ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
2014-നേക്കാൾ തകർന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്നു കോൺഗ്രസ്. കേന്ദ്രത്തിൽ ചുരുങ്ങിയപക്ഷം അധികാരം പങ്കിടാനെങ്കിലും കഴിയുമെന്നു കരുതിയ പാർട്ടി ഇന്നു നേതാവിനെ തേടുകയാണ്. അതേസമയം, ശക്തമായ സംഘപരിവാറിന്റെ പിന്തുണയുള്ള ബിജെപി അധികാരം കൈയാളുന്നു എന്നുമാത്രമല്ല സർക്കാർ സംവിധാനങ്ങളും സ്ഥാപനങ്ങളുമെല്ലാം അവരുടെ നിയന്ത്രണത്തിലുമാണ്. അവയിൽ പലതിനെയും ബിജെപി ദുരുപയോഗിക്കുന്നതായി കോൺഗ്രസ് സംശയിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നു. ചരിത്രപശ്ചാത്തലമുള്ള കോൺഗ്രസ്, രാഹുൽ ഗാന്ധി നേതൃസ്ഥാനത്തുനിന്നു മാറിയതോടെ എങ്ങോട്ടുപോകണമെന്നറിയാതെ ഉഴലുന്നത് കഴിഞ്ഞ ഏതാനും ആഴ്ചയായി നാം കാണുന്നു.
ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും ഇപ്പോഴും നെഹ്റു-ഗാന്ധി കുടുംബത്തെയാണു മാർഗനിർദേശങ്ങൾക്കായി നോക്കുന്നത് എന്നതാണു വസ്തുത. നെഹ്റു കുടുംബത്തിൽനിന്ന് ഒരാളില്ലെങ്കിൽ അവർ നിർദേശിക്കുന്ന ഒരാളെങ്കിലും നേതൃത്വത്തിൽ വരണം. പതിറ്റാണ്ടുകളായി നെഹ്റു കുടുംബത്തിനുവേണ്ടി മുദ്രാവാക്യങ്ങൾ വിളിച്ചവരാണവർ. പാർട്ടിയുടെ നയങ്ങൾ സംബന്ധിച്ചോ നേതാവിനെ തെരഞ്ഞെടുക്കുന്നതിലോ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും തങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ഒരിക്കലും വിനിയോഗിച്ചിട്ടില്ല എന്നതാണു ശരി.
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പിന്റെ അഭാവം എണ്ണയിട്ടതുപോലെ ചലിച്ചിരുന്ന സംഘടനായന്ത്രത്തെയും മധ്യനിര നേതാക്കളെയും ഇല്ലാതാക്കി. ന്യൂഡൽഹി ആസ്ഥാനമായുള്ള ഹൈക്കമാൻഡ് ഡിസിസി തലത്തിലുള്ള നേതാക്കളെപ്പോലും നാമനിർദേശം ചെയ്യാൻ തുടങ്ങിയതോടെ സംഘടന നിർജീവമാകുകയും തെരഞ്ഞെടുപ്പുകാലത്തുപോലും അതു ചലിക്കാതാവുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നടത്തിയതു ദിവസക്കൂലിക്കാരെ വച്ചാണ്. സ്തുതിപാടകർക്കും പാദസേവകർക്കും മാത്രമേ പാർട്ടിയിൽ സ്ഥാനങ്ങളും സ്ഥാനാർഥിത്വവും കിട്ടൂവെന്നു സാധാരണ പ്രവർത്തകരും ഇടത്തരം നേതാക്കളും മനസിലാക്കിയിട്ടുണ്ട്.
മഹാത്മാഗാന്ധിയെപ്പോലുളള ഉന്നതനേതാക്കളുടെ ആശയങ്ങളും ആദർശങ്ങളും പ്രവൃത്തിപഥത്തിലെത്തിച്ച മഹത്തായ ചരിത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. എന്നാൽ, കുറേ വർഷങ്ങളായി പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതകൾ അയഞ്ഞുപോവുകയും സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നമനത്തിനും പാവപ്പെട്ടവരുടെ അഭിവൃദ്ധിക്കുംവേണ്ടി സേവനം ചെയ്യാനുള്ള അതിന്റെ ത്യാഗസന്നദ്ധതയിൽ വെള്ളം ചേർക്കപ്പെടുകയും ചെയ്തു. മതേതരത്വത്തോടുള്ള പാർട്ടിയുടെ പ്രതിജ്ഞാബദ്ധതപോലും നേർപ്പിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഓരോ തവണ തെരഞ്ഞെടുപ്പു വരുന്പോഴും ബിജെപിയുടെ തന്ത്രജ്ഞനായ നേതാവ് സ്ഥാനാർഥികളെയും പ്രവർത്തകരെയും കണ്ടെത്താൻ കോൺഗ്രസിനെ ഒരു റിക്രൂട്ടിംഗ് മൈതാനമാക്കി.
രാഹുലിന്റെ തുറന്നുപറച്ചിൽ
കോൺഗ്രസ് പ്രവർത്തകർക്കെഴുതിയ തുറന്ന കത്തിൽ രാഹുൽ ഗാന്ധിപോലും ഇതേപ്പറ്റി വിലപിച്ചു: പ്രധാനമന്ത്രിയോടും ആർഎസ്എസിനോടും അവർ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും ഞാൻ എന്റെ സർവശക്തിയുമെടുത്തു പൊരുതി. ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ടാണ് ഞാനങ്ങനെ പൊരുതിയത്. ഇന്ത്യയെ പടുത്തുയർത്തിയ സ്ഥാപനങ്ങളെ പ്രതിരോധിക്കാനായിരുന്നു എന്റെ പോരാട്ടം. ചിലപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. എങ്കിലും ഞാൻ അതിൽ അഭിമാനിക്കുന്നു.
സംഘപരിവാറിനോടു തുറന്ന മനസോടെ ഏറ്റുമുട്ടാനും അതിൽ പാർട്ടി പ്രസിഡന്റിനൊപ്പം നിൽക്കാനും കോൺഗ്രസിൽ പലരും തയാറായിരുന്നില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. ബന്ധുക്കൾക്കു സ്ഥാനാർഥിത്വം കിട്ടാനായി നേതൃത്വത്തിൽ സമ്മർദം ചെലുത്തിയ നിരവധി കോൺഗ്രസ് നേതാക്കളുണ്ടെന്ന കാര്യം നമുക്കറിയാം. ഹിന്ദി ബെൽറ്റിലും ഡൽഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും ബിജെപിവിരുദ്ധ ശക്തികളെ ഒന്നിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ പരാജയപ്പെടുത്തിയവരും കോൺഗ്രസിലുണ്ട്. കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്നു പലരും ബിജെപിയിലേക്കു പോയി. മറ്റു ചില സംസ്ഥാനങ്ങളിലും ബിജെപിയിലേക്കു പോയ നേതാക്കളുണ്ട്. നെഹ്റു-ഗാന്ധി കുടുംബത്തിൽപ്പെട്ടവർക്കുപോലും കോൺഗ്രസിലെ ആൾക്കൂട്ടത്തെ ഒരുമിപ്പിച്ചു നിർത്തിക്കൊണ്ടുപോകാൻ എളുപ്പമല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
രാജ്യത്തെ അപകടകരമായ രാഷ്ട്രീയ സ്ഥിതിയിലേക്കും രാഹുൽ വിരൽചൂണ്ടുന്നു. പാർട്ടി പ്രവർത്തകർക്കുള്ള തുറന്ന കത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: 2019-ലെ തെരഞ്ഞെടുപ്പിൽ നമ്മൾ പോരാടിയത് ഒരു രാഷ്ട്രീയ പാർട്ടിയോടല്ല, ഇന്ത്യാ ഗവൺമെന്റിന്റെ ഭരണസംവിധാനം മുഴുവനോടുമാണ്. സർക്കാരിന്റെ എല്ലാ സ്ഥാപനത്തെയും പ്രതിപക്ഷത്തിനെതിരേ തിരിച്ചുവിട്ടു. നമ്മൾ ഒരിക്കൽ കാത്തുപരിപാലിച്ച സ്ഥാപന നിഷ്പക്ഷത ഇന്ത്യയിൽ ഇപ്പോൾ നിലനില്ക്കുന്നില്ല എന്നു വ്യക്തമായിരിക്കുന്നു.
രാജ്യത്തിന്റെ സ്ഥാപന സംവിധാനങ്ങളെയെല്ലാം പിടിച്ചടക്കുക എന്ന ആർഎസ്എസിന്റെ പ്രഖ്യാപിതലക്ഷ്യം ഇപ്പോൾ പൂർണമായി സാധിതമായിട്ടുണ്ട്. നമ്മുടെ ജനാധിപത്യത്തിന് അടിസ്ഥാനപരമായിത്തന്നെ ദൗർബല്യം സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാവി നിർണയിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽനിന്ന് തെരഞ്ഞെടുപ്പുകൾ ഇനി വെറുമൊരു ചടങ്ങായി മാറും എന്നതാണ് യഥാർഥ അപകടം.
ഇതു ശരിയാവുകയോ അല്ലാതിരിക്കുകയോ ചെയ്യാം. പക്ഷേ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റിൽനിന്നുള്ള ഇത്തരമൊരു മുന്നറിയിപ്പ് അവഗണിക്കാനാവില്ല. രാഹുലിന്റെ നിർദേശം ഇതാണ്: നമ്മുടെ സ്ഥാപനങ്ങളെ തിരിച്ചുപിടിച്ചു ശുദ്ധീകരിക്കണമെങ്കിൽ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിന്നു ശ്രമിക്കണം. അതിനുള്ള ഉപകരണം കോൺഗ്രസ് പാർട്ടിയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അജയ്യമായിത്തീർന്ന ബിജെപിയെ നേരിടാൻ കോൺഗ്രസിന് അതിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യമാവില്ലെന്നാണു രാഹുൽ കരുതുന്നത്. തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവയ്ക്കുന്ന തനിക്ക് ഇനി കോൺഗ്രസിനെ നയിക്കാൻ സാധിക്കില്ല. എന്നാൽ, ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ അതിന്റെ പഴയകാല പ്രതാപങ്ങളിലേക്കു തിരിച്ചുകൊണ്ടുപോകാനുള്ള പരിശ്രമങ്ങളിൽ അദ്ദേഹവും കൂടെയുണ്ടാവും. പരാജയത്തിന് ഉത്തരവാദികളായ വേറെയും ആളുകളുണ്ട്. അവരും ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവച്ചൊഴിയണം.
സന്പൂർണ പുനഃസംഘടന വേണം
മറ്റു വാക്കുകളിൽ പറഞ്ഞാൽ, കോൺഗ്രസിനു തീർത്തും പുതിയ ഒരു നേതൃത്വം ഉണ്ടാവണം. ആ നേതൃത്വം നെഹ്റു-ഗാന്ധി കുടുംബവുമായി അടുത്തു പ്രവർത്തിക്കണം. പക്ഷേ പാർട്ടി സന്പൂർണമായി പുനഃസംഘടിപ്പിക്കണം. അധികാരമോഹം ബലികഴിക്കുകയും ആഴത്തിലുള്ള ഒരു പ്രത്യയശാസ്ത്രയുദ്ധമാണു തങ്ങൾ നടത്തുന്നതെന്നു ബോധ്യപ്പെടുകയും ചെയ്യാതെ ശക്തരായ പ്രതിയോഗികളെ നേരിടാനാവില്ല എന്നതാണു പാർട്ടി പ്രവർത്തകർ ഓർക്കേണ്ട ഒരു കാര്യം. മറ്റു വാക്കിൽ പറഞ്ഞാൽ കോൺഗ്രസ് പ്രവർത്തകരെ നയിക്കേണ്ടതു പാർട്ടി കാത്തുസൂക്ഷിച്ച മൂല്യങ്ങളും എന്തും ത്യജിക്കാനുള്ള സന്നദ്ധതയുമാണ്. പ്രതിജ്ഞാബദ്ധതയുള്ള ഒരു രാഷ്ട്രീയശക്തിക്കു മാത്രമേ സംഘപരിവാറിനെ അതിന്റെ ഇന്നത്തെ രൂപത്തിൽ നേരിടാൻ കഴിയൂ.
രാഹുലിന്റെ നിർദേശങ്ങളോടു പാർട്ടിയുടെ പ്രതികരണം എന്താണെന്നും മുതിർന്ന നേതാക്കൾ എങ്ങനെയാണ് അതിനോടു പ്രതികരിക്കുന്നതെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്. ഏതായാലും രാഹുൽ പറയുന്നതിൽ കാര്യമുണ്ട്. അച്ചടക്കവും പ്രതിബദ്ധതയും ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനു മുന്നോട്ടുപോകാനാവില്ല. പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം നല്കണം. എന്നാൽ, പാർട്ടിയെ ഇന്നത്തെ നിർജീവാവസ്ഥയിലേക്കു തള്ളിവിട്ട വൃദ്ധനേതാക്കൾ പുതുതലമുറയ്ക്കു വഴിമാറിക്കൊടുക്കാൻ തയാറല്ല. അവർ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി യജമാനന്മാരെ മാറാൻ തയാറുമാണ്. അമിത് ഷായും കൂട്ടരും അതു നന്നായി പ്രയോജനപ്പെടുത്തുന്നുമുണ്ട്.
കോൺഗ്രസ് പാർട്ടി നിലനില്ക്കണമെങ്കിൽ തന്നെ സമൂലമായ ഒരു മാറ്റം ആവശ്യമാണ്. പാർട്ടിയെ ആരു മാറ്റും, ആരു നയിക്കും എന്നൊന്നും ആർക്കും അറിയില്ല. എന്നാൽ, കോൺഗ്രസിന് ഇപ്പോഴും രാജ്യത്തെന്പാടും അനുയായികളുണ്ട് എന്നതൊരു വസ്തുതയാണ്. അവരിൽ ചിലരെങ്കിലം അധികാരമോഹികളല്ല. ഈ പാർട്ടി പ്രവർത്തകരെ വലിയൊരു ശക്തിയായി മാറ്റിയെടുക്കാൻ ത്യാഗസന്നദ്ധതയും സേവനമനോഭാവവും കളങ്കരഹിത പ്രതിച്ഛായയുമുള്ള ഒരു നേതാവ് ആവശ്യമുണ്ട്. നല്ല പ്രഭാഷണചാതുരിയുള്ള ആളുമായിരിക്കണം അദ്ദേഹം.
കോൺഗ്രസിനെ പുനഃസംഘടിപ്പിക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. നേതൃത്വം ഏറ്റെടുത്തു പാർട്ടിയെ രക്ഷിക്കണമെന്നു നെഹ്റു-ഗാന്ധി കുടുംബത്തോടുതന്നെ കോൺഗ്രസ് നേതാക്കൾ അഭ്യർഥിക്കാനാണു സാധ്യത. അതിന് എത്രസമയം വേണ്ടിവരുമെന്നേ അറിയേണ്ടതുള്ളൂ. രാഹുലിന്റെ തിരിച്ചുവരവ് തള്ളിക്കളയാനാവില്ല.
കോൺഗ്രസിനു നെഹ്റു-ഗാന്ധി കുടുംബത്തിൽനിന്ന് അകന്നുനിൽക്കുക ബുദ്ധിമുട്ടാണ്. ഒരു മഹാത്മാഗാന്ധിയെ കിട്ടാൻ വിഷമമാണെന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾക്കറിയാം. അതുകൊണ്ട് ഒരു നെഹ്റു-ഗാന്ധി കുടുംബാംഗത്തെ കിട്ടാൻ അവർ നോക്കും.
സമൂലമാറ്റം കോൺഗ്രസിനു കഴിയുമോ?
12:46 AM Jul 08, 2019 | Deepika.com