കൊല്ലം: സമാധാനപരമായി 130 ദിവസങ്ങളായി വിഴിഞ്ഞത്തു സമരംചെയ്യുന്ന മത്സ്യതൊഴിലാളികളെയും തിരുവനന്തപുരം അതിരൂപതയിലെ വൈദികരെയും പോലീസും വർഗീയമുഖമുള്ള എതിർ സമരവിരുദ്ധരുടെ ഗുണ്ടകളും ചേർന്ന് മൃഗീയമായി തല്ലി ചതക്കുകയും ആർച്ച് ബിഷപ്പിനും സഹായ മെത്രാനും വൈദികർക്കും എതിരെ കള്ളകേസുകൾ എടുക്കുകയും ചെയ്ത ഇടതുപക്ഷ ഭരണകൂടഭീകരതക്കെതിരെ ജില്ലാ വിഴിഞ്ഞം ഐക്യദാർഢ്യ സമിതി പ്രതിഷേധ മാർച്ച് നടത്തി.
നിരപരാധികളും നിരാലംബരുമായ മത്സ്യതൊഴിലാളികളെ മനഃപൂർവം പ്രകോപിപ്പിച്ചു അക്രമത്തിലേക്കു നയിക്കാൻ സർക്കാർ സംവിധാനങ്ങളും പോലീസും ശ്രമിച്ചു എന്നത് അത്യന്തം ആപൽക്കരമാണെന്നും അത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു.
കൊല്ലം തുയ്യം ദേവാലയത്തിനു മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ചിന്നക്കടയിൽ സമാപിച്ചു. ഐക്യ ദാർഢ്യസമിതി നേതാക്കളായ അനിൽ ജോൺ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ. ജോർജ് സെബാസ്റ്റ്യൻ, ഷൈല കെ ജോൺ, ഫ്രാൻസിസ് നെറ്റോ, പ്രഫ. എസ്. വർഗീസ്, എം കെ സലിം, സിസ്റ്റർ എമ്മാ മേരി, യോഹന്നാൻ ആന്റണി, ലെസ്റ്റർ കാർഡോസ് സാജു കുരിശിങ്കൽ, എസ്. സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.
കൊല്ലം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ തകർക്കാനുള്ള സർക്കാർ നീക്കം അപകടകരമാണെന്നും ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കുവാൻ സർക്കാർ തയാറാകണമെന്നും കൊല്ലം പീപ്പിൾ സോഷ്വോ-കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം. ജനവികാരം മാനിച്ചുകൊണ്ട ുള്ളപ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ ബിഷപ്പുമാരെയും വൈദികരെയും പ്രതികളാക്കി കേസെടുക്കുന്നത് യാതൊരു നീതികരണവും ഇല്ലാത്ത നടപടി ആണെന്ന് ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ് ജനറൽ സെക്രട്ടറി എസ് സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
കൊല്ലം: അദാനിമാർക്ക് ഓശാനപാടുന്ന സർക്കാരിന്റെ തീരദേശ ജനതയോടുള്ള യുദ്ധപ്രഖ്യാപനത്തിൽ നിന്നു പിൻതിരിഞ്ഞു വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് കേരള കോണ്ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് ആവശ്യപ്പെട്ടു.
സമരം നടത്തിക്കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്ക് സംഘർഷാവസ്ഥ ഉണ്ടാക്കി സ്ഥലത്ത് ഇല്ലാത്ത ആർച്ചുബിഷപ്പിനെയും വൈദീകരെയും കള്ളക്കേസിൽ കുടുക്കി സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.
പിണറായി സർക്കാരിന്റെ ദീർഘനാളത്തെ ഗൂഡാലോചനയാണ് ഈ കള്ളക്കേസുകളും സംഘർഷാവസ്ഥയും. തീരദേശജനതയിൽനിന്ന് തക്കതായ തിരിച്ചടി ഉണ്ടാകുമെന്നും സർക്കാർ സമരം ഒത്തുതീർപ്പാക്കുകയാണ് വേണ്ടതെന്നും കല്ലട ഫ്രാൻസിസ് ആവശ്യപ്പെട്ടു.
കൊല്ലം: മത്സ്യ തൊഴിലാളികളുടെ അതിജീവന സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പാർട്ടികളും എഴുത്തുകാരും സാംസ്കാരിക നായകരും വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ നേർക്ക് മുഖം തിരിക്കരുതെന്നും കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് ഐഎൻറ്റിയൂസി. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ആവശ്യപ്പെട്ടു.
വിഴിഞ്ഞത്തും പരിസര പ്രദേശത്തും അദാനിയുടെ ആവശ്യ പ്രകാരം സർക്കാർ മത്സ്യബന്ധനം നിരോധിച്ചതിലൂടെ തീരം കേന്ദ്രീകരിച്ചുള്ള തൊഴിൽ പൂർണമായും ഇല്ലാതാവുകയും ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാകളും പട്ടിണിയിലാവുകയും ചെയ്തിരിക്കുകയാണ്.
കൊല്ലം: വിഴിഞ്ഞം സമരത്തിന്റെ പേരിൽ കലാപ ശ്രമെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് മത്സ്യത്തൊഴിലാളികളോടും ന്യൂന പക്ഷങ്ങൾക്കും എതിരായ ആക്രമണ പ്രഖ്യാപനം ആണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മൽസ്യത്തൊഴിലാളികളെയും സമരത്തിൽ ഏർപ്പെടുന്ന സാധാരണക്കാരെയും മർദിച്ചൊതുക്കാനും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ്.ജെ.നെറ്റോയെ ഒന്നാം പ്രതിയായും സഹായമെത്രാൻ ഡോ.ആർ ക്രിസ്തുദാസ് ഉൾപ്പടെ ഒട്ടനവധി വൈദികരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കള്ളക്കേസുകൾ അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ നീക്കം ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയാണ്. അദാനിയുടെ ആടുതല്ലി ആകുന്ന പ്രവർത്തികൾ സിപിഎം നിർത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.
മോദിയുടെ അംബാസഡർ ആയ അദാനി ഗ്രൂപ്പിന്റെ ഏജൻസിപ്പണി ഏറ്റെടുത്ത സിപിഎം കഴിഞ്ഞ പ്രളയകാലങ്ങളിൽ എല്ലാം തന്നെ കേരളത്തിന്റെ സൈന്യം ആയി നിസ്തുല സേവനം ജനങ്ങൾക്ക് നൽകിയ മൽസ്യത്തൊഴിലാളി സമൂഹത്തോട് ഈ രീതിയിൽ ആണോ പ്രതിഫലം നൽകുന്നത്.
സമരം മൂലം 200 കോടി നഷ്ടം വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പിന് ഉണ്ടായി എന്ന അസംബന്ധക്കണക്ക് കേട്ടപാടെ അത് പിരിച്ചെടുക്കാനുള്ള പിണറായി സർക്കാരിന്റെ വ്യഗ്രതയും ശുഷ്കാന്തിയും കാണുമ്പോൾ ഒരു ഭരണകൂടം സംസ്ഥാനസർക്കാർ എത്ര താഴേക്ക് പതിച്ചു എന്ന് ജനം മനസിലാക്കുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
സർക്കാർ നിലപാട്
ആപൽക്കരം:
കെഎൽസിഡബ്ല്യുഎ
കൊല്ലം: കേരളത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും സാമുഹ്യമായും ഒരു ലാഭവുമുണ്ടാകാത്ത പദ്ധതിയായ വിഴിഞ്ഞം പദ്ധതിമൂലം തീരവും വീടും തൊഴിലും നഷ്ടപ്പെടുന്ന ജനതയ്ക്കു വേണ്ടി, അതിജീവന സമരം നടത്തുന്ന തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ തോമസ് നെറ്റോ പിതാവിനെ ഒന്നാം പ്രതിയും സഹായമെത്രാൻ ക്രിസ്തുദാസ് പിതാവിനെ രണ്ടാം പ്രതിയുമാക്കി എഫ്ഐആർ ചമച്ച നടപടിയെ കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ പ്രതിഷേധിച്ചു.
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുന്നതിനു പകരം, 130 ദിവസം പിന്നിട്ട ഈ സഹന സമരത്തെ കള്ളക്കേസുകൾ ചമച്ച് അടിച്ചൊതുക്കാമെന്ന ധാർഷ്ട്യമാണ് പ്രകടിപ്പിക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും വിഷയം പഠിച്ചതുപോലെ വിഴിഞ്ഞം പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുകയും തീരദേശ ജനതയോടൊപ്പം നിൽക്കണമെന്നും പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കണമെന്നും പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി അൽഫോൺസാ ആന്റിൽസ് എന്നി വർ ആവശ്യപ്പെട്ടു.
വിഴിഞ്ഞം സംഭവം; മാർച്ച് നടത്തി
11:20 PM Nov 28, 2022 | Deepika.com