സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കർണാടകയിൽ ഇങ്ങനെ ഇത് എത്രനാൾ? ആർക്കും ഒരു നിശ്ചയവുമില്ല. സഖ്യ സർക്കാരിന്റെ ഭാവി ഇന്നോ നാളെയോ എന്ന നിലയിലാണ്. തട്ടിയും മുട്ടിയും തപ്പിത്തടഞ്ഞും 14 മാസമാകുമ്പോഴും പ്രതിസന്ധി ഒഴിഞ്ഞ ഒരുദിനംപോലുമുണ്ടായിട്ടില്ല. നിലനില്പിന്റെ അപകടം ഒഴിവാക്കാനല്ലാതെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരിക്കാൻ സമയമില്ല. കർണാടകപോലെ താരതമ്യേന വലിയൊരു സംസ്ഥാനത്തിന് ഇതുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ രാഷ്ട്രീയക്കാർക്കു വിഷയമേ അല്ലല്ലോ.
2018 മേയ് 15ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തുടങ്ങിയ രാഷ്ട്രീയക്കളികളും അന്തർനാടകങ്ങളും ഇപ്പോഴും തുടരുകയാണ്. സുപ്രീം കോടതിയുടെ പാതിരാ സിറ്റിംഗിലെ വിധിയുടെ ഫലമായി 55 മണിക്കൂറുകൾകൊണ്ടു മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന യെദിയൂരപ്പ അപ്പോൾമുതൽ സ്വപ്നംകാണുന്നതാണ് തിരിച്ചുവരവ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചതായും അദ്ദേഹം കണക്കുകൂട്ടുന്നു. തന്റെ പൊളിറ്റിക്കൽ കരിയറിലെ അവസാന ലാപ്പിലാണ് യെദിയൂരപ്പ. അതിനാൽത്തന്നെ ഇനിയും കാത്തിരിക്കാൻ വയ്യ. ഇക്കുറി സ്വപ്നം പൂവണിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
എന്നാൽ, വളരെ പണിപ്പെട്ട് സൃഷ്ടിച്ചെടുത്ത സർക്കാരിനെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഡി.കെ. ശിവകുമാർ എന്ന ട്രബിൾ ഷൂട്ടർക്കു മുന്നിൽ ഓരോ തവണയും പരാജയപ്പെട്ട യെദിയൂരപ്പ ഇപ്പോൾ മൂന്നാംവട്ടമാണ് താമര വിരിയിക്കാൻ കരുക്കൾ നീക്കിയിരിക്കുന്നത്. കോൺഗ്രസ് പാളയത്തിൽ കടന്നുകയറി മുതിർന്ന നേതാക്കളായ രമേഷ് ജാർക്കിഹോളിയേയും രാമലിംഗ റെഡ്ഡിയേയും അടക്കം വശത്താക്കിയിരിക്കുന്നു. ഇടഞ്ഞുനിൽക്കുന്നവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും മന്ത്രിസ്ഥാനമടക്കം നൽകാൻ സഖ്യസർക്കാരിലെ മന്ത്രിമാരെയെല്ലാം രാജിവയ്പ്പിക്കാനും കോണ്ഗ്രസ്- ദൾ നേതൃത്വത്തിനു കഴിഞ്ഞു.
എന്നാൽ, ഇതുകൊണ്ടൊന്നും പ്രതിസന്ധി തീർന്നുവെന്നു കരുതാനാവില്ല. ബജറ്റ് പാസാക്കുന്നതിനടക്കം 12ന് നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിനുമുമ്പ് പ്രശ്നം തീർന്നില്ലെങ്കിൽ ഇപ്പോഴത്തെ നിലയിൽ സർക്കാർ തകരും.
ഓപ്പറേഷൻ ലോട്ടസ് -03
നിയമസഭയുടെ അംഗബലം തങ്ങൾക്ക് അനുകൂലമാക്കി കുറച്ചെടുക്കുക എന്നതാണ് ഇപ്പോഴത്തെ ബിജെപി തന്ത്രം. 224 അംഗ സഭയിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് സ്പീക്കറടക്കം 118 പേരുടെ പിന്തുണയിണ്ട്. ബിജെപിക്കു രണ്ടു സ്വതന്ത്രരുടെയടക്കം 106 പേരുടെ പിൻബലമാണുള്ളത്. അതിനാൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലെ 14 പേരെ രാജിവയ്പ്പിച്ച് സഭയുടെ അംഗബലം 210 ആക്കുകവഴി തങ്ങളുടെ അക്കൗണ്ടിലെ 106 മതി കേവലഭൂരിപക്ഷത്തിന് എന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഓപറേഷൻ ലോട്ടസ് -03. ഇതാണ് ഇപ്പോൾ അരങ്ങുതകർക്കുന്നത്. രാജിവയ്ക്കുന്നവർക്ക് മന്ത്രിസ്ഥാനമടക്കം വാഗ്ദാനങ്ങൾ പലതാണ്. പിന്നീട് ജയ്പ്പിച്ച് സഭയിലെത്തിക്കുമെന്ന ഉറപ്പുമുണ്ട്.
കുമാരസ്വാമി സർക്കാർ അധികാരമേറ്റ ആറാം ദിവസംതന്നെ യെദിയൂരപ്പ ആദ്യപരിശ്രമം നടത്തിയിരുന്നു. പിന്നീട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റുകൂടി സ്വന്തമാക്കിയതോടെ അടുത്ത കരുനീക്കം ആരംഭിച്ചു. എന്നാൽ, കേന്ദ്രമന്ത്രിസഭാ രൂപീകരണവും പാർലമെന്റ് സമ്മേളനവും ബജറ്റുമെല്ലാമായി കേന്ദ്രനേതൃത്വം തിരക്കിലായതിനാലാണ് അല്പം വൈകിയത്.
സഖ്യസർക്കാർ എന്നും കുഴപ്പത്തിൽ
മൂന്നു പാർട്ടികളിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയമാണ് കർണാടകയിലേത്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പ് ഫലമുണ്ടായാൽ സഖ്യസർക്കാർ രൂപീകരിക്കാൻ മൂന്നു കൂട്ടർക്കും മടിയുമില്ല. ബിജെപിയോടും കോൺഗ്രസിനോടും കൂട്ടുകൂടിയിട്ടുണ്ട് ജെഡിഎസ്. 2004ലെ പന്ത്രണ്ടാം നിയമസഭയിൽ ആർക്കും ഭരിപക്ഷം ഇല്ലാതായതിനെത്തുടർന്ന് ജെഡിഎസ് പിന്തുണയോടെ കോൺഗ്രസിലെ ധരംസിംഗ് മന്ത്രിസഭ രൂപീകരിച്ചു. എന്നാൽ ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ രണ്ടുവർഷത്തിനുള്ളിൽ സർക്കാർ വീണു. തുടർന്ന് ബിജെപി പിന്തുണയോടെ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി. ബി. എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായിരുന്നു. 20 മാസം കഴിഞ്ഞ് ബിജെപിക്ക് മുഖ്യമന്ത്രിപദം നൽകാമെന്ന കരാറിലായിരുന്നു സഖ്യരൂപീകരണം. എന്നാൽ, കുമാരസ്വാമി വാക്കുപാലിച്ചില്ല.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത യെദിയൂരപ്പയ്ക്ക് കേവലഭൂരിപക്ഷമില്ലാതെ രാജിവയ്ക്കേണ്ടിവന്നു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുകയായിരുന്നു. പിന്നീട് കഴിഞ്ഞ വർഷമാണ് സഖ്യസർക്കാർ രൂപപ്പെട്ടത്. ഈ സർക്കാരാണ് ഇപ്പോൾ ആടിയുലയുന്നത്.
15 സഭകളിൽ 31 മന്ത്രിസഭകൾ
1952 ജൂൺ 18ന് ആദ്യ നിയമസഭ നിലവിൽവന്നതു മുതൽ 2018 മേയ് 16ന് നിലവിലുള്ള പതിനഞ്ചാം സഭ രൂപംകൊണ്ടതുവരെ 31 മന്ത്രിസഭകളാണ് കർണാടകയിൽ ഭരണം നടത്തിയിരിക്കുന്നത്. ഒരു നിയമസഭാ കാലവധിയിൽ ഒറ്റയ്ക്ക് മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളത് കേവലം നാലു പേർ മാത്രം. അതിൽ എസ്. എം. കൃഷ്ണയും സിദ്ധരാമയ്യയുമാണ് പിരിച്ചുവിടപ്പെടാത്ത സഭയുടെ കാലാവധി പൂർത്തിയാക്കിയത്. രാമകൃഷ്ണ ഹെഗ്ഡെ മാത്രം മുഖ്യമന്ത്രിയായ ഏഴാം സഭയുടെ കാലാവധി 1983 ജൂലൈ 24 മുതൽ 1985 ജനുവരി രണ്ടുവരെ മാത്രമായിരുന്നു. അഞ്ചാം അസംബ്ലിയിൽ ഡി. ദേവരാജ് അരശ് മന്ത്രിസഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒന്നാം നിയമസഭയിൽ നാലു മന്ത്രിസഭകളുണ്ടായി. കെ.സി. റഡ്ഡി, കെൻഗൽ ഹനുമന്തയ്യ, കഡിഡൽ മഞ്ചപ്പ, എസ്. നിജലിംഗപ്പ എന്നിവരായിരുന്നു മുഖ്യമന്ത്രിമാർ. ഒമ്പത്, 12, 13 നിയമസഭകളിൽ മൂന്നു മുഖ്യമന്ത്രിമാർ വീതം മന്ത്രിസഭ രൂപീകരിച്ചു. ഇപ്പോഴത്തേതടക്കം ഏഴു സഭകളിൽ രണ്ടു മുഖ്യമന്ത്രിമാരാണ് ഉണ്ടായിരിക്കുന്നത്. ഈ സഭയിൽ ഇനി വേറെയും മുഖ്യമന്ത്രിമാരുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വരണ്ടുണങ്ങുമ്പോൾ അധികാര വടംവലി
സംസ്ഥാനത്തെ പിടിച്ചുലച്ചിരിക്കുന്ന അതിരൂക്ഷമായ വരൾച്ചയിൽ ജനജീവിതം ദുസ്സഹമായിരിക്കുമ്പോഴാണ് ഭരണാധികാരികൾ അധികാരം തട്ടിയെടുക്കാനും നിലനിർത്താനുമുള്ള പൊറാട്ടുനാടകങ്ങളിൽ അഭിരമിക്കുന്നത്. സംസ്ഥാനത്തിന്റെ 88.6 ശതമാനം പ്രദേശങ്ങളും വരൾച്ചബാധിതമാണ്. 176 താലൂക്കുകളിൽ 156ഉം വരൾച്ചബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പോറ്റാനാവാത്തതിനാൽ കർഷകർ തങ്ങളുടെ കന്നുകാലികളെ ഉപേക്ഷിക്കുന്നത് നിത്യസംഭവമായിരിക്കുന്നു.
വരൾച്ചബാധിത മേഖലയിൽ കന്നുകാലികളെ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തി എന്ന പരാതിയിൽ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കന്നുകാലികൾക്ക് വേണ്ടത്ര ക്യാമ്പുകൾ തുറന്നില്ലെന്നും ആവശ്യത്തിന് തീറ്റ ലഭ്യമാക്കുന്നില്ലെന്നുമാണ് പരാതി. മഹാരാഷ്ട്രയിൽ 1500 ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും കർണാടകയിൽ 27 ക്യാമ്പുകൾ മാത്രമാണ് തുറന്നതെന്നുമാണ് പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യം വിശദീകരിക്കാനാണ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വികസനപ്രവർത്തനങ്ങളും മന്ദീഭവിച്ചിരിക്കുന്നു. 14 മാസങ്ങൾ ഇതുവരെ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയും ഭരണം സുഗമമാകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. ഭരണമാറ്റമുണ്ടായാലും അവസ്ഥ മെച്ചപ്പെടുമെന്നു കരുതാനും വയ്യ.
കർണാടകയുടെ ദുരന്തം
12:25 AM Jul 09, 2019 | Deepika.com