എസ്.ആർ.സുധീർകുമാർ
കൊല്ലം: കേരളത്തിന്റെ വിവിധ കായലോളങ്ങളിൽ എല്ലാ വർഷവും നടക്കുന്ന വള്ളംകളിയാണ് സിബിഎൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ്. സംസ്ഥാനത്ത് അരങ്ങേറുന്ന മികച്ച വള്ളംകളി എന്ന ഖ്യാതി ഇതിനകം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗ് സ്വന്തമാക്കി കഴിഞ്ഞു. തുഴക്കാരിലും കാണികളിലും ആവേശത്തിര തീർത്താണ് ഓരോ വർഷവും മത്സരങ്ങൾ നടക്കുന്നത്. ഓളപരപ്പുകളിൽ ചുണ്ടൻ വള്ളങ്ങൾ തീർക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാൻ പതിനായിരങ്ങളാണ് ഇരുകരകളിലും ഒഴുകി എത്തുക.
ചാമ്പ്യൻസ് ലീഗിന്റെ പ്രധാന ഉദ്ദേശം തന്നെ കേരളത്തിൽ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക, പ്രചരണം നൽകുക എന്നത് തന്നെയാണ്. അതുവഴി ഓരോ വർഷവും കൂടുതൽ വിനോദ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ സംസ്ഥാന സർക്കാരിനും സംഘാടകർക്കുമുണ്ട്.
സംസ്ഥാനത്ത് പലയിടത്തും പരമ്പരാഗത ഉത്സവ സീസണുകളുമായി ബന്ധപ്പെട്ടാണ് സിബിഎൽ നടക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതിന് മാറ്റവും വന്നിട്ടുണ്ട്.
ഇത്തവണ സിബിഎൽ സംസ്ഥാനത്ത് 12 ഇടങ്ങളിലാണ് നടത്താൻ തീരുമാനിച്ചത്. ഇതിൽ 11 എണ്ണവും പൂർത്തിയായി കഴിഞ്ഞു.
ആദ്യ മത്സരം ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളിയായിരുന്നു. സെപ്തംബർ നാലിനായിരുന്നു മത്സരം. പിന്നീട് കരുവാറ്റ, പുളിങ്കുന്ന്, പിറവം, മറൈൻ ഡ്രൈവ്, തൃശൂർ കോട്ടപ്പുറം, യൈനകരി, കോട്ടയം താഴത്തങ്ങാടി, കായംകുളം, കല്ലട എന്നിവിടങ്ങളിൽ ജലോത്സവങ്ങൾ വിജയകരമായി പൂർത്തിയാക്കി.
ഏറ്റവും ഒടുവിലത്തേത് നാളെ അഷ്ടമുടി കായലിൽ തുഴക്കരുത്തിന്റെ വിസ്മയം തീർക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവമാണ്. അതിനുള്ള തയാറെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവം
കൊല്ലത്ത് അഷ്ടമുടിക്കായലിൽ പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ആരംഭിക്കുന്നത് 2011-ലായിരുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനായിരുന്നു ആദ്യ മത്സരം. ഇന്ത്യൻ പ്രസിഡന്റിന്റെ പേരിലുള്ളതാണ് സ്വർണം പൂശിയ ട്രോഫി. ആദ്യ മത്സരം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ ആയിരുന്നു.
2019 - മുതൽ ഈ മത്സരത്തെ ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ലീഗ് ബോട്ട് റേസ് ആക്കി സർക്കാർ മാറ്റുകയായിരുന്നു. ഇതോടെ മത്സരത്തിന്റെയും മാറ്റ് കൂടി.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അവസാനത്തെ ഇവന്റായി കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തെ സർക്കാർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ സിബിഎൽ മത്സരങ്ങളുടെ സ്ഥിരം ഫൈനൽ വേദിയാകാനുള്ള അവസരം കൂടി കൊല്ലത്തെ തേടി എത്തിയിരിക്കയാണ്.
നടുഭാഗം ചുണ്ടനാണ് നിലവിലെ ചാമ്പ്യൻ. 2011 - ലെ കന്നി മത്സരത്തിൽ ശ്രീ ഗണേഷ് ചുണ്ടനാണ് ജലരാജപട്ടം കരസ്ഥമാക്കിയത്.
2012-ൽ ജവഹർ തായങ്കരി, 13 - ൽ കാരിച്ചാൽ ചൂണ്ടൻ, 14 - ൽ ആനാരി ചുണ്ടൻ എന്നിവരും ജേതാക്കളായി.
2015-ൽ മത്സരം നടന്നില്ല. 16-ൽ കാട്ടിൽ തെക്കതിലും 17-ൽ സെന്റ് പയസ് ടെൻതും കിരീടം ചൂടി.
2018 - ലും മത്സരം നടന്നില്ല. 19-ൽ നടുഭാഗം ചുണ്ടൻ ഒന്നാം സ്ഥാനം നേടി. കോവിഡ് ഉയർത്തിയ ഭീഷണി നിലനിന്നത് കാരണം പിന്നീട് രണ്ടു വർഷം മത്സരം നടത്താനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി കളിയാവേശം കടുക്കും. ആവേശ പോരാട്ടത്തിന് ഇനി കേവലം ഒരു ദിവസത്തെ കാത്തിരിപ്പ്. ജലമാമാങ്കത്തെ വരവേൽക്കാൻ അഷ്ടമുടിയുടെ ഓളങ്ങൾ ഇതിനകം സ്വാഗതമോതി വഞ്ചിപ്പാട്ടുകൾ മൂളിത്തുടങ്ങി.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
10:55 PM Nov 24, 2022 | Deepika.com