ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചു ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഭാവി ഇന്ത്യയെ നിർണയിക്കുന്ന വിദ്യാഭ്യാസ രീതികളും ശൈലികളും നയമായി രൂപ്പപെടുന്പോൾ രാജ്യത്തെ ഓരോ പൗരനും അതേപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. 1964 ജൂലൈ 14 ന് ദൗലത് സിംഗ് കോത്താരി ചെയർമാനായി തുടങ്ങിയ കമ്മീഷനാണ് നമ്മൾ ഇതുവരെ പിന്തുടർന്നുവന്ന 10+2+3 വിദ്യാഭ്യാസ രീതി മുന്നോട്ടുവച്ചത്.
കേന്ദ്ര സർക്കാർ നിയമിച്ച ഡോ. കെ. കസ്തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ച കരട് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത് 5 +3 +3 +4 എന്ന വിദ്യാഭ്യാസ ശൈലിയാണ്. ആദ്യ അഞ്ചു വർഷങ്ങൾ അടിസ്ഥാന വിദ്യാഭ്യാസ സമയമായി മാറുന്നു. കുഞ്ഞുനാളിൽതന്നെ വിദ്യാഭ്യാസം നൽകുക എന്ന ആശയം നയരൂപീകരണത്തിൽ വ്യക്തമായി കാണാം. ഇതു പ്രായോഗികപഥത്തിലെത്തുമ്പോൾ കത്തോലിക്കാ വിദ്യാഭ്യാസ രീതികളിൽ കുഞ്ഞുനാളിലെ സന്യസ്തരും വൈദികരും അല്മായരും നൽകിക്കൊണ്ടിരുന്ന മൂല്യശിക്ഷണം ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമോ എന്ന ആശങ്കയുണ്ട്.
കുട്ടികളുടെ സർവതോമുഖമായ വളർച്ച ലക്ഷ്യംവയ്ക്കുന്നതായി പറയുന്ന പുതിയ നയങ്ങളിൽ പുറമേ തിളക്കം തോന്നിയാലും ഉള്ളിൽ ഒരുപാട് അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതിൽ പ്രധാനമാണ് രാഷ്ട്രീയ ശിക്ഷാ ആയോഗ് (ആർഎസ്എ) എന്ന സ്ഥിരം സംവിധാനം. ഈ കേന്ദ്രീകൃത സംവിധാനമാണ് ഭാവി ഇന്ത്യയുടെ മുഴുവൻ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും തലച്ചോറിനെ നിയന്ത്രിക്കുന്നത്. രാജ്യത്തിനുവേണ്ട വിദ്യാഭ്യാസ ദർശനങ്ങൾ നൽകുന്നത് ആർഎസ്എ വഴി ആയിരിക്കും എന്നാണു ഡ്രാഫ്റ്റിൽനിന്നു മനസിലാകുന്നത്. ആർഎസ്എയുടെ തലവൻ പ്രധാനമന്ത്രിയായിരിക്കും.
ഈ സ്ഥിരം സംവിധാനത്തിലെ 50 ശതമാനം ആളുകളും രാഷ്ട്രീയക്കാരാണ്. ബാക്കി പകുതി പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധരും. ആർഎസ്എയുടെ പിടിമുറുക്കത്തിൽ ചൈനയിലെപ്പോലെ ഏകാധിപത്യ ഭരണത്തിന് നമ്മുടെ കുഞ്ഞുങ്ങളുടെ മസ്തിഷ്കങ്ങൾ വിട്ടുകൊടുക്കേണ്ടിവരുന്ന അപകടമാണു തെളിയുന്നത്. വർഗീയത പറഞ്ഞു വോട്ടുപിടിക്കുന്ന നാട്ടിൽ ആർഎസ്എയിലെ ശക്തമായ രാഷ്ട്രീയ സാന്നിധ്യം ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ ഒരു വെല്ലുവിളിയാണ്. സമിതിയിലെ പകുതിയോളം വരുന്ന വിദ്യാഭ്യാസ വിദഗ്ധർക്ക് അധികാരവും രാഷ്ട്രീയ ശക്തിയുമില്ലാതെ എങ്ങനെ തീരുമാനങ്ങൾ എടുക്കാനും അതു പ്രാവർത്തികമാക്കാനും കഴിയും?
ആർഎസ്എ എന്ന സമിതിയുടെ സ്വയം ഭരണ അവകാശമാണ് ചർച്ച ചെയ്യേണ്ട പ്രധാന വസ്തുത. ഈ കാര്യത്തിൽ ശ്രദ്ധ പതിയാതിരുന്നാൽ ഭാവി ഇന്ത്യ തന്നെ അപകടത്തിലാകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങളെ വരുതിയിൽ നിർത്താനും ആർഎസ്എ വഴി നീക്കമുണ്ടാകുമെന്നു വ്യാഖ്യാനിക്കാൻ സാധിക്കും. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ഈ നയത്തിൽ മുഴുവനായും കാണുന്ന അവ്യക്തത വലിയ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് പ്രകാരം 52 കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കു സ്വന്തമായി തീരുമാനം എടുക്കാൻ അവകാശം ഉണ്ട്. അതിൽ 25 നന്പറിലാണ് വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള സ്വയംനിർണായ അധികാരം. വിദ്യാഭ്യാസം ഇന്ത്യ മുഴുവനും ഒരുപോലെയാക്കാൻ ആഗ്രഹിക്കാം, പക്ഷെ അത്യാവശ്യമല്ല എന്നാണ് ഭരണഘടന പറയുന്നത്. പക്ഷേ ആർഎസ്എ യുടെ രൂപീകരണത്തോടെ ഫെഡറൽ സംവിധാനത്തെ, ഒറ്റ ഇന്ത്യ ഒരേ മസ്തിഷ്കങ്ങൾ എന്ന നിലയിലേക്ക് എത്തിക്കാനുള്ള ശ്രമമാണു നടക്കുക എന്നു വേണം കരുതാൻ.
ടിബറ്റ് കീഴടക്കിയ കമ്യൂണിസ്റ്റ് ചൈന ഇന്ന് ടിബറ്റുകാരുടെ സംസ്കാരത്തിന് പകരം റീ സ്കൂളിംഗ് വഴി ചൈനയുടെ സംസ്കാരം കുത്തിനിറയ്ക്കുകയാണ്. ടിബറ്റിലെ മുഴുവൻ സ്കൂളുകളിലും ചൈനയുടെ കേന്ദ്രീയ ഏജൻസിയാണ് അജൻഡ നടപ്പിലാക്കുന്നത്. ഇന്ത്യയിലും ആർഎസ്എയുടെ രൂപീകരണത്തോടെ ചൈനീസ് മോഡൽ കേന്ദ്രീയ വിദ്യാഭ്യാസ ഏകീകരണം സംഭവിക്കില്ല എന്നാരുകണ്ടു.
ഒരു രാജ്യത്തെ പുരോഗതിയിലേക്കു നയിക്കേണ്ടത് അതിലെ അറിവുകൊണ്ടു പ്രബുദ്ധരായ ജനങ്ങളാണ്. അവരിൽനിന്നാണ് നല്ല ഭരണാധികാരികൾ വരേണ്ടത്. ഉത്തരേന്ത്യയിൽ പശുവിനെ കൊന്നു എന്നാരോപിച്ചു ദലിതരെ തല്ലിക്കൊല്ലുന്പോൾ കൊലപാതകിയെ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിന് എങ്ങനെ വിദ്യാഭ്യാസത്തെ മനസിലാക്കാനാകും? ഇന്നും സാമൂഹികമായി ഉന്നത നിലവാരം ആർജിക്കാനോ ജാതി സന്പ്രദായങ്ങളെ ഭേദിക്കാനോ സാധിക്കാത്ത നമ്മുടെ രാജ്യത്തിന് ആർഎസ്എയുടെ രൂപീകരണം പ്രശ്നമാകുമെന്നതിൽ സംശയമില്ല. നാനാത്വത്തിൽ ഏകത്വം എന്ന പ്രമാണത്തിൽ വിശ്വസിക്കുന്ന എല്ലാ ഭാരതീയരും ഇതിനെതിരേ പ്രതികരിക്കേണ്ടതുണ്ട്.
ഫാ. രാജീവ് പാലക്കശേരി
രാഷ്ട്രീയ ശിക്ഷാ ആയോഗും അധികാരദാഹവും
10:54 PM Jul 10, 2019 | Deepika.com