വ്യാപാരത്തിന്റെയും വികസനത്തിന്റെയും മാതൃകയായി പലരും വാഴ്ത്തുന്ന ഹോങ്കോംഗ് പ്രക്ഷോഭത്തീയിൽ തിളച്ചുമറിയുകയാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 22 വർഷം മുന്പ് ചൈനയിൽ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ ഹോങ്കോംഗ് നിവാസികൾക്കു ലഭിച്ച ഉറപ്പ് “ഒരു രാജ്യം, രണ്ട് വ്യവസ്ഥിതി’’ എന്നതായിരുന്നു . എന്നാൽ, ഒറ്റ രാഷ്ട്രം ഒറ്റ വ്യവസ്ഥിതി എന്ന നയം തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ് ഇപ്പോൾ കമ്യൂണിസ്റ്റ് ചൈന ചെയ്തുവരുന്നതെന്നു പ്രക്ഷോഭകാരികൾ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രത്യേക സാന്പത്തിക മേഖല, ഏഷ്യയിലെതന്നെ ഏറ്റവും ശക്തമായ ഓഹരിവിപണി, ലോക വ്യാപാരത്തിലുള്ള പ്രത്യേക ഇടം എന്നിവ മൂലം ഏറെ പ്രാധാന്യമുള്ള നഗരമാണു ഹോങ്കോംഗ്. അവിടെയുണ്ടാകുന്ന ചെറു അസ്ഥിരതകൾപോലും ലോകവിപണിയിൽ പ്രതിഫലിക്കും. പ്രക്ഷോഭം തെരുവുകൾ പിന്നിട്ട് ഹോങ്കോംഗ് പാർലമെന്റിന് അകത്തുവരെയെത്തി. പ്രക്ഷോഭകാരികൾ പാർലമെന്റ് ഹാളിനകത്തു കയറി കൂടുതൽ ജനാധിപത്യവും കൂടുതൽ സ്വാതന്ത്ര്യവും വേണമെന്ന് എഴുതിവയ്ക്കുന്നതിലേക്കു കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
കുറ്റവാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഹോങ്കോംഗിനെയുംകൂടി ചൈന ഉൾപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് ഒരു കാരണം. കമ്യൂണിസ്റ്റ് ചൈനയുടെ പാവയായ കാരി ലാം എന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഇപ്പോൾ അവിടത്തെ ഭരണാധികാരി. 50 വർഷത്തേക്ക് പ്രത്യേക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊണ്ടാണു ബ്രിട്ടനിൽനിന്നു ഹോങ്കോംഗിനെ ചൈന സ്വന്തമാക്കിയത്. എന്നാൽ, പ്രത്യേക അവകാശങ്ങളെല്ലാം നാൾക്കുനാൾ ചൈന കവരുകയാണെന്നു ഹോങ്കോംഗ് നിവാസികൾ പറയുന്നു.
1989-ൽ നടന്ന ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ 30-ാം വാർഷികം ഇക്കൊല്ലമാണ്. ഈയവസരത്തിൽ ഹോങ്കോംഗ് പ്രക്ഷോഭകരെ അടിച്ചമർത്തുന്ന തിരക്കിലാണു ചൈനീസ് ഭരണാധികാരികൾ. 1989-ൽ പരമോന്നത നേതാവ് ഡെംഗ് സിയോ പിംഗാണ് ടിയാനൻമെൻ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടതെങ്കിൽ പരമോന്നത നേതാവ് ഇപ്പോൾ വേറെയാണ് എന്ന വ്യത്യാസമേയുള്ളു.
1997-ൽ ചൈനീസ് ജിഡിപിയുടെ 16 ശതമാനം വന്നിരുന്നത് ഹോങ്കോംഗിൽനിന്നാണ്. എന്നാൽ, ചൈന സ്വീകരിച്ച തുറന്നവാതിൽ സമീപനംമൂലം ഇപ്പോൾ ജിഡിപിയുടെ രണ്ടുശതമാനം മാത്രമേ ഹോങ്കോംഗിൽനിന്നു വരാനുള്ളു. അതുകൊണ്ട് ആ നഗരത്തിനു പ്രത്യേക പരിഗണന ഇനി വേണ്ടെന്ന ചിന്താഗതി കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്.
80 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന, അതീവ ജനസാന്ദ്രതയുള്ള ഹോങ്കോംഗ് നഗരത്തിൽ 20 ലക്ഷത്തിലേറെ പേർ പ്രക്ഷോഭപരിപാടികളുമായി സഹകരിക്കുന്നു. സ്വയംഭരണം തങ്ങൾ ഉറപ്പുവരുത്തുമെന്ന് അവർ ആണയിട്ടു പറയുന്നു. 2014-ൽ നഗരചത്വരത്തെ പ്രക്ഷോഭകർ പ്രതീകാത്മകമായി പിടിച്ചെടുത്തിരുന്നു. കത്തുന്ന ചൂടിനെ കുടകൾകൊണ്ടു പ്രതിരോധിച്ച് ജനങ്ങൾ ചൈനീസ് വ്യാളിയെ അന്നു ഫലപ്രദമായി പ്രതിരോധിച്ചു.
155 വർഷത്തെ ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിച്ചുകൊണ്ടാണ് 1997-ൽ കിഴക്കൻ ചൈനാ കടൽത്തീരത്തുള്ള ഹോങ്കോംഗ് ചൈനയുടെ ഭാഗമായിത്തീർന്നത്. 1984-ൽ ചൈനയും ബ്രിട്ടനും തമ്മിലുള്ള ഉടന്പടിപ്രകാരം അടുത്ത 50 വർഷത്തേക്ക് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയായിരിക്കും ഹോങ്കോംഗ് എന്നായിരുന്നു വ്യവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തും, പ്രതിരോധവും വിദേശകാര്യ നയങ്ങളും മാത്രമായിരിക്കും ചൈന നിശ്ചയിക്കുക എന്നിങ്ങനെയും വ്യവസ്ഥകളുണ്ടായിരുന്നു. ഈ വ്യവസ്ഥകളാണ് ഇപ്പോൾ കമ്യൂണിസ്റ്റ് ചൈന അട്ടിമറിച്ചതെന്നാണു പ്രക്ഷോഭകാരികളുടെ വാദം.
ലോകത്തിലെതന്നെ ഏറ്റവും സമാധാനമുള്ള നഗരമെന്ന് ഒരുകാലത്തു ഖ്യാതിയുണ്ടായിരുന്ന ഹോങ്കോംഗ് ഇപ്പോൾ പ്രക്ഷോഭങ്ങൾകൊണ്ടു വലയുകയാണ്. ലണ്ടനും ന്യൂയോർക്കും കഴിഞ്ഞാൽ നിക്ഷേപകരുടെ ഇഷ്ടസ്വർഗം ഹോങ്കോംഗാണ്. താരതമ്യേന കുറഞ്ഞ നികുതി, സ്വതന്ത്രവ്യാപാരം എന്നിവയാലെല്ലാം അനുഗ്രഹീതമായ ഹോങ്കോംഗിന്റെ കറൻസിക്ക് ഇപ്പോൾ മൂല്യശോഷണം നേരിടുന്നതുംആശങ്കയുണർത്തുന്നതാണ്.
ഭൂമിശാസ്ത്രപരമായി കിഴക്കൻ ചൈനാകടലിനും പേൾ നദിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഹോങ്കോംഗിലെ ജനങ്ങളിൽ 93 ശതമാനവും ചൈനീസ് വംശജരാണ്. കമ്യൂണിസ്റ്റ് ചൈന അതിന്റെ 70-ാം വർഷത്തിലേക്കു കടന്നിരിക്കുന്നു. ഹോങ്കോംഗ് ഒരു തീപ്പന്തമായി മാറിയാൽ നഷ്ടം സംഭവിക്കുക ചൈനയ്ക്ക് മാത്രമല്ല ലോകത്തിലെ മൂലധന നിക്ഷേപകർക്ക് ഒന്നാകെയാകും.
ഡോ. സന്തോഷ് വേരനാനി
ഹോങ്കോംഗിന്റെ ധർമസങ്കടങ്ങൾ
11:02 PM Jul 09, 2019 | Deepika.com