ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
കേരളീയർ വലിയ പ്രതീക്ഷകളോടെയാണ് ഇടതുമുന്നണി സർക്കാരിനെ അധികാരത്തിലേറ്റിയത്. ഇടതുമുന്നണി വന്നാൽ എല്ലാം ശരിയാക്കുമെന്ന ഇടതുമുന്നണി മുദ്രാവാക്യം വോട്ടർമാർ ഗൗരവമായിട്ടെടുത്തു. മുൻ യുഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തിയും മൂന്നുവർഷം മുന്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂല വോട്ടായി മാറി.
സർക്കാർ ചിലതൊക്കെ ചെയ്യുമെന്ന തോന്നൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ആദ്യമാസങ്ങളിലുണ്ടായിരുന്നു. യുഡിഎഫ് സർക്കാർ അവസാന നാളുകളിലെടുത്ത ചില തീരുമാനങ്ങൾ പുനപരിശോധിക്കുമെന്ന തീരുമാനം ജനാഭിലാഷത്തിനനുസരിച്ചു നല്ല ഭരണമാണു വരാൻ പോകുന്നതെന്ന തോന്നൽ പലരിലുമുണ്ടാക്കി. ഫയലുകൾ ചുവപ്പുനാടയിൽ കുടുക്കരുതെന്നു മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നല്കിയ ഉപദേശം വളരെ അർഥവത്തായിരുന്നു. ഓരോ ഫയലിനും ഓരോ ജീവിതപ്രശ്നമാണുള്ളതെന്ന് അദ്ദേഹം ജീവനക്കാരെ ഓർമിപ്പിച്ചത് ജനങ്ങൾക്കു വളരെ ഇഷ്ടപ്പെട്ടു.
മൂന്നു വർഷത്തിനുശേഷമുള്ള യാഥാർഥ്യം ഭരണത്തെപ്പറ്റിയുള്ള വ്യാപകമായ നിരാശയാണ്. പ്രതീക്ഷകൾ ഭൂരിഭാഗവും പൊലിഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതിയിലേക്ക് ഇവിടത്തെ ഇടതുപക്ഷവും ശോഷിക്കുകയാണെന്നാണ് ഇടതുപക്ഷ അനുഭാവികളും സഹയാത്രികരും പോലും അധികാരത്തിന്റെ ഇടനാഴികളിൽ പിറുപിറുക്കുന്നത്. സാഹചര്യം ആവശ്യപ്പെടുന്ന നിലയിലേക്ക് ഉയരാൻ ഭരണത്തിനു കഴിയുന്നില്ല. പാവങ്ങളുടെ ബുദ്ധിമുട്ടുകളും ജനങ്ങളുടെ അഭിലാഷങ്ങളും അറിഞ്ഞു പ്രവർത്തിക്കാനുള്ള സന്നദ്ധതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള വർത്തമാനങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
രണ്ടു വലിയ പ്രകൃതിദുരന്തങ്ങളെ ഈ സർക്കാരിനു നേരിടേണ്ടിവന്നു എന്നതു നേരാണ്. ജനങ്ങളുടെ സർവാത്മനായുള്ള സഹകരണം ഈ വിഷമസ്ഥിതി നേരിടാൻ സർക്കാരിനെ സഹായിച്ചു. ചെറുപ്പക്കാരായ പ്രഫഷണലുകൾ, പ്രവാസി കേരളീയർ, പ്രാദേശികതലത്തിലുള്ള സംഘങ്ങൾ, എല്ലാത്തിലുമുപരിയായി സാഹസികരായ മത്സ്യത്തൊഴിലാളിസമൂഹം എന്നിവരെല്ലാം രക്ഷാപ്രവർത്തനത്തിനും അടിയന്തര സഹായമെത്തിക്കാനും സഹായിച്ചു. സംസ്ഥാന സർക്കാരിനു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് ഞെട്ടലുളവാക്കുന്നതായിരുന്നു.
ദുരിതാശ്വാസ കാര്യത്തിലെങ്കിലും സംസ്ഥാന സർക്കാരിനു കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിന്റെ കാരണം ആർക്കുമറിയില്ല. ജനങ്ങൾക്കു വലിയ പ്രതീക്ഷയുള്ള കാര്യമായ സംസ്ഥാനത്തിന്റെ വികസനം എങ്ങുമെത്തിയില്ല. തൊഴിലവസരങ്ങൾ വർധിച്ചതുമില്ല. നോട്ട് റദ്ദാക്കലും ജിഎസ്ടിയും ഗ്രാമീണ സന്പദ് വ്യവസ്ഥയെയും ചെറുകിട വ്യവസായങ്ങളെയും തകർത്തു. ഇതു സംസ്ഥാന സർക്കാരിന്റെ കുറ്റംകൊണ്ടല്ല എന്നതു നേരാണ്. എന്നാൽ, കേരളത്തിലെ മൂലധനനിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിനു പലതും ചെയ്യാമായിരുന്നു.
നിക്ഷേപകർ ഓടിപ്പോകുന്നു
കേരളത്തിന് എപ്പോഴും ഒരു പ്രശ്നമുണ്ട്. സംസ്ഥാനത്തെ തൊഴിൽകുഴപ്പങ്ങളും ചുവപ്പുനാടയും പഞ്ചായത്തുതലം മുതലുള്ള രാഷ്ട്രീയ നേതാക്കളുടെ ധാർഷ്ട്യവും മൂലം നിക്ഷേപകർ സംസ്ഥാനത്തുനിന്ന് ഓടിപ്പോവുകയാണ്. ഉള്ളതുപറയണമല്ലോ, തൊഴിലാളി യൂണിയൻ നേതാക്കൾ അടുത്തയിടെയായി മര്യാദയ്ക്കു പെരുമാറാൻ തുടങ്ങിയിട്ടുണ്ട്. അവരെ മര്യാദപഠിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങി, പ്രത്യേകിച്ച് അക്രമികളെപ്പോലെ പെരുമാറുന്ന ചുമട്ടുതൊഴിലാളികളെ മര്യാദപഠിപ്പിക്കാൻ.
പക്ഷേ കർക്കശക്കാരനായ മുഖ്യമന്ത്രിക്കുപോലും താഴേത്തട്ടിലുള്ള പാർട്ടിയണികളെയും ചെറുപ്പക്കാരായ സഖാക്കളെയും നിയന്ത്രിച്ചുനിർത്താൻ കഴിയുന്നില്ല. തീരുമാനങ്ങൾ സന്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും അനുകൂലമായി വരുന്നു, പ്രത്യേകിച്ചു സ്വാശ്രയ കോളജ് പോലുള്ള വിഷയങ്ങളിൽ. ഇടതുപക്ഷ അനുഭാവികളായ വിദ്യാർഥികൾക്കുപോലും ഈ സ്വകാര്യ സംരംഭകരുടെ പക്കൽനിന്നു നീതി നിഷേധിക്കപ്പെട്ടു. ഇത്തരം സ്വകാര്യ കോളജുകളിൽ പല വിദ്യാർഥികൾക്കും മർദനമേറ്റ വാർത്തയും പുറത്തുവന്നു. നിയമപാലകർ നിഷ്പക്ഷമായി നീതി നടപ്പാക്കാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നു പലരും ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാരും സ്വകാര്യ മാനേജ്മെന്റുകളും തമ്മിലുള്ള അവിഹിതബന്ധം മൂലമാണു പലപ്പോഴും പോലീസിനു നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയാത്തത്.
നിയമം കൈയിലെടുക്കുന്നവർ
ചില കാന്പസുകളിൽ ഇടതു വിദ്യാർഥി സംഘടനകൾ നിയമം കൈയിലെടുത്തു കൈയൂക്കു കാട്ടി തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നു. പ്രിൻസിപ്പൽമാർപോലും പലപ്പോഴും കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്. രാഷ്ട്രീയ മേധാവികളുമായി ഏറ്റുമുട്ടലിനു താത്പര്യമില്ലാത്തതിനാൽ പോലീസ് ഇടപെടാതെ മാറിനിൽക്കുന്നു. പല ചെറുപ്പക്കാരുടെയും ജീവൻ നഷ്ടപ്പെട്ടു. എന്നാൽ, കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു. ഇതിനെതിരേ ഇപ്പോൾ ഇടതുപക്ഷ അനുഭാവികളായ വിദ്യാർഥികൾപോലും തെരുവിലിറങ്ങുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ക്രമസമാധാനനില അപകടത്തിലാണ്. ഇത്തരമൊരു സ്ഥിതിയിൽ ഏതു സമൂഹം വികസിക്കും?
മുഖ്യമന്ത്രിയുടെ അഭ്യർഥന കേട്ടു പല പ്രവാസികളും തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ സന്പാദ്യം ഇവിടെ നിക്ഷേപിക്കുക എന്ന സാഹസത്തിനു തയാറായിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരും പ്രാദേശികതല നേതാക്കളും അവരോടു മോശമായി പെരുമാറുന്നു. ചെറിയൊരു അനുമതിക്കുപോലും ഈ പ്രവാസി നിക്ഷേപകർ വളരെ സഹിക്കേണ്ടിവരുന്നു. ഭരണമുന്നണിക്കകത്തെ ഗ്രൂപ്പിസം ഇതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നതായി എല്ലാവർക്കും അറിയാം.
ഗൾഫ് രാജ്യങ്ങളിലെ സാന്പത്തിക മുരടിപ്പുമൂലം വരുംദിവസങ്ങളിൽ പതിനായിരക്കണക്കിനു കേരളീയർക്കു നാട്ടിലേക്കു മടങ്ങേണ്ടിവരുമെന്നു നമുക്കറിയാം. അവരുടെ അനുഭവപരിചയവും സാങ്കേതികജ്ഞാനവും നിക്ഷേപശേഷിയുമെല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയണം. എന്നാൽ, ഇങ്ങനെ നിക്ഷേപിക്കാൻ തയാറായ ചിലർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട അനുഭവങ്ങൾ അന്തരീക്ഷം പ്രതികൂലമാക്കി.
ദുഃഖകരവും വളരെ അപകടകരവുമായ മറ്റൊരു സ്ഥിതിവിശേഷംകൂടി ഇപ്പോൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. നീതി ലഭ്യമാക്കാൻ സർക്കാരിനു കഴിയുന്നില്ല. ഗുരുതരമായൊരു സ്ഥിതിവിശേഷത്തെ നേരിടേണ്ടിവരുന്പോൾ പലരും കാണുന്ന ഒരേയൊരു വഴി ജീവനൊടുക്കലാണ്. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമപാലകരെയുമൊക്കെ കൈകാര്യം ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ പലർക്കും സമനില തെറ്റുന്നു. ഈയൊരു പ്രവണത വ്യാപിക്കുകയാണ്. വിദ്യാർഥികളാകട്ടെ, വ്യവസായ സംരംഭകരാകട്ടെ, കർഷകരാവട്ടെ പ്രശ്നങ്ങളെ മറികടക്കാനായി അവർ ആത്മഹത്യയെ അഭയംപ്രാപിക്കുന്നു. അനുകൂല പ്രതികരണം കിട്ടുന്നില്ലെന്നു മാത്രമല്ല, സഹാനുഭൂതിയോടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
ഏതാനും വർഷങ്ങൾക്കിടയിൽ അത്തരം നിരവധി സംഭവങ്ങളുണ്ടായി. നീതിക്കായി കേണ അവരുടെ പരിദേവനങ്ങൾ ആരും കേൾക്കുകയോ ഫയലുകൾ മാനുഷിക പരിഗണനയോടെ പരിശോധിക്കുകയോ ചെയ്തില്ല.
ഈ സ്ഥിതിവിശേഷം നേരിടുന്നതിന് എന്തു ചെയ്യണമെന്ന് സർക്കാർ മാത്രമല്ല, സംസ്ഥാനം മുഴുവനുമായി ആലോചിക്കേണ്ട സമയമായിരിക്കുന്നു. ക്രമസമാധാനപാലനത്തിന്റെയും നീതിയുടെയും പൂർണമായ അഭാവമാണു നാം കാണുന്നത്. ജയിലുകളിൽ കഴിയുന്ന ക്രിമിനലുകൾ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അനുഭവിക്കുകയും ലഹരിമരുന്നുകൾ ഉപയോഗിക്കുകയും ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെപ്പറ്റി കൂടുതൽ എന്തുപറയണം.
അയൽ സംസ്ഥാനങ്ങളെ നോക്കുക
മൂലധനനിക്ഷേപകരെല്ലാം തങ്ങളുടെ പണം നഷ്ടപ്പെടുത്തിക്കളയാനും ജീവിതം കുട്ടിച്ചോറാക്കാനും തയാറാകുമെന്നു കരുതരുത്. നിക്ഷേപകരെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനും ഏകജാലക സംവിധാനത്തിലൂടെ അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കാനും തയാറായി നിൽക്കുന്ന അയൽ സംസ്ഥാനങ്ങളുണ്ട്. അധികാരികളുടെ ധാർഷ്ട്യമനോഭാവത്തിന്റെ പ്രത്യാഘാതം പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾതന്നെ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾ പലരും അഡ്മിഷനുവേണ്ടി അയൽസംസ്ഥാനങ്ങളിലേക്കു പോവുകയും ഇവിടെ വിദ്യാർഥികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. സംഘടിത ഗുണ്ടാസംഘങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്പോൾ തങ്ങളുടെ മക്കളുടെ ജീവൻ അപകടത്തിലാക്കാൻ എത്ര മാതാപിതാക്കൾ തയാറാകും? ഇങ്ങനെയൊരു സ്ഥലത്ത് തങ്ങളുടെ ജീവനും സന്പാദ്യവും അപകടത്തിലാക്കാൻ എത്ര നിക്ഷേപകർ തയാറാകും.
പാവപ്പെട്ട കർഷകർക്ക് അധികാരികളുടെും സാന്പത്തിക സ്ഥാപനങ്ങളുടെയും പക്കൽനിന്നു നീതി നേടിയെടുക്കുന്നതിന് അധികം മാർഗങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരുന്നത്.
കേരളത്തിനു മറ്റെന്തിനേക്കാളും ആവശ്യം ഒരു നിക്ഷേപാനുകൂല അന്തരീക്ഷമാണ്. ബിസിനസ് സ്ഥാപനങ്ങളും ഫാക്ടറികളും പടുത്തുയർത്തുന്നതിന് എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ആവശ്യം. അതുപോലെ കുട്ടികൾക്കു സുരക്ഷിതമായി പഠിക്കാൻ കഴിയുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഫലപ്രദമായ നിയമപാലന സംവിധാനങ്ങളും ഉണ്ടാവണം.
നിക്ഷേപസംഗമങ്ങൾ സംഘടിപ്പിച്ചതുകൊണ്ടോ നന്നായി തയാറാക്കിയ പ്രസംഗങ്ങൾ നേതാക്കൾ അവിടെ നടത്തിയതുകൊണ്ടോ നിക്ഷേപം വരില്ല. മൂലധന നിക്ഷേപത്തിനും വിദ്യാഭ്യാസത്തിനും കൃഷിക്കും പറ്റിയ അന്തരീക്ഷം ഇവിടെ ഒരുക്കണം. അയൽ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതൊക്കെ ലഭ്യമാണ് എന്ന കാര്യം നാം മറക്കരുത്. നിരവധി വിദേശരാജ്യങ്ങളിലും കേരളത്തിൽനിന്നുള്ള ബിസിനസുകാർ നന്നായി ബിസിനസ് ചെയ്യുന്നുണ്ടെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ.
കേരളത്തിൽ നിക്ഷേപാനുകൂല അന്തരീക്ഷമില്ല
12:37 AM Jul 15, 2019 | Deepika.com