ഏറെ ജനമൊന്നും കൂടെയില്ലെങ്കിലും വളരെ ബുദ്ധിപൂർവം കരുക്കൾ നീക്കി തങ്ങൾ വലിയവരാണെന്നു കേരളത്തിലെ ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കാൻ തത്രപ്പാടു പെടുന്നവരാണു സിപിഐക്കാർ. എന്നാൽ, യാഥാർഥ്യത്തോട് അടുക്കുന്പോൾ കുറുക്കനെപ്പോലെ കൂവിപ്പോവുകയാണ് ഈ വിപ്ലവകാരികൾ. അടുത്തകാലത്ത് അതിവിപ്ലവകരമായി അവർ ഏറ്റെടുത്ത കാബിനറ്റ് റാങ്കുള്ള സർക്കാർ ചീഫ് വിപ്പ് പദവി തന്നെ ആ വിപ്ലവമനസിന്റെ തിളക്കമുള്ള അടയാളമായി.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കാബിനറ്റ് റാങ്കുള്ള സർക്കാർ ചീഫ് വിപ്പ് എന്ന പദവിക്കെതിരേ സിപിഐക്കാർ ആവേശത്തോടെ നടത്തിയ പ്രസ്താവനകൾ മറക്കാത്തവർ ഏറെ ഉണ്ടാവണം. സിപിഐക്കാർ പറഞ്ഞതിനാൽ അതാവും പുരോഗമനപരവും വിപ്ലവവും എന്നു കരുതി അക്കാലത്ത് അത് ഏറ്റുപാടിയ കോണ്ഗ്രസിലെ വിപ്ലവകാരികളും സിപിഐക്കാരുടെ വിപ്ലവത്തിന്റെ തനിനിറം ഇന്നു മനസിലാക്കുന്നതു നല്ലതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ ധൂർത്ത് ഇപ്പോൾ വിപ്ലവമായിരിക്കുന്നു!
അതിവിപ്ലവകാരിയായ കാനം രാജേന്ദ്രൻ ഈ നിലപാട് വിപ്ലവകരമാണ് എന്ന് "ഓർഡിനൻസ്' ഇറക്കിയിട്ടുണ്ട്. കാനത്തിന്റേതു പെരിസ്ട്രോയിക്കയോ ഗ്ലാസ്നോസ്റ്റോ? സിപിഐ പദവി എടുത്തില്ലെങ്കിൽ മറ്റൊരാൾ പദവി എടുക്കുമത്രെ. അതു തടയാൻ വേണ്ടി കാനം നടത്തിയ വിപ്ലവകരമായ തീരുമാനം. ചക്കരക്കുടമല്ലേ, ആയിക്കോ സഖാക്കളേ. പക്ഷേ ഇത്തരം പണികൾ മറ്റുള്ളവർ ചെയ്യുന്പോൾ ഉപദേശവുമായി ഇനിയെങ്കിലും വരരുത്.
കാനത്തിനും കോടിയേരിക്കും ഒന്നും ഇരുത്തം പോരെന്ന് സി. ദിവാകരൻ എന്ന വിപ്ലവകാരി പരസ്യമായി പറഞ്ഞിട്ടുണ്ട്. വി.എസിനെയും വെളിയത്തെയും പോലുള്ള നേതാക്കളുടെ അഭാവം വല്ലാതെ അനുഭവപ്പെടുന്നുണ്ട് ദിവാകരന്. ആ വിപ്ലവത്തെക്കുറിച്ച് കാനം മനസിലുള്ളതു പറഞ്ഞാൽ ദിവാകരനു പൊള്ളാനിടയുണ്ട്. എന്നാലും കാനത്തിന്റെ വിപ്ലവം ചീഫ് വിപ്പിലൂടെയും കോടിയേരിയുടെ വിപ്ലവം മകന്റെ അവിഹിതത്തിലൂടെയും വല്ലാതെ കളങ്കപ്പെട്ടിട്ടുണ്ട്. സ്വന്തം പാർട്ടിക്കാർക്കിടയിൽ പോലും അതാണു സ്ഥിതി.
മന്ത്രിസഭയിൽ ഉൾപ്പെടുത്താനാവാത്ത മന്ത്രിയെ വിപ്പ് പദവി കൊടുത്ത് സൃഷ്ടിക്കുന്ന പതിവ് ആരംഭിച്ചത് കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. കേരള കോണ്ഗ്രസുകളിലെ തർക്കം തീർക്കാനായി ഡോ. കെ.സി. ജോസഫിനെ കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പാക്കി. അതിലൂടെ മന്ത്രിമാർക്കുള്ള ഒൗദ്യോഗിക വസതിയും വാഹനവും സ്റ്റാഫും അടക്കം എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിനു കിട്ടും. അതുകൊണ്ട് എന്തു ചെയ്യാൻ? ആർക്കും അറിയില്ല.
ചീഫ് വിപ്പിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ആന്റണിയുടെ കാലത്താണെന്നു തോന്നുന്നു. അങ്ങനെ എം.എം. ഹസൻ പാർലമെന്ററി കാര്യ മന്ത്രിയായി. പിന്നീട് പലരും ഈ വകുപ്പ് വഹിച്ചിട്ടുണ്ട്. ഇപ്പോൾ എ.കെ. ബാലനാണു മന്ത്രി. ഒന്നും ചെയ്യാനില്ലാത്ത ഒരാൾക്ക് വിപ്പു പദവിയും ആനുകൂല്യങ്ങളും കൊടുത്ത് ഖജനാവ് കാലിയാക്കുന്നത് എന്തിനെന്ന് ഏതു രാഷ്ട്രീയക്കാരൻ ചോദിച്ചാലും അത് അയാൾക്ക് ആ പദവി കിട്ടാൻ സാധ്യതയുള്ളപ്പോൾവരെ മാത്രം ഉണ്ടാകാവുന്ന ചോദ്യം എന്നു കരുതുക.
ശബരിമലയും സഭാക്കേസും
ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ബിജെപിക്കും ഓർത്തഡോക്സ്- യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിണറായി സർക്കാരിനും ഉണ്ടാക്കുന്ന തലവേദന ചല്ലറയല്ല. ഭാരതിയ ജനതാപാർട്ടിയുടെയും പിണറായി സർക്കാരിന്റെയും തനിനിറം കാണാൻ അത് ഇടയാക്കുന്നു എന്ന സത്യവുമുണ്ട്. അവർ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണത്രെ.
ശബരിമലയിൽ പോകുന്നതിനു സ്ത്രീകൾക്കു വയസിന്റെ അടിസ്ഥാനത്തിൽ വിലക്ക് ഏർപ്പെടുത്തുന്നതു ശരിയല്ലെന്നും എല്ലാ പ്രായത്തിലും ഉള്ളവർക്ക് പ്രവേശനം അനുവദിക്കണമെന്നും ആയിരുന്നു സുപ്രീംകോടതിയുടെ വിധി. ശബരിമല വിശ്വാസികൾക്ക് അത് ഇഷ്ടമായില്ല. വിധി നടപ്പാക്കാൻ പിണറായി സർക്കാർ തീരുമാനിച്ചു. എതിർപ്പുണ്ടായി. ശബരിമല വിശ്വാസികൾ വലിയ പ്രക്ഷോഭങ്ങൾ നടത്തി. ചില സ്ത്രീകളെ മലയിലെത്തിക്കാൻ പോലീസ് അമിതാവേശം കാണിച്ചു. ബിജെപി വിശ്വാസികളുടെ സംരക്ഷകരായി വന്നു.
ശബരിമല വിശ്വാസികളുടെ മുഴുവൻ വോട്ട് പെട്ടിയിലാക്കാൻ ബിജെപിയും അവരെ ബിജെപിയിൽ എത്തിച്ചു ജനാധിപത്യമുന്നണിയെ ദുർബലമാക്കാൻ പിണറായിയും കരുക്കൾ നീക്കി. സമരം മൂത്തപ്പോൾ വനിതാമതിൽതന്നെ ഉണ്ടാക്കിച്ചു പിണറായി. ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോൾ ജനം പക്ഷേ എല്ലാം മനസിലാക്കി വോട്ടു ചെയ്തു. പിണറായിയും ബിജെപിയും പച്ച തപ്പിയില്ല. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രധാനമന്ത്രി അടക്കമുള്ളവർ ശബരിമലയെച്ചൊല്ലി എന്തുമാത്രം വിലപിച്ചു. അയ്യപ്പൻ എന്നു പറയാൻ പോലും സാധിക്കാത്ത ഭീകരാവസ്ഥയാണ് കേരളത്തിൽ എന്നുവരെ പറഞ്ഞു. ലീഗുകാർ ഇക്കാര്യത്തിൽ വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുപോലും പ്രസംഗിച്ചു.
ശബരിമല വിശ്വാസികളെ ചൂഷണം ചെയ്യാൻ ഇത്രയേറെ നോക്കിയവർ പക്ഷേ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള നിയമനിർമാണത്തിനു തയാറല്ല എന്നു വ്യക്തമാക്കുന്നതുകേട്ട് ശബരിമലഭക്തർ എങ്കിലും അന്പരന്നിട്ടുണ്ടാവും. വോട്ടെടുപ്പു കാലത്തു പറയുന്നതു വിശ്വസിക്കുന്നവരെ ഉൗളകൾ എന്നാണല്ലോ അക്കാലത്ത് ഒരു സ്ഥാനാർഥി ചിത്രീകരിച്ചത്. മതവിശ്വാസത്തെക്കുറിച്ചുപോലും ബിജെപിക്കാർ പറയുന്നതിലും ഇത്രയും ആത്മാർഥതയേ ഉള്ളൂ എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെടുന്നു. ശ്രീരാമന്റെ അന്പലക്കാര്യം പറഞ്ഞ് വടക്കേ ഇന്ത്യക്കാരെ കളിപ്പിച്ചവർ അയ്യപ്പന്റെ സംരക്ഷണം പറഞ്ഞ് തെക്കെ ഇന്ത്യക്കാരെയും കബളിപ്പിച്ചു. രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളുടെ വില ജനത്തിനു മനിസിലാക്കാൻ ഒരവസരം കൂടി. ശബരിമലയ്ക്കുവേണ്ടി ചാനലുകളിൽ വന്നു വായകീറി പരിസര മലിനീകരണം നടത്തിയവർ പിന്നണിയിലേക്കു വലിഞ്ഞ് പുതിയ മുഖങ്ങൾ പുത്തൻ വ്യാഖ്യാനങ്ങളുമായി ചർച്ചയ്ക്കു വരുന്നു.
ഓർത്തഡോക്സ്- യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഉണ്ടായ വിധി നടപ്പാക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന അലംഭാവം സുപ്രീംകോടതിയെ വല്ലാതെ ക്ഷുഭിതമാക്കുന്നു എന്നു വേണം കരുതാൻ. വിധി നടപ്പാക്കുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലിടും എന്നു കോടതി മുന്നറിയിപ്പു നൽകുന്നുണ്ട്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീർക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. പക്ഷേ നീക്കങ്ങൾ എങ്ങും എത്തുന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കുന്നതിനുള്ള അടവുകളെല്ലാം പിണറായി സർക്കാർ നടത്തുന്നുണ്ട്.
കഷ്ടം! കാരുണ്യം നിർത്തി
പിണറായി സർക്കാർ ചെയ്ത ഏറ്റവും വലിയ ക്രൂരകൃത്യമാണ് പാവപ്പെട്ട രേഗികൾക്കു ചികിത്സാ സഹായം നല്കുന്ന കാരുണ്യപദ്ധതിയുടെ റദ്ദാക്കൽ. ബദൽ സംവിധാനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒന്നും ജനത്തിനു മനസിലാകുന്നില്ല. പാവപ്പെട്ട എന്തുമാത്രം രോഗികളാണ് അതോടെ ത്രിശങ്കുവിലായത്. കാൻസർ പോലുള്ള രോഗങ്ങൾ പിടിപെട്ട പാവപ്പെട്ടവർക്ക് എത്ര വലിയ സഹായമായിരുന്നു ആ പദ്ധതി. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലൊക്കെ എന്തു മാത്രം രോഗികളാണ് ഈ സഹായം മൂലം ചികിത്സിക്കപ്പെടുന്നത്.
മാരകമായ രോഗങ്ങളുടെ പിടിയിലായിപ്പോയ പാവങ്ങൾക്ക് ജീവിതത്തെക്കുറിച്ചു പ്രത്യാശ കൊടുക്കുന്ന പദ്ധതിയായിരുന്നു കാരുണ്യ. കെ.എം. മാണിയെപ്പോലെ ഒരു ജനനേതാവിന്റെ മനസിൽ രൂപംകൊണ്ട പദ്ധതി. അതിനു വേണ്ട വരുമാനം സമാഹരിച്ചതും പൊതുഖജനാവിൽനിന്നല്ല. കാരുണ്യ ലോട്ടറിയിൽനിന്നായിരുന്നു. സർക്കാരിന് നേരിട്ട് വലിയ ചെലവില്ലാതെ പതിനായിരക്കണക്കിനു രോഗികൾക്കു സഹായം. രോഗം ഉണ്ടാക്കുന്ന ഒരു ഭയത്തിൽനിന്നു രോഗിക്കും കുടുംബത്തിനും ഈപദ്ധതി കൊടുത്തിരുന്ന ധൈര്യം നിസാരമല്ല.
ആ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അക്കാലത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ജനങ്ങളോട് ഉപദേശിച്ചു, നേർച്ചപ്പെട്ടിയിൽ പണം നിക്ഷേപിക്കുന്നതിനെക്കാൾ പുണ്യപ്രവൃത്തിയാവും ഒരു കാരുണ്യ ലോട്ടറി എടുക്കുന്നത് എന്ന്. ജനങ്ങൾ വല്ലാതെ സഹകരിച്ചു. കാരുണ്യ ലോട്ടറികൾ അക്കാലത്ത് കൂടുതൽ വിറ്റുപോയി. പുതിയ സർക്കാരിന് എന്തുകൊണ്ടോ കാരുണ്യ പദ്ധതി ഇല്ലാതാക്കണം എന്നു ശാഠ്യം.
പൊതുഖജനാവിൽനിന്ന് ഒരു പൈസപോലും മുടക്കാതെ ധനവകുപ്പ് നടത്തിവന്ന ആ പദ്ധതി ഇത്തരത്തിൽ ഇല്ലാതാക്കിയതിൽ പാവപ്പെട്ട രോഗികൾ വല്ലാതെ വേദനിക്കുന്നു. ആ വേദന ശാപമായി പതിക്കാതിരിക്കണമെങ്കിൽ സർക്കാർ പദ്ധതിയിൽ കിട്ടിക്കൊണ്ടിരുന്ന സഹായങ്ങൾ ഉറപ്പുവരുത്തുകതന്നെ വേണം. ഏപ്രിൽ ഒന്നുമുതൽ പുതിയ പദ്ധതി ഉണ്ടെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും രോഗികൾക്കു സഹായം കിട്ടുന്നില്ല.
നാണക്കേടുകൾ
സ്ത്രീകളുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ അനുവദിച്ച 7.33 കോടി രൂപയിൽ 3.37 കോടി രൂപ മാത്രമാണു പോയവർഷം കേരള സർക്കാരിനു ചെലവാക്കാനായത് എന്ന വാർത്ത എല്ലാ അർഥത്തിലും സംസ്ഥാനത്തിന് അപമാനകരമാണ്. സ്ത്രീസുരക്ഷയ്ക്കായി ഒരു വകുപ്പും മന്ത്രിയും ഉള്ള നാടാണു കേരളം. ഇരകൾക്കുള്ള നഷ്ടപരിഹാരത്തിനായി കേന്ദ്രം അനുവദിച്ച 7.6 കോടി രൂപയിൽ ഒരു പൈസയും കേരളം ചെലവാക്കിയില്ലത്രെ. മന്ത്രിമാരുടെയും കാബിനറ്റ് റാങ്കുകാരുടെയും എണ്ണം കൂട്ടുന്നതിൽ കാണിക്കുന്ന ജാഗ്രത കേന്ദ്രം അനുവദിക്കുന്ന പണം ചെലവാക്കുന്നതിലും കാണിക്കണം.
കണക്കില്ലാത്ത വിദേശയാത്ര
പിണറായി സർക്കാരിലെ മന്ത്രിമാർ നടത്തിയ വിദേശയാത്രയുടെ കണക്കുകൾ സർക്കാരിന്റെ കൈവശം ഇല്ലത്രെ. അത്രമാത്രം വിദേശ യാത്രകൾ നടത്തി എന്നതുകൊണ്ടോ അല്ലെങ്കിൽ അതുസംബന്ധിച്ച വിവരം മാലോകരെ അറിയിക്കേണ്ട എന്നതുകൊണ്ടോ ആവാം ഇത്തരത്തിലുള്ള സർക്കാർ നടപടി. നിയമസഭയിൽ മറുപടി പറയാൻ രണ്ടാഴ്ചത്തെ നോട്ടീസാണ് ഓരോ ചോദ്യത്തിനും സർക്കാരിനു ലഭിക്കുക. എന്നിട്ടും വിവരം ശേഖരിച്ചു കൊടുക്കാൻ ആവാതെ വരുന്നത് മനഃപൂർവമാകാനാണു കൂടുതൽ സാധ്യത. തുറന്നുസമ്മതിക്കാനുള്ള നാണക്കേട്.
നാട്ടുകാരോടു പറയാൻ നാണക്കേടുള്ള പണി ചെയ്യാതിരിക്കാനല്ലോ ജനനേതാക്കൾ നോക്കേണ്ടത്. നിയമസഭയെ ഒളിക്കാനുള്ള തന്ത്രം. പഴയകാലത്തു പലതും രഹസ്യമാക്കി വയ്ക്കാവാൻ വളരെ ഫലപ്രദമായി ഉപയോഗിച്ചിരുന്ന തന്ത്രമാണിത്. എന്നാൽ, ഇന്ന് അതിലൂടെ നിയമസഭയെ ഇങ്ങനെ ഒളിക്കാമെങ്കിലും ജനത്തിന് അറിയാൻ വേറെ മാർഗമുണ്ട്. വിവരാവകാശ നിയമം അനുസരിച്ച് ചോദിച്ചാൽ സർക്കാരിനു കൊടുക്കാതിരിക്കാനാവില്ല.
ബിനോയിയുടെ ജാമ്യം
സ്ത്രീപീഡന പരാതിയിൽ ബിനോയി കോടിയേരിക്ക് ഒരു മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണന ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം എന്ന ഉപാധിയിൽ മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേരളത്തിൽതന്നെ ഇത്രയും തെളിവുകൾ ഇല്ലാതിരുന്ന എത്രയോ കേസുകളിൽ പ്രതികൾക്ക് ഈ ആനുകൂല്യം കോടതി കൊടുത്തില്ല എന്ന ചിന്ത പലരും ഉന്നയിച്ചു. അതാണ് കോടതികളുടെ ഇപ്പോഴത്തെ രീതി. ചില കോടതികൾ ചെയ്യാവുന്ന ഉപദ്രവം ചെയ്തശേഷം താൻ തുടരുന്നതു ശരിയല്ല എന്നു പറഞ്ഞ് കേസ് ഇട്ടിട്ടു പോകുന്നു.
ബിനോയി കേസിലെ വിധി പോലീസിന് ഫലത്തിൽ കാര്യങ്ങൾ എളുപ്പമാക്കി. അദ്ദേഹം ഒരു തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. അല്ലെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാൻ മുംബൈ പോലീസിനു സാധിക്കുമായിരുന്നോ എന്നു സംശയിക്കണം. ഏതായാലും ഇപ്പോൾ അവർക്ക് ചോദ്യം ചെയ്യാനും ഡിഎൻഎ പരിശോധനയ്ക്കു സാന്പിൾ എടുക്കാനും സാധിക്കുന്നു. മുൻകൂർ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും കേസിന്റെ ഓരോ ചലനവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തലവേദനയാണ്.
കസ്റ്റഡി മരണം
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിൽ പോലീസുകാർക്കുള്ള കുരുക്ക് മുറുകുകയാണ്. കേരളം പോലുള്ള ഒരു നാട്ടിൽ പോലീസുകാർ ഒരു മനുഷ്യനെ ഇങ്ങനെ കൊന്നത് സർക്കാരിനു മാത്രമല്ല സമൂഹത്തിനാകെ അപമാനമാണ്. കേസിൽ പ്രതികളാക്കപ്പെടുന്നവരോട് സർക്കാർ മൃദുസമീപനം കാണിക്കരുത്. ഇപ്പോൾ തിരക്കിട്ട് സസ്പൻഡ് ചെയ്താലും ഏറ്റവും അടുത്ത അവസരത്തിൽ തിരിച്ചെടുക്കുന്നത് പോലീസുകാർക്കു വളംവച്ചുകൊടുക്കുന്നു. ഇടതു സർക്കാരിന്റെ കാലത്തുണ്ടായ കസ്റ്റഡിമരണങ്ങളെക്കുറിച്ചു പറയുന്പോൾ വലതു സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങളെക്കുറിച്ച് പറഞ്ഞു മുഖം രക്ഷിക്കാൻ നോക്കുന്നത് ഇടതുപക്ഷത്തിനുതന്നെ അപമാനമാണ്.
അനന്തപുരി/ദ്വിജൻ
ഇതു വിപ്ലവമോ പ്രതിവിപ്ലവമോ?
02:12 AM Jul 07, 2019 | Deepika.com