ഏറെക്കാലമായി സാർവത്രികസഭയുടെ ശ്ലൈഹികപ്രവർത്തനങ്ങൾക്കു ശക്തമായ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന ക്ലരീഷ്യൻ കോൺഗ്രിഗേഷന് ഇന്ത്യയിൽ രംഗപ്രവേശം ചെയ്തിട്ട് അര നൂറ്റാണ്ട് തികയുന്നു. കത്തോലിക്കാസഭയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളിൽ ക്ലരീഷ്യൻ കോൺഗ്രിഗേഷൻ ലോകത്തൊട്ടാകെ 65 രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സേവനം ഇന്ത്യയിലും സർവർക്കും ഗുണകരമായിരിക്കുമെന്നു വിശ്വസിച്ച് പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ സ്വന്തം വൈദികവിദ്യാർഥികളെ ജർമനിയിലേക്ക് അയച്ചുകൊണ്ടാണു കോൺഗ്രിഗേഷനെ കേരളത്തിലേക്കു പറിച്ചുനട്ടത്.
1960ൽ ഫ്രാങ്ക്ഫർട്ടിലെത്തിയ വയലിൽ പിതാവ് അന്ന് ജർമനിയിൽ കോൺഗ്രിഗേഷനെ നയിച്ചിരുന്ന ഫാ. ഫ്രാൻസിസ് സേവ്യർ ഡീർൺബർഗറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ സഭാ സ്ഥാപനത്തിനുവേണ്ടി പദ്ധതി തയാറാക്കി. കോൺഗ്രിഗേഷന്റെ ശാഖ സീറോ മലബാർ റീത്തിൽ ആയിരിക്കണമെന്നു വ്യക്തമാക്കിയ പിതാവിന്റെ അഭിപ്രായത്തോട് ജർമൻ ക്ലരീഷ്യൻസ് പൂർണമായി യോജിക്കുകയും അതനുസരിച്ച് ആദ്യത്തെ സെമിനാരി പാലാ രൂപതയിൽപ്പെട്ട കുറവിലങ്ങാട്ട് സ്ഥാപിക്കുകയും ചെയ്തു.
1971ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ക്ലാരറ്റ് ഭവന്റെയും ക്ലരീഷ്യൻ കോൺഗ്രിഗേഷന്റെതന്നെയും വളർച്ചയ്ക്കു പാലാ രൂപതയിൽപ്പെട്ട മോൺ. തോമസ് മൂത്തേടം, മോൺ.കുര്യൻ വഞ്ചിപ്പുരയ്ക്കൽ, റവ.ഡോ. മാത്യു മഠത്തിൽകുന്നേൽ തുടങ്ങിയ വൈദിക പ്രമുഖരും സർവാത്മനാ സഹകരിച്ചിട്ടുണ്ട്. ക്ലാരറ്റ് ഭവൻ പടുത്തുയർത്തുന്നതിൽ മുഖ്യശില്പിയായിരുന്നതും ആദ്യകാല വൈദികപരിശീലനത്തിന് നേതൃത്വം നൽകിയിരുന്നതും ഫാ. ജോസഫ് മാധവത്ത് ആയിരുന്നു. ഈ സ്ഥാപനത്തെ വളർത്തുന്നതിലും സാന്പത്തികഭാരം ഏറ്റെടുക്കുന്നതിലും ജർമൻകാരായ ഫാ. ഫ്രാൻസിസ് ഡീർൺബർഗർ, ഫാ. പീറ്റർ ഷ്യുറ്റ്സ്, ഫാ.ജോസഫ് അല്ലിംഗർ എന്നിവർ പ്രത്യേകം തത്പരരായിരുന്നു. ഇവർതന്നെയാണ് ഇന്ത്യയിലെ ക്ലരീഷ്യൻ വൈദികരുടെ സർവോമുഖമായ വളർച്ചയ്ക്കു ചുക്കാൻപിടിച്ചിരുന്നത്.
ആശകൾ പൂവണിയുന്നു
വയലിൽ പിതാവിന്റെ ആഗ്രഹസഫലീകരണത്തിന്റെ സുനിശ്ചിത അടയാളമായിരുന്നു 1968ൽ നടന്ന ആദ്യത്തെ ക്ലരീഷ്യൻ സഭാംഗങ്ങളുടെ ഗുരുപ്പട്ട സ്വീകരണം. ജോസഫ് മാധവത്ത്, മാത്യു പഴയംകോട്ടിൽ എന്നിവർ ഫ്രാങ്ക്ഫർട്ടിൽവച്ച് വയലിൽപിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. അങ്ങനെ ക്ലരീഷ്യൻ സഭയോടുള്ള പിതാവിന്റെ പ്രത്യേക സ്നേഹവും സഭാംഗങ്ങൾക്കു സീറോ മലബാർ സഭയോടുണ്ടായിരിക്കേണ്ട പ്രതിബദ്ധതയും വ്യക്തമായി. അക്കൊല്ലംതന്നെ കെടാവിളക്ക് എന്ന പേരിൽ ഈ എഴുത്തുകാരൻ രചിച്ച വിശുദ്ധ ആന്റണി ക്ലാരെറ്റിന്റെ ജീവചരിത്രവും പിൽക്കാലത്തു ഫാ. തോമസ് വടക്കെക്കുന്നേൽ വിവർത്തനം ചെയ്ത വിശുദ്ധ ക്ലാരെറ്റിന്റെ ആത്മകഥയും സഭയ്ക്കൊരു മുതൽക്കൂട്ടായി.
ജർമനിയിലെ ക്ലരീഷ്യൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിലും ഇന്ത്യൻ വൈദികരുടെ ദീർഘവീക്ഷണത്തിലും ക്ലരീഷ്യൻ കോൺഗ്രിഗേഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയപ്പോൾ ഇന്ത്യയിലെ ക്ലരീഷ്യൻ സമൂഹത്തിന് അംഗസംഖ്യയിലും അജപാലനപ്രവർത്തനങ്ങളിലും വലിയ വളർച്ചയാണുണ്ടായത്. അംഗസംഖ്യ കൂടിയതോടെ വൈദികവിദ്യാർഥികളുടെ പരിശീലനത്തിനു പുറമേ നേരിട്ടുള്ള പ്രേഷിതപ്രവർത്തനങ്ങൾക്കും തുടക്കമായി.
അങ്ങനെ 1982ൽ ആന്ധ്രയിൽ വിവിധ മിഷൻ കേന്ദ്രങ്ങളും പിന്നീട് തമിഴ്നാട്ടിലും മേഘാലയയിലും പുതിയ പ്രവർത്തനമേഖലകളും തുറന്നു. 1984ൽ ക്ലരീഷ്യൻ വൈദികർക്ക് സ്വതന്ത്ര ചുമതലയുള്ള ഇന്ത്യൻ പ്രൊവിൻസ് രൂപീകൃതമായി. ഇതിന്റെ ഒരു ഭാഗമാണ് ഇന്നത്തെ ബംഗളൂരുവിലെ ക്ലരീഷ്യൻ പ്രൊവിൻസ്. 1993ൽ ചെന്നൈ പ്രൊവിൻസും തുടർന്ന് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ഒരു ഡെലിഗേഷനും പിന്നീട് പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ പ്രദേശങ്ങൾക്കായി കോൽക്കത്ത കേന്ദ്രമായി മറ്റൊരു ഡെലിഗേഷനും രൂപീകൃതമായി. 2004ൽ സീറോ മലബാർ റീത്തിൽപ്പെട്ടവർക്കായി സെന്റ് തോമസ് പ്രൊവിൻസും സ്ഥാപിതമായി.
കേരളം മുതൽ അരുണാചൽപ്രദേശ് വരെ ക്ലരീഷ്യൻ വൈദികർ ഇന്ത്യയിൽ സേവനം ചെയ്യുന്നുണ്ട്. മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും ചൈനയിലും വത്തിക്കാനിലും ഇന്ത്യക്കാരായ ക്ലരീഷ്യൻ വൈദികർ സഭാസേവനത്തിനു മുൻപന്തിയിലുണ്ട്. കോൺഗ്രിഗേഷന്റെ വക ക്ലരീഷ്യൻ പബ്ലിക്കേഷൻസ് ഇന്ത്യയിലും പുറംരാജ്യങ്ങളിലും അറിയപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നു.
ക്ലരീഷ്യൻ കോൺഗ്രിഗേഷന്റെ ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ കേരളത്തിൽനിന്നുള്ള ഫാ. മാത്യു വട്ടമറ്റവും സെന്റ് തോമസ് പ്രൊവിൻസിന്റെ സാരഥി ഫാ. ജോസ് തേന്പള്ളിയുമാണ്. സഭയ്ക്ക് ഇവർ സമർഥമായ നേതൃത്വം നൽകിവരുന്നു. ക്ലരീഷ്യൻ കോൺഗ്രിഗേഷനിൽ ഇപ്പോൾ മൊത്തം മൂവായിരത്തിൽപ്പരം അംഗങ്ങളാണുള്ളത്. ഇവരിൽ രണ്ടു കർദിനാൾമാരും 28 മെത്രാന്മാരും ഉൾപ്പെടുന്നു.
റവ.ഡോ. ജോർജ് വഞ്ചിപ്പുര സിഎംഎഫ്
സുവർണ ജൂബിലി നിറവിൽ ക്ലരീഷ്യൻ കോൺഗ്രിഗേഷൻ
11:31 PM Jul 13, 2019 | Deepika.com