റി കോളജിനു മാത്രം സംഭവിച്ച അപചയമല്ല. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കടന്നുചെല്ലാതെ ഏകവിദ്യാർഥി സംഘടനയുടെ ആധിപത്യത്തിനു കീഴിൽ ശ്വാസംമുട്ടി കഴിയുന്ന കലാലയങ്ങൾ തിരുവനന്തപുരം ജില്ലയിൽ നിരവധിയുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മറ്റു നിരവധി കലാലയങ്ങളിലെയും വിദ്യാർഥി സംഘടനകൾക്കെതിരേ ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ വിദ്യാർഥികൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിസ്ഥാനത്ത് എസ്എഫ്ഐയാണെങ്കിൽ തിരുവനന്തപുരം എംജി കോളജിൽ എബിവിപിയുടെ ഏകാധിപത്യമാണു തുടരുന്നത്.
2005 നവംബറിൽ എംജി കോളജിലെ എബിവിപി പ്രവർത്തകർ പോലീസുകാർക്കുനേരേ ബോംബെറിഞ്ഞത് കേരളത്തെയാകെ ഞെട്ടിച്ചു. ബോംബേറിൽ, അന്നു സിഐയായിരുന്ന മോഹനൻ നായരുടെ കാൽ തകർന്നു. തുടർന്നു നടത്തിയ റെയ്ഡിൽ എബിവിപി പ്രവർത്തകർ കോളജിനുള്ളിൽ സൂക്ഷിച്ചിരുന്ന വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു.
ഇത്തരത്തിൽ അക്രമങ്ങൾ നടത്താൻ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരെ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആരാണ്? രാഷ്ട്രീയ നേതൃത്വങ്ങൾ ഉത്തരം നൽകേണ്ട ചോദ്യമാണിത്. യൂണിവേഴ്സിറ്റി കോളജിൽ ഇപ്പോൾ നടന്ന കത്തിക്കുത്തിന്റെ അലയൊലികൾ അധികം വൈകാതെ കെട്ടടങ്ങും. പക്ഷേ കർശനമായ നടപടികളെടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും.
(തുടരും)
അക്രമങ്ങളുടെ പ്രഭവകേന്ദ്രം
12:03 AM Jul 19, 2019 | Deepika.com