കൊട്ടാരക്കര: പാൽ ഉൽപാദന രംഗത്തെ ചെലവു വർധന കേരളത്തിലെ ക്ഷീര കർഷകർക്ക് തിരിച്ചടിയാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ഉൽപാദന ചെലവ് വർധിക്കുമ്പോൾ പാൽ വില വർധിപ്പിക്കേണ്ടി വരുന്നതും അനിവാര്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റേയും ക്ഷീര വികസന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ വെണ്ടാറിൽ നടന്ന ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാണ് ഉൽപാദന ചിലവ് വർധിപ്പിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ തീറ്റ പുൽകൃഷിക്കോ, കാലികളെ മേയാൻ വിടുന്നതിനോ സ്ഥലമില്ല.എന്നാൽ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ തരിശുഭൂമികൾ ഏറെയാണ്. നമുക്കാകട്ടെ കാലികളുടെ ഭക്ഷണമെല്ലാം വില കൊടുത്തു വാങ്ങേണ്ടുന്ന സ്ഥിതിയാണ്. ഇതു മൂലം കാലിത്തീറ്റക്ക് അടിക്കടിയുണ്ടാകുന്ന വിലവർധന ക്ഷീരകർഷകര പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രതികൂലാവസ്ഥയിലും മികച്ച രീതിയിൽ പാലുൽപാദനം നടത്താൻ നമ്മുടെ കർഷകർക്ക് കഴിയുന്നുണ്ട്.
എങ്കിലും സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. ഇതു മൂലമാണ് വിശേഷാവസരങ്ങളിൽ പാലിനായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഇത് മറികടക്കാൻ യുവാക്കളുൾപ്പെടെയുള്ളവർ ഈ രംഗത്തേക്കു കടന്നു വരണം. ക്ഷീരകർഷകർക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
പൊതുസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബച്ചി ബി മലയിൽ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, കുളക്കട ഗ്രാമപഞ്ചത്തയ് പ്രസിഡന്റ് പി റ്റി ഇന്ദുകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ക്ഷീര സംഘം പ്രസിഡന്റുമാർ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങൾ, ക്ഷീരവികസന വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉൽപാദന ചെലവിലെ വർധന ക്ഷീര കർഷകർക്ക് തിരിച്ചടി: മന്ത്രി
11:13 PM Nov 27, 2022 | Deepika.com