സാധിക്കുമോ ഇന്നത്തെ കോണ്‍ഗ്രസുകാർക്ക് ഈ യുവനേതാവിന്റെ സ്വപ്നങ്ങൾ നെഞ്ചിലേറ്റാൻ? കോണ്‍ഗ്രസ് പാർട്ടി അധ്യക്ഷപദവി രാജിവച്ചുകൊണ്ട് രാഹുൽ ഗാന്ധി പുറപ്പെടുവിച്ച ആഹ്വാനം വായിക്കുന്ന ആർക്കും തോന്നുന്ന സംശയമാണിത്. അതിനു സാധിക്കുന്നവരുടെ ഒരു നിര ഉണ്ടായിരുന്നെങ്കിൽ എന്നു പ്രാർഥിച്ചുപോകാത്തവർ ഉണ്ടാവില്ല ആ കുറിപ്പു വായിച്ചവരിൽ. അത്ര വിശുദ്ധമാണു ഭാരതത്തെക്കുറിച്ചും ഇവിടെ കാത്തുപാലിക്കപ്പെടുകയും ഉൗട്ടിവളർത്തപ്പെടുകയും ചെയ്യേണ്ട സംസ്കാരത്തെക്കുറിച്ചും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിലപാടുകൾ.
ഇത്രയും പുണ്യപൂർണമായ നിലപാടുകൾ മുന്നോട്ടുവയ്ക്കുന്ന അദ്ദേഹം മറ്റാർക്ക് ഈ നയങ്ങളുമായി മുന്നോട്ടു പോകാനാവും എന്നു ചിന്തിക്കാതെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഇട്ടെറിഞ്ഞു പോകുന്നല്ലോ എന്നു സങ്കടപ്പെട്ടുപോകും. കോണ്‍ഗ്രസിനും നാളത്തെ ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം സമർപ്പിക്കുന്ന ലക്ഷ്യങ്ങൾ എങ്ങനെ നടപ്പാക്കാനാവും എന്ന് അദ്ദേഹം പറയുന്നില്ല. രാഹുൽ മാറി കോണ്‍ഗ്രസ് ആദരിക്കുന്ന ആന്റണിയോ മോട്ടിലാൽ വോറയോ കമൽനാഥോ അശോക് ഗെഹ്ലോട്ടോ സച്ചിനോ ജോതിരാദിത്യയോ ആരു വന്നാലാണ് ഈ കാഴ്ചപ്പാടനുസരിച്ച് പാർട്ടിയെ നയിക്കാനാവുക?
ഒരു മന്ത്രിസ്ഥാനത്തിനുവേണ്ടി ഏതു പാർട്ടിയിലും ചേരുന്നതാണ് അന്തസ് എന്നു കരുതുന്നവരുടെ കൂടാരമായി മാറിയ പാർട്ടിയാണ് ഇന്നു കോണ്‍ഗ്രസ്.ഭാരതത്തിലെ സമകാലിക യഥാർഥ്യങ്ങളെ ശരിക്കും മനസിലാക്കുന്ന ഒരു രാഷ്ട്രമീമാംസകന്റെ സൂക്ഷ്മനീരിക്ഷണം രാഹുലിന്റെ വാക്കുകളിലുണ്ട്. സാമാന്യം ദീർഘമായ ആ കത്ത് അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: കരുത്തുള്ളവർ അധികാരത്തോട് ഒട്ടിനിൽക്കുന്ന ശീലമാണ് ഇന്ത്യയിൽ. അതുകൊണ്ട് ആരും അധികാരം ത്യജിക്കില്ല. എന്നാൽ, പ്രത്യയശാസ്ത്ര യുദ്ധത്തിൽ അധികാരമോഹം ഉപേക്ഷിക്കാതെയും പോരാടാതെയും എതിരാളികളെ തോൽപ്പിക്കാനാവില്ല.
അതിനുള്ള മാതൃകയായിട്ടാവും രാഹുൽ പദവി രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സാമാന്യം നല്ല വിജയം കൈവരിച്ച സംസ്ഥാനങ്ങളിൽ പോലും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പച്ചതൊടാതെ തോറ്റതിന് ഒരു കാരണം നേതാക്കന്മാരുടെ അധികാരക്കൊതി മൂത്ത കാലുവാരലായിരുന്നു എന്നു രാഹുൽ അനുഭവിച്ചറിഞ്ഞു. അദ്ദേഹം പല നേതാക്കളുടെയും പോരെടുത്തു പറഞ്ഞ് ഉദാഹരണങ്ങൾ നൽകി. മക്കളെയും ബന്ധുക്കളെയും പദവികളിൽ എത്തിക്കാൻ നേതാക്കൾ മത്സരിക്കുന്നു.
തോറ്റുതൊപ്പിയിട്ടിട്ടും അധികാരക്കൊതി തന്നെയാണ് നേതാക്കന്മാരെ നയിക്കുന്നത്. ചിലരെങ്കിലും ബിജെപിയിൽ അഭയം തേടാനാവുമോ എന്നു നോക്കുന്നു. പലരും ഇറങ്ങിത്തിരിച്ചും കഴിഞ്ഞു. വേറെ ചിലർ ഇപ്പോഴും പാർട്ടിക്കുള്ളിൽ ആഭ്യന്തരയുദ്ധം തുടരുന്നു. അവരിൽ പലരും പദവി രാജിവച്ച് രാഹുലിന് സൗകര്യം ഒരുക്കുന്നുണ്ട്. അതുപോലും ആദ്യം ഇറങ്ങി അടുത്ത വണ്ടിക്കു സീറ്റ് ഉറപ്പിക്കാനല്ലെന്ന് ആരു കണ്ടു?കോണ്‍ഗ്രസിലൂടെ ഏറെ നേടിയവർ തങ്ങളുടെ മക്കളുടെ പദവികൾ ഉറപ്പിക്കാൻ ആവേശത്തോടെ കരുക്കൾ നീക്കുന്നു. അവർക്കു രാഹുൽഗാന്ധി തെരഞ്ഞെടുപ്പിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ എന്താണെന്നുപോലും അറിയില്ല. അതുകൊണ്ടാവണം പ്രത്യയശാസ്ത്രങ്ങൾക്കായുള്ള പോരാട്ടത്തിൽ അധികാരമോഹം ഉപേക്ഷിക്കണമെന്ന് രാഹുൽ അടിവരയിടുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കേവലം നോക്കുകുത്തികളായ നേതാക്കന്മാരോടുള്ള കർക്കശമായ ഉപദേശമാണ്, പോരാടാതെ ജയിക്കാനാവില്ല എന്നത്. കുറെ പണം ഉണ്ടാക്കിയാൽ എല്ലാം നേടി എന്നാണു പലരുടെയും കണക്കൂകൂട്ടൽ.
ഈ മനോഭാവത്തോടെ പ്രവർത്തിച്ചതു കൊണ്ടാവണം പല അവസരങ്ങളിലും താൻ വല്ലാതെ ഒറ്റപ്പെട്ടതായി തോന്നി എന്നു രാഹുൽ തുറന്നുപറയുന്നത്. ഇന്ദ്രപ്രസ്ഥത്തിൽ സോണിയയും മക്കളും ഭരിക്കുമ്പോൾ സംസ്ഥാനത്തെങ്കിലും താനും മക്കളും ഭരിച്ചാൽ എന്താണ് അപകടം എന്നു മക്കൾക്കുവേണ്ടി കടിപിടി കൂട്ടുന്ന സംസ്ഥാന നേതാക്കൾ ഒതുക്കത്തിൽ ചോദിക്കുന്നുണ്ടെന്ന് രാഹുൽ മനസിലാക്കിയിരിക്കണം. അതുകൊണ്ടാവും ഗാന്ധികുടുംബത്തിൽനിന്ന് ഇനി ഉടൻ ഒരു കോണ്‍ഗ്രസ് അധ്യക്ഷൻ വേണ്ട എന്നുകൂടി അദ്ദേഹം പറയുന്നത്.
എന്നാൽ, കോണ്‍ഗ്രസുകാർക്കറിയാം രാജീവിന്റെ വധത്തെത്തുടർന്ന് സോണിയ പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ കോണ്‍ഗ്രസിനുണ്ടായ ദുർഗതി. നരസിംഹറാവുവിന്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. കോണ്‍ഗ്രസിൽ വല്ലാത്ത പിളർപ്പുകളായി. പ്രമുഖ നേതാക്കൾ പലരും പാർട്ടി വിട്ടു. അവസാനം റാവു മാറി കേസരി എത്തിയപ്പോഴേക്കും പാർട്ടി ഒന്നും അല്ലെന്നായി മാറിയിരുന്നു. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ചു നിർത്താനാവുന്ന ഏക ഐക്യകേന്ദ്രമായി ഗാന്ധി കുടുംബം. അതുകൊണ്ടാണ് സോണിയ വന്നതും പാർട്ടിയെ പുനരുദ്ധരിച്ചതും. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ യാഥാർഥ്യമാണത്. ആ കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ വന്നാൽ പാർട്ടിയിൽ ഭിന്നിപ്പാകും ഫലം.
അധികാരമോഹം ഇല്ലാതെ പോരാടാൻ എത്രപേർ വരും? പാർട്ടി നേതാക്കളുടെ അധികാരക്കൊതിയെക്കുറിച്ച് എല്ലാവരും കുറ്റം പറയാറുണ്ടെങ്കിലും അതു മറ്റുള്ളവരുടെ സ്വഭാവത്തെക്കുറിച്ചു മാത്രമാണ്. ദശാബ്ദങ്ങളായി പദവികൾവച്ചു സൂക്ഷിക്കുന്നയാളാണെങ്കിലും താൻ അധികാരക്കൊതി ഇല്ലാത്തയാളാണ് എന്നാണ് അവർ അവകാശപ്പെടുക. അവരുടെ ഇഷ്ടദാനമായേ പദവികൾ കിട്ടൂ എന്നുള്ളതുകൊണ്ട് അവരെ ആദർശത്തിന്റെ ആൾരൂപങ്ങളാക്കി പ്രകീർത്തിക്കുന്നവരെ ചുറ്റും അണിനിരത്തുകയും ചെയ്യുന്നു. ഇത്തരക്കാരുടെ കൈകളിൽ നിന്നു പാർട്ടിയെ രക്ഷിച്ച്, അധികാരമോഹം ഇല്ലാതെ പ്രത്യയശാസ്ത്രങ്ങൾക്കുവേണ്ടി പോരാടൻ വരുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാകാതെ രാഹുൽ മുന്നോട്ടുവയ്ക്കുന്ന സ്വപ്നങ്ങൾ പൂവണിയില്ല.
ബിജെപിയുടെ ഭരണത്തിലായിരിക്കുന്ന ഇന്നത്തെ ഭാരതത്തിൽ അവരുടെ ശക്തിയായ ആർഎസ്എസിനെതിരേ രാഹുൽ ഉന്നയിക്കുന്നത് ഭീതിപ്പെടുത്തുന്ന ആരോപണങ്ങളാണ്. ഇന്ത്യൻ സംഭവവികാസങ്ങളെ സൂക്ഷ്മമായി നോക്കിക്കാണുന്നവർക്ക് സത്യം എന്നു ബോധ്യപ്പെടുന്നവയാണ് ആ നീരിക്ഷണങ്ങൾ. ഭാരതത്തിന്റെ ചരിത്രം ഓർമിപ്പിച്ചുകൊണ്ടു രാഹുൽ പറയുന്നു: ഇന്ത്യൻ സ്വരങ്ങളെ അവർ അമർച്ച ചെയ്യുന്നു. ഇന്ത്യ ഒരിക്കലും ഏക സ്വരമായിരുന്നില്ല. ബഹുസ്വരതയിലെ ഏകസ്വരമായിരുന്നു. സ്വതന്ത്രമായ മാധ്യമങ്ങളും കോടതിയും സുതാര്യമായ തെരഞ്ഞെടുപ്പു കമ്മീഷനും ഉണ്ടെങ്കിലേ ജനാധിപത്യ സംവിധാനത്തിന് ശരിക്കും പ്രവർത്തിക്കാനാകൂ എന്നു രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ, ആർഎസ്എസ് രാജ്യത്തിന്റെ സ്ഥാപനഘടന പിടിച്ചെടുത്തു. ഭാരതം കാത്തുസൂക്ഷിച്ച സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇല്ലാതാക്കപ്പെട്ടു. പണ സ്രോതസുകളിൽ ഒരു പാർട്ടിക്കു മാത്രമായി നിയന്ത്രണം. ജനാധിപത്യം അടിസ്ഥാന ഘടകങ്ങളിൽ ദുർബലമാക്കപ്പെട്ടു. തെരഞ്ഞെടുപ്പുകൾ കേവലം ചടങ്ങായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിയോടല്ല, സർക്കാരിന്റെ മുഴുവൻ സംവിധാനത്തോടുമാണ് പോരാടേണ്ടിവന്നത് എന്നു രാഹുൽ ഓർമിപ്പിച്ചു. എല്ലാ സ്ഥാപനത്തെയും സർക്കാർ പ്രതിപക്ഷത്തിനെതിരേ അണിനിരത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം എത്രയോ സർക്കാർ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പുകാലത്തു നടത്തിയ കളികൾ ഭാരതം കണ്ടതാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അവർ ബഹളവും അവസാനിപ്പിച്ചു. നമ്മുടെ സ്ഥാപനങ്ങളെ വീണ്ടെടുക്കാനും പുനർജീവിപ്പിക്കാനും അങ്ങനെ ഭാരതം ഒന്നിച്ചുനിൽക്കാനുമാണ് പോരാടേണ്ടത്.
ബിജെപിയോടു തനിക്കു വിദ്വേഷമോ വെറുപ്പോ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ട് അവരുടെ ഭരതസങ്കല്പത്തെ ഓരോ അണുവിലും താൻ എതിർക്കുന്നതായി രാഹുൽ തീർത്തുപറഞ്ഞു.
ടി. ദേവപ്രസാദ്
രാഹുലിന്റെ ദിവ്യസ്വപ്നങ്ങൾ
12:45 AM Jul 08, 2019 | Deepika.com