കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടയിലുണ്ടായ വാക്ക്തർക്കത്തിനെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ ഓച്ചിറ പോലീസിന്റെ പിടിയിലായി.
ഓച്ചിറ പായികുഴി ത്രീ റോസ്സസ് വീട്ടിൽ ബെല്ലാമോൻ എന്നു വിളിക്കുന്ന ആരിസ് മുഹമ്മദ് (39) ആണ് പിടിയിലായത്. കഴിഞ്ഞ 27 ന് രാത്രി 10.30 ഓടെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഓച്ചിറ നവാസ് മൻസിലിൽ ഷാജി കുടുംബ സുഹൃത്തായ അഖിലിനോടൊപ്പം എത്തുകയായിരുന്നു.
ക്ഷേത്രത്തിലുണ്ടായ തിരക്കിനിടയിൽ അഖിലിന്റെ കൈ പ്രതിയായ ആരിസ് മുഹമ്മദിന്റെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്. വാക്ക് തർക്കത്തിനെ തുടർന്ന് പ്രകോപിതനായ പ്രതി കൈയിൽ കിട്ടിയ ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് ഷാജിയേയും സൂഹൃത്തിനേയും ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഷാജിയുടെ കാത് മുറിഞ്ഞ് തൂങ്ങുകയായിരുന്നു.
ഇൻസ്പെക്ടർ നിസാമുദീൻ.എ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിയാസ്, എം.എസ് നാഥ്, എഎസ്ഐമാരായ ഹരികൃഷ്ണൻ, മിനി എസ് സിപിഒ ശിവരാജൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ഉത്സവത്തിനിടെ വാക്ക്തർക്കം: യുവാവിനെ ആക്രമിച്ച ആൾ പിടിയിൽ
11:16 PM Dec 02, 2022 | Deepika.com