എസ്.ആർ.സുധീർകുമാർ
കൊല്ലം: അഷ്ടമുടിയെ ആനന്ദ നടത്തിൽ ആറാടിച്ച പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനും ചാമ്പ്യൻസ് ബോട്ട് ലീഗ് ഗ്രാന്റ് ഫിനാലേയ്ക്കും ആവേശകരമായ പരിസമാപ്തി.കടുത്ത ഉച്ചവെയിലിനെ പോലും വകവയ്ക്കാതെ ആർത്തിരമ്പിയെത്തിയ ജനാവലി മത്സരങ്ങൾ കണ്ട് മനം നിറഞ്ഞു. ആരവവും ആർപ്പുവിളികളുമായി പുരുഷാരം പിന്തുണച്ചപ്പോൾ തുഴക്കാരും കൈക്കരുത്തിൽ മികവ് കാട്ടി. കലാശക്കൊട്ടിൽ ആവേശം ആകാശം മുട്ടിയ കാഴ്ചയാണ് ദർശിക്കാനായത്. കായലിന്റെ ഓളങ്ങളെയും തീരത്തെയും കോരിത്തരിപ്പിച്ചാണ് ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചത്.
വേഗതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ല എന്ന് പ്രഖ്യാപിച്ചാണ് ഓരോ ചുണ്ടൻ വള്ളങ്ങളും ട്രാക്കിൽ ഇറക്കിയത്. ഇരുട്ടുകുത്തി വിഭാഗത്തിലെ ഹീറ്റ്സ് മത്സരങ്ങളെല്ലാം ഇഞ്ചോടിഞ്ച് ആയിരുന്നു. ചിലവ തീപാറും പോരാട്ടങ്ങൾ ആയിരുന്നു. വനിതകളുടെ തെക്കനോടി ഫൈനൽ മത്സരമടക്കം അക്ഷരാർഥത്തിൽ അഷ്ടമുടിയെയും കളിയാരാധകരെയും പ്രകമ്പനം കൊള്ളിച്ചു.
പ്രസിഡന്റ്്സ് ട്രോഫി ഫൈനൽ മത്സരത്തിന് തുടക്കം കുറിച്ചപ്പോൾ അഷ്ടമുടിയിലെ ഓളങ്ങളും കാണികളും ഇളകിയാടി. ആവേശം ആരവത്തിനും ആർപ്പുവിളികൾക്കും വഴി മാറി. കാതടപ്പിക്കുന്ന ആരവത്തിനൊപ്പം കതിനാവെടികളും മുഴങ്ങിയപ്പോൾ അട്ടിമറിയിലൂടെ ജേതാക്കളായ നടുഭാഗം ചുണ്ടൻ ഫിനിഷിംഗ് പോയിന്റ് കടന്നിരുന്നു.
ലളിതമായ തുടക്കം
ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ലളിതവും ഹ്രസ്വവുമായിരുന്നു. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. ആകാശത്ത് വർണ ബലൂണുകൾ പാറിക്കളിച്ചു. വഞ്ചിപ്പാട്ടുകളുമായി ചെറുവള്ളങ്ങളും കായലിനെ വലം വച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് അവസാനിച്ചു.
തുടർന്ന് എം.മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം. വള്ളം കളിയിലൂടെ കൊല്ലത്തിന്റെ നല്ലകാലം വരവായി എന്ന് സൂചിപ്പിച്ച് അദ്ദേഹം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കി.
ഉദ്ഘാടകനായ മന്ത്രി കെ.എൻ. ബാലഗോപാലും പ്രസംഗകരായ ജില്ലാ കളക്ടർ അഫ്സാന പർവീൺ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എം. നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ എന്നിവരും "അധിക പ്രസംഗത്തിന്' മുതിർന്നില്ല. ചെറു പ്രസംഗങ്ങൾ കാണികളുടെ കൈയടി നേടുകയും ചെയ്തു.
മനോഹരം മാസ്ഡ്രിൽ
ജലമേളയുടെ പൈലറ്റ് ഇനമായ മാസ് ഡ്രില്ലും ഇക്കുറി അതിമനോഹരവും അവിസ്മരണീയവുമായി. എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് ചുണ്ടൻ വള്ളങ്ങളിലെ ചുണക്കുട്ടൻമാരായ തുഴക്കാൻ ചിട്ടയായ പ്രകടനത്തോടെ കാഴ്ചയുടെ ചെറുപൂരം ഒരുക്കി. അനൗൺസ്മെന്റിന് അനുസരിച്ചാണ് തുഴക്കാർ ഡ്രിൽ ക്രമീകരിച്ചത്. ചെറുവള്ളങ്ങൾ മാസ് ഡ്രില്ലിൽ പങ്കെടുക്കാഞ്ഞത് പോരായ്മയായി.
പൊളിച്ചു കമന്റേറ്റേഴ്സ്
വള്ളംകളിയുടെ ആവേശം ആരാധകരുടെ സിരകളിൽ കുത്തി നിറച്ചത് കമന്ററി ബോക്സിൽ നിന്നുള്ള തത്സമയ വിവരണമായിരുന്നു.ജോളി എതിരേറ്റ് ചമ്പക്കുളം, ഡി.സജി ഹരിപ്പാട്, ബിനോയി തോട്ടയ്ക്കാട് എന്നിവരായിരുന്നു അനൗൺസ്മെന്റിന്റെ അമരക്കാർ.തുഴയെറിയലിന്റെ ആവേശം കാണികളിൽ സന്നിവേശിപ്പിക്കാൻ മൂന്നുപേരും തമ്മിൽ മത്സരമായിരുന്നു. അഷ്ടമുടിയുമായി ബന്ധപ്പെട്ട കവിതകളും സിനിമാ ഗാനങ്ങളുമൊക്കെ കമന്ററിയിൽ കടന്നുവന്നു. ഓളപ്പരപ്പിലെ ഇന്ദ്രജാല പ്രകടനങ്ങൾ കാഴ്ചയിൽ അതേപടി പകർത്തിയ ഇവരുടെ വാക്കുകളും വർണനകളും ലളിതവും ഹൃദ്യവുമായിരുന്നു.
കൊഴുപ്പേകി മേളപ്പെരുക്കം
ചെണ്ടമേളവും ജിഞ്ജിലുവും പാട്ടും നൃത്തവുമൊക്കെ ജലമാമാങ്കത്തെ കൂടുതൽ കൊഴുപ്പിച്ചു. ഇക്കാര്യത്തിൽ സംഘാടക മികവിന് നൂറുമേനി. മത്സരങ്ങളിലെ ഇടവേളകളിൽ കായലിൽ നടന്ന ചെണ്ടമേളവും നൃത്തവുമൊക്കെ കാണികളെ ഏറെ ആകർഷിച്ചു. കായലിന് മുകളിലെ ഒറ്റയാൻ അഭ്യാസ പ്രകടനവും വേറിട്ട അനുഭവമായി. മത്സരങ്ങൾ അവസാനിപ്പോൾ നാല് കോണുകളിൽ നിന്നും ഇടിവെട്ട് വെടിക്കെട്ടും അരക്കേറി. അതെ കൊല്ലത്തിന് ഇത്തവണത്തെ നവംബർ എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ജലമേളയ്ക്ക് കൊടിയിറങ്ങിയത്.
ആനന്ദനൃത്തമാടി അഷ്ടമുടി
03:33 AM Nov 27, 2022 | Deepika.com