കൊട്ടാരക്കര: പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ ജോലികൾക്ക് ഇന്നലെ തുടക്കം കുറിച്ചു. തറ നിരപ്പാക്കുന്ന ജോലികളാണ് ആരംഭിച്ചത്. മൂന്നു മാസം മുൻപ് സ്റ്റാൻഡ് നവീകരണത്തിന് മന്ത്രി കെ എൻ ബാലഗോപാൽ തറക്കല്ലിട്ടെങ്കിലും ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. സാങ്കേതിക പ്രശ്നങ്ങളാണ് തടസമെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ വിശദീകരണം. എന്നാൽ ഭരണകക്ഷിയായ എൽഡിഎഫിലെ പടലപ്പിണക്കങ്ങളാണ് തടസങ്ങൾക്ക് കാരണമെന്ന് ആരോപണമുയർന്നിരുന്നു.
എറണാകുളം വൈറ്റില മോഡലിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പുനർനിർമിക്കുന്നത്. ആധുനിക ബസ് ഷെൽട്ടർ, ജീവനക്കാർക്ക് വിശ്രമമുറി, മികച്ച സൗകര്യങ്ങളോടെ കാത്തിരിപ്പു കേന്ദ്രം, കോഫി ഷോപ്പ്, ആധുനിക ശുചിമുറി സമുച്ചയം, ഷോപ്പിംഗ് സെന്ററുകൾ എന്നിവ പുതിയ ബസ് സ്റ്റാൻഡിലുണ്ടായിരിക്കും.
കിഫ് ബി യിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ ബസ് സ്റ്റാൻഡ് നവീകരണത്തിനായി ചെലവഴിക്കുന്നത്.
ഹൈടെക് പ്രൈവറ്റ് ബസ് സ്റ്റാൻഡ്; നിർമാണ ജോലികൾ തുടങ്ങി
11:12 PM Nov 27, 2022 | Deepika.com