ഇന്ദിരാ യുഗത്തിനുശേഷം 1984ൽ നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സർക്കാരാണു കൂറുമാറ്റ നിരോധന നിയമത്തിനു രൂപംനൽകിയത്. ""രാഷ്ട്രീയ കൂറുമാറ്റം എന്ന ദുഷ്കൃത്യം ദേശീയ ഉത്കണ്ഠയായി മാറിക്കഴിഞ്ഞു. ഇതിനെ ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ അതു നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെയും അതിൽ നിലകൊള്ളുന്ന മൂല്യങ്ങളെയും ദുർബലമാക്കും.'' കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യലക്ഷ്യമായി വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
1985ൽ 52-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽപ്പെടുത്തിയാണു നിയമം പാസാക്കിയത്. കോടതികളുടെ ഇടപെടലുകൾക്ക് അതീതമായ നിയമമായിരുന്നു വിഭാവനം ചെയ്തത്. എന്നാൽ, സുപ്രീംകോടതി ഇതു റദ്ദാക്കി. കോടതിവിധികളിലൂടെ നിരവധിപ്പേർ അയോഗ്യതയിൽനിന്നു രക്ഷപ്പെട്ടിട്ടുമുണ്ട്.
20 വർഷത്തിനിടെ അയോഗ്യർ 124
1985 മുതൽ 2005വരെ കൂറുമാറ്റം സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലുമായി 124 പേരാണ് അയോഗ്യരാക്കപ്പെട്ടത്. 39 പരാതികളിലായി 16 കേസുകളാണ് ലോക്സഭയിൽ വന്നത്. ഇതിൽ 13 പരാതികൾ അനുവദിക്കുകയും 13 എംപിമാരെ അയോഗ്യരാക്കുകയും ചെയ്തു. 19 എണ്ണം തള്ളിയപ്പോൾ ഏഴെണ്ണത്തിൽ തീരുമാനമുണ്ടായില്ല. എന്നാൽ, അയോഗ്യരാക്കപ്പെട്ട 13 പേരിൽ പത്താം ലോക്സഭയിലെ നാലുപേർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. ആ സഭയുടെ കാലാവധിക്കകം കേസിൽ തീർപ്പുണ്ടായുമില്ല. അതിനാൽ അവർ നാലുപേരും അയോഗ്യരാക്കപ്പെട്ടുമില്ല. ഫലത്തിൽ 1985-2005 കാലയളവിൽ ലോക്സഭയിൽ അയോഗ്യരാക്കപ്പെട്ടത് ഒമ്പതു പേർ മാത്രമാണ്.
പിളർപ്പുകൾ സംബന്ധിച്ച് 22 പരാതികളാണ് ഇക്കാലയളവിൽ ലോക്സഭയിലുണ്ടായത്. 20 എണ്ണവും അനുവദിച്ചു. സഭ പിരിച്ചുവിടപ്പെട്ടതിനാൽ രണ്ടു പരാതികൾ പരിഗണിക്കപ്പെടാതെ പോയി. ലയനം സംബന്ധിച്ച് 13 പരാതികൾ വന്നെങ്കിലും 12 എണ്ണത്തിലും ലയനം അംഗീകരിക്കപ്പെട്ടു. ഒരെണ്ണമാണ് അനുവദിക്കാതിരുന്നത്. രാജ്യസഭയിൽ രണ്ടുപേർ അയോഗ്യരാക്കപ്പെട്ടു. പത്തു പിളർപ്പുകളും 13 ലയനങ്ങളും അംഗീകരിക്കുകയും ചെയ്തു.
1985-2005 കാലയളവിൽ നിയമസഭകളിൽ 113 പേരാണ് അയോഗ്യരാക്കപ്പെട്ടത്. 164 പരാതികളിലായി 97 കേസുകളാണ് സംസ്ഥാന നിയമസഭകളിലുണ്ടായത്. കൂടുതൽപ്പേർ അയോഗ്യരാക്കപ്പെട്ടത് പഞ്ചാബിലാണ് 23. നാഗാലാൻഡിൽ 15, ഗോവ 12, ഹരിയാന 11 എന്നിങ്ങനെ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന നിയമസഭകളിലുണ്ടായ 68 പിളർപ്പുകളും 81 ലയനങ്ങളും അംഗീകരിക്കപ്പെടുകയും ചെയ്തു. സംസ്ഥാന നിയമസഭാ കൗൺസിലുകളിൽ ആരുംതന്നെ അയോഗ്യരാക്കപ്പെട്ടില്ല.
പഴുതുകൾ ഏറെ
പഴുതുകൾ ഏറെയുണ്ടായി എന്നുള്ളതാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ ന്യൂനത. പ്രധാന പ്രശ്നം പരാതി പരിഗണിക്കപ്പെടുന്നതിന് സമയപരിധിയില്ല എന്നതാണ്. സ്പീക്കറുടെയോ ചെയർമാന്റെയോ താത്പര്യമാണ് ഇക്കാര്യത്തിൽ നടപ്പാക്കപ്പെടുക. അതുകൊണ്ടുതന്നെ 1986 മാർച്ച് 18ന് നിയമം പ്രാബല്യത്തിൽ വന്നശേഷവും കൂറുമാറ്റം രാജ്യത്തെമ്പാടും തകൃതിയായി നടന്നു. 1989ൽ ഗോവയിലും 1994ൽ സിക്കിമിലും 1999ലും 2003ലും അരുണാചലിലും സർക്കാരുകൾ വീണു.
എംപിമാരും എംഎൽഎമാരും വ്യാപകമായി കൂറുമാറ്റവും പാർട്ടി പിളർത്തലും നടത്തി. ചുരുക്കം ചിലർ മാത്രമാണ് അയോഗ്യരാക്കപ്പെട്ടത്.
ഇവയുടെയെല്ലാം വെളിച്ചത്തിൽ സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറായിരിക്കെ 2005ൽ നിയമം പാസാക്കപ്പെട്ടിട്ടു രണ്ടുപതിറ്റാണ്ട് ആയപ്പോൾ ഒരു പഠനം നടത്തുകയുണ്ടായി. ലോക്സഭാ സെക്രട്ടറി ജനറൽ ജി.സി. മൽഹോത്ര നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ "ആന്റി -ഡിഫക്ഷൻ ലോ ഇൻ ഇന്ത്യ ആൻഡ് ദ കോമൺവെൽത്ത്' എന്ന ഗ്രന്ഥം ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിട്ടുണ്ട്. 1196 പേജുകളുള്ള ഈ ഗ്രന്ഥത്തിൽ ഇന്ത്യ അടക്കം 39 രാജ്യങ്ങളിലെ അവസ്ഥ പഠനവിധേയമാക്കി.
കൂറുമാറ്റ നിരോധന നിയമം കാര്യമായ പ്രയോജനം ചെയ്യുന്നില്ല എന്നാണ് മൽഹോത്ര കണ്ടെത്തിയത്. നിയമനിർമാണ സഭകളെ അസ്ഥിരപ്പെടുത്തുന്ന കാലുമാറ്റങ്ങളിലും പിളർപ്പുകളിലും ലയനങ്ങളിലും മഹാഭൂരിപക്ഷവും ആശയപരമല്ലെന്നും മറിച്ച് സ്വാർഥലാഭത്തിനും അധികാരമോഹത്തിനും വേണ്ടിയുള്ളതാണെന്നും മൽഹോത്ര ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതൊരു സാമൂഹ്യതിന്മയായി കാണണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വേലിയേറ്റം വടക്കുകിഴക്ക്
2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയശേഷം കൂറുമാറ്റവും പാർട്ടി പിളരലും നിരവധി നടന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും നിരവധി എംഎൽഎമാരാണ് ബിജെപിയിലെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ബിജെപി രൂപം നൽകിയ നോർത്ത് ഇസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് ഇപ്പോൾ സമ്പൂർണ ആധിപത്യം നേടുകയും ചെയ്തു.
2014ൽ 60 അംഗ അരുണാചൽപ്രദേശ് നിയമസഭയിൽ 42 അംഗങ്ങളുമായാണ് കോൺഗ്രസ് ഭരണത്തിലേറിയത്. നബാം തുകി മുഖ്യമന്ത്രിയായി. എന്നാൽ, 2016 അവസാനിക്കുമ്പോൾ ഭരണം ബിജെപിയുടേതായി. കോൺഗ്രസിൽ അവശേഷിച്ചത് നബാം തുകി എംഎൽഎ മാത്രം. 2003ലും ഇവിടെ കൂറുമാറ്റത്തിലൂടെ ബിജെപി അധികാരം പിടിച്ചിരുന്നു. ആസാമിലും കൂറുമാറ്റത്തിലൂടെയാണ് ബിജെപി വളർന്നത്. 2015 ഓഗസ്റ്റ് 29നാണ് ഹിമന്ദ് ബിശ്വാസ് ശർമ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയത്. നവംബർ ഏഴിന് ഒമ്പത് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിലെത്തി. ഡിസംബർ 21ന് സ്പീക്കർ പ്രണാബ് കുമാർ ഗഗോയി ഇവരെ അയോഗ്യരാക്കി.
ത്രിപുരയിൽ തൃണമൂൽ എംഎൽഎമാരെ സ്വന്തമാക്കിക്കൊണ്ടാണ് ബിജെപി അധികാരത്തിലേക്കുള്ള വഴിതുറന്നത്. 2017 ഓഗസ്റ്റ് ഏഴിന് ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലെത്തി. ജൂലൈയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്ത് ഇവർ കൂറ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു,
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിജയിച്ച തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ബിജെപി ബംഗാളിൽ പോരാടുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ഒരു ജനപ്രതിനിധിക്ക് അവശ്യം വേണ്ട വിശ്വാസ്യത എന്ന മൂല്യത്തിന് യാതൊരു വിലയുമില്ലാതായിരിക്കുന്നുവെന്നാണ് അനുദിനം അരങ്ങേറുന്ന കൂറുമാറ്റങ്ങളും പിളർപ്പുകളും സൂചിപ്പിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ കർണാടകയിലും കൂറുമാറ്റം നടക്കുന്നത് അധികാരം പിടിക്കാനാണെങ്കിൽ തെലുങ്കാനയിൽ പ്രതിപക്ഷമേ വേണ്ട എന്ന നിലയിലാണ് കൂറുമാറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഗോവയിൽ ഭൂരിപക്ഷം കൂട്ടാനാണു പരിശ്രമം. എന്നാൽ ഇതെല്ലാം ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതും അഴിമതിയടക്കമുള്ള ദുഷ്പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നതുമാണ്. നിയമം നടപ്പാക്കേണ്ടവർ അധാർമികതയ്ക്കു വളംവയ്ക്കുമ്പോൾ കൂറുമാറ്റത്തിനും പിളർപ്പിനും എന്തു ഹീനമാർഗവും സ്വീകരിക്കപ്പെടുന്നു.
(തുടരും)
നിയമത്തിലെ വ്യവസ്ഥകൾ
ഏറെ പ്രതീക്ഷയോടെയാണു കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന നിയമമെന്നുവരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. നിയമത്തിന്റെ വിശദാംശങ്ങൾ ഇവയാണ്:
നിയമസഭയിലെയോ പാർലമെന്റിലെയോ ഒരംഗം താൻ അംഗമായ രാഷ്ട്രീയപാർട്ടിയിൽനിന്നു രാജിവച്ചാൽ അയോഗ്യനാകും.
സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതായ വിഷയങ്ങളിൽ തന്റെ പാർട്ടി നൽകുന്ന വിപ്പ് ലംഘിച്ച് പാർട്ടി തീരുമാനത്തിന് എതിരായി വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്താലും അയോഗ്യതയുണ്ടാകും. എന്നാൽ, വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചുകൊണ്ട് 15 ദിവസത്തിനുമുമ്പ് നോട്ടീസ് നൽകി അനുവാദം നേടിയാൽ അയോഗ്യതയുണ്ടാവില്ല.
സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കാം.
നോമിനേറ്റ് ചെയ്യപ്പെട്ട് എത്തുന്ന അംഗത്തിന് ആറുമാസത്തിനകം ഏതെങ്കിലും പാർട്ടിയിൽ ചേരാം. ആറുമാസം കഴിഞ്ഞാണ് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതെങ്കിൽ അയോഗ്യതയാകും.
പാർട്ടികളിലെ പിളർപ്പിനും ലയനത്തിനും മൂന്നിൽ ഒന്ന് അംഗങ്ങളുടെ പിന്തുണയുണ്ടാകണമെന്നായിരുന്നു 1985ൽ നിയമത്തിലെ വ്യവസ്ഥ. എന്നാൽ, 2003ലെ 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ പിളർപ്പിനും ലയനത്തിനും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം.
സ്പീക്കർക്ക് അല്ലെങ്കിൽ ചെയർമാനാണ് അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം. എന്നാൽ, സ്പീക്കർക്കോ ചെയർമാനോ എതിരേയാണു പരാതിയെങ്കിൽ സഭ തെരഞ്ഞെടുക്കുന്ന ഒരംഗത്തിനു പരാതി പരിഗണിച്ച് തീരുമാനമെടുക്കാം.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായാൽ സഭയിലെ അംഗത്വം നഷ്ടപ്പെടും. മന്ത്രിസ്ഥാനമോ മറ്റു സർക്കാർ പദവികളോ സ്വീകരിക്കാനാവില്ല. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.
നോക്കുകുത്തിയായി നിയമം -2 / സി.കെ. കുര്യാച്ചൻ
നോക്കുകുത്തിയായി നിയമം
10:24 PM Jul 11, 2019 | Deepika.com