മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ടു ജനാധിപത്യവും പൗരാവകാശവും പരിമിതപ്പെടുത്താനുള്ള ശ്രമം ലോകമെന്പാടും സജീവമാണിപ്പോൾ. ജനാധിപത്യത്തെക്കുറിച്ച് ഏറെ വാചാലമാകുന്ന അമേരിക്കയും ബ്രിട്ടനുംപോലും ഇതിൽനിന്നു മുക്തമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നഭിമാനിക്കുന്ന ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. അയൽരാജ്യമായ പാക്കിസ്ഥാനാകട്ടെ അടുത്തനാളിൽ മാധ്യമ സെൻസർഷിപ്പ് കർശനമാക്കി.
പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയതോടെയാണ് പാക്കിസ്ഥാനിലെ മാധ്യമമാരണം ലോകശ്രദ്ധയാകർഷിച്ചത്. മുൻ പ്രസിഡന്റും ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരിയുടെയും മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്ലിം ലീഗ് -എൻ നേതാവുമായ നവാസ് ഷെരീഫിന്റെ പുത്രി മറിയം നവാസിന്റെയും അഭിമുഖങ്ങൾക്കാണു വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും അഭിമുഖങ്ങളിൽ ഇപ്പോഴത്തെ ഇമ്രാൻ സർക്കാരിനെതിരേ നിശിത വിമർശനം ഉയർന്നിരുന്നു. സർദാരിയുടെ ഇന്റർവ്യൂ ജിയോ ന്യൂസിലും മറിയം നവാസിന്റേത് ഹം ന്യൂസിലുമാണു സംപ്രേഷണം ചെയ്തത്.
മറിയവുമായി മാധ്യമപ്രവർത്തകൻ നദീം മാലിക് നടത്തിയ ഇന്റർവ്യൂ ലൈവായി സംപ്രേഷണം ചെയ്തു തുടങ്ങി എതാനും മിനിറ്റു കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയായിരുന്നു. നദീം പക്ഷേ ഇതു തന്റെ ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകളിൽ ഇട്ടിട്ടുണ്ട്.
അഴിമതിക്കേസിൽ നവാസ് ഷെരീഫ് ശിക്ഷിക്കപ്പെട്ടിരുന്നു. ഇത്തരമൊരു വിധി പ്രസ്താവിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നു ജഡ്ജി ആർഷാദ് മാലിക് പറയുന്ന വീഡിയോ ദൃശ്യം മറിയം നവാസ് ഈയിടെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഈ പത്രസമ്മേളനം ലൈവായി സംപ്രേഷണം ചെയ്തതിനു മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരേ റെഗുലേറ്ററി അഥോറിറ്റി നടപടി സ്വീകരിച്ചു.
പഞ്ചാബിലെ മണ്ഡി ബഹാവുദ്ദീനിൽ മറിയം നടത്തിയ റാലിയുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാനും ചാനലുകളെ അനുവദിച്ചില്ല. ഏതായാലും മാധ്യമപ്രവർത്തകനെന്ന നിലയിൽ തന്റെ ജോലി വസ്തുതകൾ കണ്ടെത്തുകയും അതു റിപ്പോർട്ട് ചെയ്യുകയുമാണെന്നും അതു തുടരുകതന്നെ ചെയ്യുമെന്നും നദീം മാലിക് വ്യക്തമാക്കുന്നു.
പോലീസ് സെൻസറിംഗ്
ബ്രിട്ടനിൽ പോലീസാണു മാധ്യമങ്ങൾക്കെതിരേ തിരിഞ്ഞിരിക്കുന്നത്. പിന്നിൽ രാഷ്ട്രീയക്കാരുണ്ടെന്ന് ഉറപ്പ്. ബ്രിട്ടനിലെ അമേരിക്കൻ അംബാസഡറുമായി ബന്ധപ്പെട്ട ചില രേഖകൾ ചോർന്നിരുന്നു. ഇത് ഒരു പത്രം പ്രസിദ്ധീകരിച്ചു. ബ്രിട്ടനും അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം ഉലയ്ക്കാൻപോലും അതു കാരണമായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുപിതനായി. അംബാസഡറുടെ രാജിയിലാണതു ചെന്നെത്തിയത്.
രേഖകൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ രേഖകൾ പുറത്തുവന്നാൽ മാധ്യമപ്രവർത്തകർക്കും പ്രസാധകർക്കുമെതിരേ നടപടിയെടുക്കുമെന്നു പോലീസ് മുന്നറിയിപ്പു നൽകി. മാധ്യമപ്രവർത്തകരും ചില രാഷ്ട്രീയനേതാക്കളും ഇതിനെതിരേ രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിനായി കുപ്പായം തയ്പ്പിച്ചിരിക്കുന്നവരും പ്രതിഷേധത്തിൽ പങ്കാളികളായി. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പോലീസ് നടപടി അപകടകരമാണെന്നു ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്കും ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി സ്ഥാനത്തേ മുൻനിരക്കാരായി ബോറിസ് ജോൺസണും ജെറമി ഹണ്ടും പക്ഷേ സൂക്ഷിച്ചാണു പ്രതികരിച്ചത്. രേഖ ചോർത്തിയവരെ പിടികൂടണമെന്നും മാധ്യമങ്ങളെ ലക്ഷ്യമിടരുതെന്നുമായിരുന്നു അവരുടെ പ്രതികരണം.
ഭീകരവിരുദ്ധ വിഭാഗത്തിലെ മുതിർന്ന ഓഫീസറായ നീൽ ബാസുവാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു യാതൊന്നും അറിയാത്ത ഒരു ഉദ്യോഗസ്ഥന്റെ വിഡ്ഢിത്തം നിറഞ്ഞ ഉത്തരവാണിതെന്നു മുൻ ധനമന്ത്രിയും ഇപ്പോൾ ലണ്ടൻ ഈവനിംഗ് സ്റ്റാൻഡാർഡിന്റെ എഡിറ്ററുമായ ജോർജ് ഒസ്ബോൺ പറഞ്ഞു.
ചൈനീസ് മോഡൽ
മുതലാളിത്ത കമ്യൂണിസത്തിന്റെ പുതുവഴികൾ തേടുന്ന ചൈനയും മാധ്യമ മാരണത്തിൽ പിന്നോട്ടല്ല. ജനാധിപത്യ ധ്വംസനത്തിന്റെ ടിയാനൻമെൻ ചത്വരം കടന്നിട്ടു കാലമേറെയായെങ്കിലും ഭരണത്തിലിരിക്കുന്നവരുടെ നേരേ വിരൽചൂണ്ടാൻ ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. മാധ്യമങ്ങൾ ഇക്കാര്യത്തിൽ വഴിവിട്ടു പോയാൽ തക്ക നടപടി ഒട്ടും വൈകില്ല. ഭരണാധികാരികൾക്കു ഹിതകരമല്ലാത്ത മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഷാംഗ് വെൻമിൻ എന്ന മാധ്യമപ്രവർത്തകയുടെ അനുഭവമാകും ഉണ്ടാവുക.
ചൈനയിലെ പ്രമുഖ വനിതാ മാധ്യമപ്രവർത്തകയാണു ഷാംഗ്. പോലീസ് അതിക്രമം, അന്യായമായ തടങ്കൽ, പരിസ്ഥിതി നാശം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഷാംഗ് ആഴത്തിൽ റിപ്പോർട്ടുകൾ തയാറാക്കും. പോലീസ് അതിക്രമങ്ങൾക്കെതിരേ തന്റെ റിപ്പോർട്ടുകളിലൂടെ ഷാംഗ് ആഞ്ഞടിച്ചിട്ടുണ്ട്. ഷാംഗിനു വിവരങ്ങൾ നൽകുന്നവരെയാണ് പോലീസ് ആദ്യം പിടികൂടിയത്.
വിവിധ മാധ്യമങ്ങൾക്കു വാർത്തകൾ നൽകുന്നതാണു ഷാംഗിന്റെ വരുമാനം. എന്നാലിപ്പോൾ അവരുടെ വാർത്തകൾ ആർക്കുംവേണ്ട. ഷാംഗിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളും അധികൃതർ മരവിപ്പിച്ചു. നാല്പത്തിയഞ്ചുകാരിയായ ഷാംഗിനിപ്പോൾ ജീവിക്കാൻപോലും മാർഗമില്ലാത്ത അവസ്ഥയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകയെന്നു പറയുന്നതുപോലും അപകടം വിളിച്ചുവരുത്തുമെന്നാണു ഷാംഗ് പറയുന്നത്.
നിരവധി മാധ്യമപ്രവർത്തകരാണു ചൈനയിലെ ജയിലുകളിൽ കഴിയുന്നത്. ചിലർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. ഷി ചിൻപിംഗ് ഭരണത്തിലും പാർട്ടിയിലും കൂടുതൽ കരുത്തനായതോടെയാണ് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കു ഈ ദുർവിധി വന്നത്. സത്യം പുറത്തുകൊണ്ടുവരാൻ ആരും അവശേഷിക്കുന്നില്ലെന്നാണു രാഷ്ട്രീയക്കാരുടെ അഴിമതി പുറത്തുകൊണ്ടുവന്നതിന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ലിയു ഹു എന്ന മാധ്യമപ്രവർത്തകൻ പറഞ്ഞത്.
2012ൽ അധികാരമേറ്റനാൾമുതൽ മാധ്യമങ്ങളെ വരുതിക്കുനിർത്തുന്നതിൽ ഷി ചിൻപിംഗ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു ഷിയുടേത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിശബ്ദമാക്കാനും ശ്രദ്ധിച്ചു. പോസിറ്റീവ് എനർജി പരത്തുകയെന്നതാണു മാധ്യമധർമമെന്നതാണു പ്രസിഡന്റ് ഷി ചിൻപിംഗിന്റെ അഭിപ്രായം. ഇതു സാധിക്കാനുള്ള എളുപ്പ വഴിയും പ്രസിഡന്റ് മാധ്യമപ്രവർത്തകർക്കു പറഞ്ഞുകൊടുക്കുന്നു. "പാർട്ടിയെ സ്നേഹിക്കുക, പാർട്ടിയെ സംരക്ഷിക്കുക, പാർട്ടിയെ സേവിക്കുക'. ഇതു ചെയ്താൽ മാധ്യമധർമം പാലിക്കാമെന്നു മാത്രമല്ല സമൂഹത്തിൽ പോസിറ്റീവ് ഊർജം പ്രസരിപ്പിക്കുകയും ചെയ്യാം. ഈ ചൈനീസ് മോഡൽ ഇപ്പോഴത്തെ പല നേതാക്കളും ഏറ്റെടുത്തു കൂടെന്നില്ല, അല്ല, അവരിൽ പലരും ഇപ്പോൾ ഇതൊക്കെയാണല്ലോ ചെയ്യുന്നത്.
തോക്കു മടക്കാം
ആയുധങ്ങൾ കൈയിലിരിക്കുന്നത് അത്ര നന്നല്ലെന്നു ന്യൂസിലൻഡുകാർ മനസിലാക്കിത്തുടങ്ങി. നിരവധി ന്യൂസിലൻഡ് പൗരന്മാർ തങ്ങളുടെ കൈവശമുള്ള തോക്കുകളും മറ്റും സർക്കാരിനെ തിരിച്ചേൽപ്പിക്കുകയാണ്. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തിനുശേഷമാണ് ആയുധങ്ങളോടുള്ള വിപ്രതിപത്തി ന്യൂസിലൻഡുകാരിൽ വ്യാപിച്ചത്.
നാലുമാസം മുന്പുണ്ടായ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചർച്ചിലാണ് ഏറ്റവും കൂടുതലാളുകൾ ആയുധം തിരിച്ചേൽപ്പിച്ചിരുന്നത്. ന്യൂസിലൻഡിലെ ആയുധ ഉപയോഗ നിയമം കൂടുതൽ കർശനമാക്കുന്നതിന് ഈയിടെ ചില നിയമ നടപടികൾ സ്വീകരിച്ചിരുന്നു. പ്രതിപക്ഷവും ഇതിനോടു സഹകരിച്ചു.
ലോകവിചാരം / സെർജി ആന്റണി
മാധ്യമങ്ങളെ വിലങ്ങണിയിക്കുന്നവർ
10:58 PM Jul 16, 2019 | Deepika.com